Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജെയ്പൂര്‍ പിടിക്കാന്‍ മുംബൈ; നാണകേട് ഒഴിവാക്കാന്‍ രാജസ്ഥാന്‍

ജെയ്പൂര്‍: ടൂര്‍ണമെന്റില്‍ മുന്നോട്ടുള്ള പ്രയാണത്തിന് വിജയം മാത്രം ലക്ഷ്യമിട്ട് ഐപിഎല്‍ ചാംപ്യന്‍മാര്‍ ഇന്ന് കളത്തിലിറങ്ങും. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ടൂര്‍ണമെന്റിലെ പ്രഥമ കിരീടവിജയികളായ രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് ജെയ്പൂരില്‍ ഏറ്റുമുട്ടുന്നത്. ടൂര്‍ണമെന്റിലെ 21ാം മല്‍സരം കൂടിയാണിത്. മുംബൈക്കു പിന്നാലെ രാജസ്ഥാനും ഹാട്രിക്ക് തോല്‍വിയെ അഭിമുഖീകരിക്കുകയാണ്. എന്നാല്‍, ഹാട്രിക്ക് തോല്‍വിക്കു ശേഷം തിരിച്ചുവരാനായതിന്റെ ആശ്വാസത്തിലാണ് മുംബൈ ജെയ്പൂരിലെത്തിയിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നിവര്‍ക്കെതിരേ നാടകീയ പരാജയങ്ങളാണ് രോഹിത് ശര്‍മ നയിക്കുന്ന മുംബൈ സീസണില്‍ ഏറ്റുവാങ്ങിയത്. സണ്‍റൈസേഴ്‌സിനോടും ഡല്‍ഹിയോടും അവസാന പന്തില്‍ മുംബൈ മല്‍സരം കൈവിടുകയായിരുന്നു. നാടകീയത നിറഞ്ഞ മല്‍സരത്തില്‍ ചെന്നൈയും ഒരു പന്ത് ബാക്കിനില്‍ക്കേയാണ് മുംബൈയെ മറികടന്നത്. എന്നാല്‍, രോഹിതും എവിന്‍ ലെവിസും തകര്‍ത്തടിച്ചപ്പോള്‍ ശക്തരായ റോയല്‍ ചലഞ്ചേഴ്‌സിനെ മറികടന്ന് മുംബൈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്തുകയായിരുന്നു.

rohit


അതേസമയം, ഹൈദരാബാദിനോട് തോറ്റ് കൊണ്ട് സീസണിന് തുടക്കമിട്ട രാജസ്ഥാന്‍ പിന്നീടുള്ള രണ്ട് മല്‍സരങ്ങളിലും തുടര്‍ വിജയം കരസ്ഥമാക്കുകയായിരുന്നു. മലയാളി താരം സഞ്ജു വി സാംസണിന്റെ ബാറ്റിങ് മികവാണ് രാജസ്ഥാന് കരുത്തായത്. എന്നാല്‍, ഹാട്രിക്ക് വിജയം ലക്ഷ്യമിട്ട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ കളത്തിലിറങ്ങിയ രാജസ്ഥാന് പിഴച്ചു. കൊല്‍ക്കത്തയ്ക്കു പിന്നാലെ ചെന്നൈയോടും രാജസ്ഥാന്‍ പരാജയം ഏറ്റുവാങ്ങി. ചെന്നൈക്കെതിരേ ബൗളിങിലും ബാറ്റിങിലും ഫീല്‍ഡിങിലും രാജസ്ഥാന്‍ തീര്‍ത്തും നിറംമങ്ങുകയും ചെയ്തു.


mum

ഹിറ്റ്മാനില്‍ പ്രതീക്ഷയര്‍പ്പിച്ച് മുംബൈ

പല സീസണുകളിലും മുംബൈ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് വെടിക്കെട്ട് ബാറ്റ്‌സ്മാനും നിലവിലെ ടീമിന്റെ ക്യാപ്്റ്റനുമായ രോഹിത്. ക്രീസില്‍ നിലയുറപ്പിച്ചാല്‍ അപകടകാരിയായി മാറുന്ന രോഹിത് ബൗളര്‍മാര്‍ക്കും എന്നും തലവേദനയാണ്. അതുകൊണ്ട് തന്നെയാണ് രോഹിതിനെ ഹിറ്റ്മാന്‍ എന്ന് വിളിക്കപ്പെടുന്നതും. ഹിറ്റ്മാന്‍ നിറംമങ്ങിയപ്പോള്‍ സീസണില്‍ മുംബൈയുടെ തുടക്കം ഹാട്രിക്ക് തോല്‍വികള്‍ വഴങ്ങികൊണ്ടായിരുന്നു. എന്നാല്‍, ബാംഗ്ലൂരിനെതിരായ നിര്‍ണായക അങ്കത്തില്‍ മുന്നില്‍നിന്ന് രോഹിത് പടനയിച്ചപ്പോള്‍ മുംബൈക്ക് ലഭിച്ചത് തകര്‍പ്പന്‍ വിജയവും. ബാംഗ്ലൂരിനെതിരേ 52 പന്തില്‍ 94 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. അതുകൊണ്ട് തന്നെ വിജയകുതിപ്പ് തുടരണമെങ്കില്‍ രോഹിതിന്റെ മികച്ച ഇന്നിങ്‌സുകള്‍ മുംബൈക്ക് അനിവാര്യമായിരിക്കുകയാണ്. സൂര്യകുമാര്‍ യാദവും എര്‍വിന്‍ ലെവിസും ഇഷാന്‍ കിഷാനും ചില ഇന്നിങ്‌സുകളില്‍ തങ്ങളുടെതായ മികവ് കാഴ്ചവച്ചത് മുംബൈക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍, ബാറ്റ് കൊണ്ടും ബൗളിങ് കൊണ്ടും മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ള കിരോണ്‍ പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയും ഇതുവരെ യഥാര്‍ഥ ഫോമിലേക്ക് ഉയരാന്‍ കഴിയാത്തത് മുംബൈക്ക് തിരിച്ചടിയാണ്. ഹാര്‍ദിക്കിനേക്കാള്‍ സീസണില്‍ മികച്ച പ്രകടനമാണ് സഹോദരനായ ക്രുനാല്‍ പാണ്ഡ്യ മുംബൈക്കു വേണ്ടി നടത്തുന്നത്.

