ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സെലക്ടര്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ നിര്‍ണായക സൂചനകള്‍ നല്‍കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പുതിയ സെലക്ഷന്‍ കമ്മിറ്റിയെ കണ്ടെത്താന്‍ മൂന്നംഗ ഉപദേശക സമിതിയെ ബിസിസിഐ നിയോഗിച്ചിട്ടുണ്ട്. മുന്‍ താരങ്ങളായ മദന്‍ലാല്‍, ആര്‍പി സിങ്, സുലക്ഷണ നായിക്ക് എന്നിവരുള്‍പ്പെട്ടതാണ് ഉപദേശക സമിതി. പുതിയ സെലക്ഷന്‍ പാനലില്‍ ഒഴിവുള്ള രണ്ടു സ്ഥാനങ്ങളിലേക്കു അനുയോജ്യരായവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കുകയാണ് ഉപദേശക സമിതിയുടെ ചുമതല.
മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്, കമ്മിറ്റിയില്‍ അംഗമായിരുന്ന ഗഗന്‍ ഘോഡ എന്നിവര്‍ക്കു പകരക്കാരെയാണ് തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ പ്രസാദിന്റെ കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ പകരക്കാരനെ തിരഞ്ഞെടുക്കുന്നതു വരെ താല്‍ക്കാലികമായി ഈ സ്ഥാനത്തു തുടരാന്‍ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു. മുന്‍ താരങ്ങളായ അജിത് അഗാര്‍ക്കര്‍. ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, വെങ്കിടേഷ് പ്രസാദ്, രാജേഷ് ചൗഹാന്‍, നയന്‍ മോംഗിയ, ചേതന്‍ ചൗഹാന്‍, നിഖില്‍ ചോപ്ര, അഭയ് കുരുവിള എന്നിവര്‍ സെലക്ടര്‍ സ്ഥാനത്തേക്കു അപേക്ഷ നല്‍കിയിട്ടുണ്ട്.
പന്ത് മാച്ച് വിന്നറെങ്കില്‍ എന്തു കൊണ്ട് ടീമില്‍ ഇല്ല? തുറന്നടിച്ച് സെവാഗ്, കോലിക്കും വിമര്‍ശനം
കൂടുതല്‍ ടെസ്റ്റുകളില്‍ ഇന്ത്യക്കു വേണ്ടി കളിച്ചയാള്‍ക്കാണ് മുഖ്യ സെലക്ടര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കമെന്നു ഗാംഗുലി വ്യക്തമാക്കി. ബിസിസിഐയുടെ ഭരണഘടനയില്‍ തന്നെ ഇങ്ങനെയൊരു നിബന്ധനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ അപേക്ഷ നല്‍കിയവരില്‍ ഏറ്റവുമധികം ടെസ്റ്റുകള്‍ കളിച്ചത് മുന്‍ പേസര്‍ വെങ്കിടേഷ് പ്രസാദാണ് (33 ടെസ്റ്റ്). 26 ടെസ്റ്റുകള്‍ കളിച്ച മറ്റൊരു മുന്‍ പേസര്‍ അഗാര്‍ക്കറാണ് അനുഭവസമ്പത്തിന്റെ കാര്യത്തില്‍ രണ്ടാമത്. പ്രസാദ് ഇതിനകം ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി മേധാവിയായി ഒന്നര വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിലെ ബിസിസിഐ നിയാമവലി അനുസരിച്ച് സീനിയര്‍ ടീമിന്റെ സെലക്ടറായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അദ്ദേഹത്തിന് നാലു വര്‍ഷം ഈ സ്ഥാനത്തു തുടരാന്‍ അവകാശമുണ്ടാവില്ല.