For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: അപമാനിക്കപ്പെട്ട ഇതിഹാസങ്ങള്‍- ധോണിയെയും ദാദയെയും പുറത്താക്കി! ഗെയ്‌ലിനെ കൈവിട്ടു

ഏറ്റവുമൊടുവില്‍ വാര്‍ണര്‍ക്കാണ് മാനഹാനി നേരിട്ടത്

ലോകത്തിലെ തന്നെ ഏറ്റവും വലിയ ടി20 ഫ്രാഞ്ചൈസി ലീഗെന്നാണ് ഐപിഎല്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ വിദേശ താരങ്ങളുടെ പോലും ഏറ്റവും സ്വപ്‌നവേദിയായി ഐപിഎല്‍ മാറിയിരിക്കുകയാണ്. ലോക ക്രിക്കറ്റിലെ വമ്പന്‍ താരങ്ങളെല്ലാം തന്നെ നേരത്തേ ടൂര്‍ണമെന്റിന്റെ ഭാഗമാവുകയോ, ഇപ്പോള്‍ വിവിധ ടീമുകള്‍ക്കായി കളിക്കുകയോ ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ഐസിസി ടൂര്‍ണമെന്റുകളെപ്പോലും പിന്നിലാക്കുന്ന താരപ്പകിട്ട് ഐപിഎല്ലിനുണ്ടെന്നു കാണാം.

ടൂര്‍ണമെന്റിന്റെ 14 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ചില ഇതിഹാസങ്ങള്‍ താരങ്ങള്‍ക്കു തങ്ങളുടെ ഫ്രാഞ്ചൈസികളില്‍ നിന്നും അപമാനം നേരിടേണ്ടി വന്നിട്ടുണ്ട്. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും, ചിലപ്പോള്‍ പ്ലെയിങ് ഇലവനില്‍ നിന്നുമെല്ലാം മാറ്റിനിര്‍ത്തപ്പെട്ടാണ് ഇവര്‍ അപമാനിക്കപ്പെട്ടത്. ഇത്തരം മോശം അനുഭവങ്ങളുണ്ടായവര്‍ ആരൊക്കെയാണെന്നു നോക്കാം.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

നിര്‍ത്തിവച്ച ഐപിഎല്ലിന്റെ 14ാം സീസണിലെ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവം ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ നായകസ്ഥാനത്തു നിന്നും പിന്നാലെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കിയതായിരുന്നു.
2016ല്‍ എസ്ആര്‍എച്ചിനെ കന്നിക്കിരീടത്തിലേക്കു നയിച്ച അദ്ദേഹത്തെ ടീമിന്റെ മോശം പ്രകടനം ചൂണ്ടിക്കാട്ടിയാണ് എസ്ആര്‍എച്ച് നീക്കിയത്. തൊട്ടടുത്ത കളിയില്‍ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കി വാര്‍ണറെ ഫ്രാഞ്ചൈസി വീണ്ടും അപമാനിച്ചു. ഈ സീസണില്‍ രണ്ടു ഫിഫ്റ്റികള്‍ നേടിയിട്ടും വാര്‍ണറെ ടീമിലുള്‍പ്പെടുത്താതിരുന്നത് ആരാധകരെ നിരാശരും ക്ഷുഭിതരുമാക്കിയിരുന്നു. അടുത്ത സീസണില്‍ അദ്ദേഹം ടീം വിടുമെന്ന സൂചനകളും ശക്തമാണ്.