മികച്ച ബൗളിങ് നിരയുണ്ടായിട്ടും എതിരാളികള്‍ക്കെതിരേ പല മല്‍സരങ്ങളിലും മുംബൈക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. അരങ്ങേറ്റ സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡെയും ക്രുനാല്‍ പാണ്ഡ്യയും മാത്രമാണ് മുംബൈ ബൗളിങ് നിരയില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നത്. ജസ്പ്രിത് ബുംറ, മുസ്തഫിസുര്‍ റഹ്മാന്‍, മിച്ചെല്‍ മക്ലേഗന്‍, ഹാര്‍ദിക്, പൊള്ളാര്‍ഡ് എന്നിവരാണ് മുംബൈ ബൗളിങ് നിരയിലെ മറ്റു താരങ്ങള്‍.


raja

വീഴ്ചകളുണ്ട് രാജസ്ഥാന് എല്ലാമേഖലകളിലും

ഹാട്രിക്ക് തോല്‍വി വഴങ്ങാതിരിക്കണമെങ്കില്‍ രാജസ്ഥാന്‍ കളിയുടെ എല്ലാ മേഖലകളിലും കൂടുതല്‍ ജാഗ്രതയോടെ കാണേണ്ടതുണ്ട്. ചെന്നൈക്കെതിരായ മല്‍സരത്തില്‍ നിര്‍ണായക അവസരങ്ങളിലെല്ലാം ജാഗ്രത കുറവ് കാണിച്ചതാണ് രാജസ്ഥാനെ തോല്‍വിയിലേക്ക് വീണ്ടും തള്ളിയിട്ടത്. ഷെയ്ന്‍ വാട്‌സന്റെ ക്യാച്ചവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് ചെന്നൈക്കെതിരേ രാജസ്ഥാന് കനത്ത തിരിച്ചടിയായി മാറി. സെഞ്ച്വറിയുമായി വാട്‌സന്‍ പിന്നീട് കത്തികയറുകയായിരുന്നു. അതുകൊണ്ട് തന്നെ ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലും ഒരുപോലെ മികവു പുലര്‍ത്തിയാല്‍ മാത്രമേ രാജസ്ഥാന് എതിരാളികളെ കീഴ്‌പ്പെടുത്താനാവുകയുള്ളൂ, ബാറ്റിങില്‍ സഞ്ജുവിനെ പോലൊരു ഇന്നിങ്‌സിന് മറ്റു താരങ്ങള്‍ ശ്രമിക്കാത്തത് രാജസ്ഥാന് വിനയാവുന്നുണ്ട്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍ എന്നിവരില്‍ നിന്ന് ഇതുവരെ തകര്‍പ്പന്‍ ഇന്നിങ്‌സ് രാജസ്ഥാന് ലഭിച്ചിട്ടില്ല. ബൗളിങില്‍ കെ ഗൗതമും ശ്രെയാഷ് ഗോപാലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇവര്‍ക്കൊപ്പം ധവാല്‍ കുല്‍ക്കര്‍ണിയും ജയ്‌ദേവ് ഉനാട്കട്ടും ബെന്‍ ലോഗ്ലിനും ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍.

ടീം

രാജസ്ഥാന്‍ റോയല്‍സ്: അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ഹെയ്ന്റിക് ക്ലാസ്സെന്‍, സഞ്ജു സാംസണ്‍, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍, രാഹുല്‍ ത്രിപാതി, ധവാല്‍ കുല്‍ക്കര്‍ണി, കെ ഗൗതം, ശ്രെയാഷ് ഗോപാല്‍, ജയ്‌ദേവ് ഉനാട്കട്ട്, ബെന്‍ ലോഗ്ലിന്‍.


മുംബൈ ഇന്ത്യന്‍സ്: സൂര്യകുമാര്‍ യാദവ്, എവിന്‍ ലെവിസ്, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷാന്‍, കിരോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, മിച്ചെല്‍ മക്ലേഗന്‍, മായങ്ക് മാര്‍ക്കണ്ഡെ, ജസ്പ്രിത് ബുംറ, മുസ്തഫിസുര്‍ റഹ്മാന്‍.

Story first published: Sunday, April 22, 2018, 14:01 [IST]
Other articles published on Apr 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+