ദില്ലി: വിരാട് കോലിയാണോ സ്റ്റീവ് സ്മിത്താണോ മികച്ച ബാറ്റ്സ്മാൻ - സെഞ്ചുറി നേട്ടത്തിന്റെ കാര്യത്തിൽ വിരാട് കോലി ബഹുദൂരം മുന്നിലാണ്. എന്നാൽ കളിയുടെ കാര്യം നോക്കിയാൽ സ്മിത്തും കോലിക്ക് കട്ടയ്ക്ക് നിൽക്കും എന്നേ ആരാധകർ പറയൂ. എന്നാൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ സ്റ്റീവ് സ്മിത്തിനെക്കാൾ എത്രയോ മുന്നിലാണ് കോലിയുടെ സ്ഥാനമെന്ന് പറയുന്നു, മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്.
ഏകദിനത്തിൽ വെറും 194 മത്സരങ്ങളിൽ നിന്നും 30 സെഞ്ചുറിയുമായി റിക്കി പോണ്ടിങിന്റെ രണ്ടാം സ്ഥാനത്തിനൊപ്പം എത്തിക്കഴിഞ്ഞു വിരാട് കോലി. ഇന്ത്യ - ഓസ്ട്രേലിയ പരമ്പരയിൽ വിരാട് കോലി - സ്റ്റീവ് സ്മിത്ത് പ്രകടനമായിരിക്കും ആളുകളുടെ ശ്രദ്ധയെന്നും ക്ലാർക്ക് പറയുന്നു. എന്നാൽ ഏറ്റവും പ്രധാനം ഏത് ടീമാണ് ജയിക്കുന്നത് എന്നത് മാത്രമാണ് - ഇന്ത്യ - ഓസ്ട്രേലിയ ലിമിററഡ് ഓവർ പരമ്പരയ്ക്ക് മുന്നോടിയായി ക്ലാർക്ക് പറഞ്ഞു.

ഏകദിനത്തിൽ വിരാട് കോലിയാണ് മുന്നിൽ എന്ന് പറഞ്ഞെങ്കിലും ടെസ്റ്റിന്റെ കാര്യത്തിൽ ക്ലാർക്കിന് മറ്റൊരു അഭിപ്രായമാണ്. ടെസ്റ്റിൽ വിരാടിനെക്കാൾ മികച്ച ബാറ്റ്സ്മാൻ സ്മിത്താണ് എന്ന് ക്ലാർക്ക് പറയുന്നു. കണക്കുകൾ നോക്കിയാലും സ്മിത്ത് തന്നെയാണ് കോലിയെക്കാൾ കേമൻ. ടെസ്റ്റിൽ സ്മിത്തിന് 60തിനോടടുത്ത ശരാശരിയുള്ളപ്പോൾ വിരാട് കോലിക്ക് 49.55 ആണ് ടെസ്റ്റിലെ ശരാശരി. കളിയുടെ കാര്യത്തിൽ മാത്രമല്ല ക്യാപ്റ്റൻസിയുടെ കാര്യത്തിലും ക്ലാർക്കിന്റെ ഇഷ്ടതാരങ്ങളാണ് കോലിയും ക്ലാർക്കും.