ദില്ലി: ഇന്ത്യന്‍ ടീമിലെ പുതിയ സ്പിന്‍ ഇരട്ടകളാണ് കുല്‍ദീപ് യാദവും, യുസ്‌വേന്ദ്ര ചാഹലും. ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ആയുധങ്ങളായി മാറിയ ഈ യുവ സ്പിന്നര്‍മാര്‍ തങ്ങളുടെ വിജയത്തിന് പ്രധാന ക്രെഡിറ്റ് നല്‍കുന്നത് വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്ന സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോണിക്കാണ്.
ക്രീസിലെത്തുന്ന ബാറ്റ്‌സ്മാനെ വേഗത്തില്‍ പഠിക്കാനും, എവിടെ ബൗള്‍ ചെയ്യണമെന്ന് ബൗളര്‍ക്ക് നിര്‍ദ്ദേശം നല്‍കാനും ധോണി മിടുക്കനാണ്. ഫീല്‍ഡ് സെറ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ബോളറുടെ പകുതി പണി താരം ചെയ്യുമെന്ന് കുല്‍ദീപും, ചാഹലും ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഹാട്രിക് നേടിയപ്പോഴും കുല്‍ദീപ് ധോണിക്കാണ് നന്ദി പറഞ്ഞത്.
ചേതന്‍ ശര്‍മ്മയ്ക്കും, കപില്‍ ദേവിനും ശേഷം ഏകദിനത്തില്‍ ഹാട്രിക് നേടിയ താരമാണ് കുല്‍ദീപ്. കൊല്‍ക്കത്തയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ മാത്യൂ വെയ്ഡ്, ആഷ്ടണ്‍ അഗര്‍, പാറ്റ് കുമിന്‍സ് എന്നിവരെ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയായിരുന്നു ഹാട്രിക് നേട്ടം. എന്നാല്‍ അടുത്ത മത്സരം താരതമ്യേന ചെറിയ മൈതാനമായ ഇന്‍ഡോറിലായിരുന്നു. 20 ഓവറില്‍ കുല്‍ദീപും, ചാഹലും 129 റണ്‍ വിട്ടുനല്‍കി.
10 ഓവറില്‍ 75 റണ്‍ നല്‍കിയ കുല്‍ദീപ് ക്യാപ്റ്റന്‍ കൂളിന്റെ ചൂടും അറിഞ്ഞു. 'ഇന്‍ഡോറില്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ഗ്രൗണ്ട് ചെറുതായതിനാല്‍ ബാറ്റില്‍ കൃത്യമായി കൊണ്ടില്ലെങ്കിലും സിക്‌സ് പറക്കും. ധോണി പറഞ്ഞത് അനുസരിച്ച് പന്തെറിഞ്ഞിട്ടും സിക്‌സ്', കുല്‍ദീപ് പറയുന്നു. ഇതോടെയാണ് കവര്‍ മാറ്റി ഡീപ്പിലേക്കും, പോയിന്റ് കയറ്റിനിര്‍ത്താനും ധോണി ആവശ്യപ്പെട്ടത്. ഇത് ശരിയാകില്ലെന്ന് പറഞ്ഞതോടെ താരം കയര്‍ത്തു. 300 ഏകദിനം കളിച്ച തനിക്ക് വട്ടുണ്ടായിട്ടല്ല ഇത് പറഞ്ഞതെന്നായിരുന്നു ധോണിയുടെ കലിപ്പ്. ഇതിന് ശേഷം പന്ത് ധോണി പറഞ്ഞ രീതിയില്‍ എറിഞ്ഞതോടെ ചൂടാറിയെന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ക്കുന്നു.