 എംഎസ് ധോണി

എംഎസ് ധോണി

ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ എംഎസ് ധോണിയെ ഒരിക്കല്‍ നായകസ്ഥാനത്തു നിന്നു നീക്കിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ടു സീസണുകളില്‍ സസ്‌പെന്‍ഷന്‍ നേരിട്ട സമയത്തായിരുന്നു ഇത്. സിഎസ്‌കെ വിട്ട ധോണി റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സെന്ന ടീമിന്റെ നായകനാവുകയും ചെയ്തിരുന്നു. 2016ലെ സീസണിലാണ് ധോണി പൂനെയിലെത്തിയത്. ഈ സീസണില്‍ ടീം പ്ലേഓഫിലെത്താതെ പുറത്തായതോടെ അദ്ദേഹത്തെ പുറത്താക്കിയ ഫ്രാഞ്ചൈസി പകരം സ്റ്റീവ് സ്മിത്തിനെ നായകനാക്കുകയായിരുന്നു.
2017ല്‍ സ്മിത്തിനു കീഴിലിറങ്ങിയ പൂനെ റണ്ണറപ്പാവുകയും ചെയ്തിരുന്നു. ക്യാപ്റ്റന്‍സി നഷ്ടമായെങ്കിലും ടീമിലെ നിര്‍ണായക സാന്നിധ്യമായി വിക്കറ്റിനു പിന്നില്‍ ധോണിയുണ്ടായിരുന്നു. എങ്കിലും അദ്ദേഹത്തെ ഒഴിവാക്കിയ ഫ്രാഞ്ചൈസിയുടെ നടപടി പലരെയും ചൊടിപ്പിച്ചിരുന്നു. തൊട്ടടുത്ത സീസണില്‍ സിഎസ്‌കെ ഐപിഎല്ലില്‍ മടങ്ങിയെത്തിയപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്തു തിരിച്ചെത്തിയ ധോണി കിരീടവിജയത്തോടെയാണ് തന്നെ സംശയിച്ച പൂനെ ഫ്രാഞ്ചൈസിയുടമകള്‍ക്കു മറുപടി നല്‍കിയത്.

 സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

നായകസ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട മറ്റൊരു ഇതിഹാസ താരമാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. തന്റെ ഹോം ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ നായകസ്ഥാനത്തു നിന്നാണ് രണ്ടാം സീസണില്‍ പുറത്താക്കപ്പെട്ടത്. പ്രഥമ സീസണില്‍ ഗംഗുലിയായിരുന്നു ടീമിന്റെ നായകന്‍. പക്ഷെ ടീം പ്ലേഓഫ് കാണാതെ പുറത്തായത് ഫ്രാഞ്ചൈസി ഉടമകളെ നിരാശരാക്കി.
രണ്ടാം സീസണില്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാരെ പരീക്ഷിച്ച കെകെആര്‍ കോച്ച് ജോണ്‍ ബുക്കാനന്റെ തന്ത്രം വന്‍ ഫ്‌ളോപ്പായി മാറി. ഇതോടെ മൂന്നാം സീസണില്‍ കെകെആര്‍ ഗാംഗുലിയെ വീണ്ടും നായകസ്ഥാനം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.

 ഗ്ലെന്‍ മഗ്രാത്ത്

ഗ്ലെന്‍ മഗ്രാത്ത്

ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) കളിക്കവെ അപമാനം നേരിട്ടിട്ടുണ്ട്. 2008ല്‍ ഡിസി മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു മഗ്രാത്ത്. എന്നാല്‍ രണ്ടാം സീസണില്‍ അദ്ദേഹത്തിനു ഡിസി വേണ്ടത്ര അവസരങ്ങള്‍ നല്‍കാതെ പുറത്തിരുത്തുകയായിരുന്നു. വീരേന്ദര്‍ സെവാഗായിരുന്നു ഡിസി ക്യാപ്റ്റന്‍. ആശിഷ് നെഹ്‌റ, പ്രദീപ് സാങ്വാന്‍, അവിഷ്‌കര്‍ സാല്‍വി എന്നിവരടങ്ങുന്ന ഇന്ത്യന്‍ പേസ് നിരയ്ക്കു അവര്‍ പ്രാധാന്യം നല്‍കുകയായിരുന്നു.
ഓസീസിന്റെ തന്നെ ഡിര്‍ക് നാനസിനും ഈ സീസണില്‍ ഡല്‍ഹി അവസരങ്ങള്‍ നല്‍കിയെങ്കിലും മഗ്രാത്തിനെ കാഴ്ച്ചക്കാരനായി ഒതുക്കുകയായിരുന്നു. ഒടുവില്‍ തനിക്കു ഡിസി അവസരം നല്‍കാതിരുന്നത് നിരാശനാക്കിയതായി തുറന്നു പറഞ്ഞ മഗ്രാത്ത് അടുത്ത സീസണിലെ ഐപിഎല്ലില്‍ നിന്നു പിന്‍മാറുമെന്നും വെളിപ്പെടുത്തിയിരുന്നു.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയിട്ടുള്ളത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലരിനു വേണ്ടിയാണ്. എന്നിട്ടും 2018ലെ മെഗാ ലേലത്തില്‍ അദ്ദേഹത്തില്‍ ആര്‍സിബി കൈവിട്ടത് ആരാധകരെ നിരാശരാക്കി. ലേലത്തിനു മുമ്പ് തന്നെ നിലനിര്‍ത്തുമെന്ന് ഫ്രാഞ്ചൈസി സൂചന നല്‍കിയിരുന്നതായും പക്ഷെ അവര്‍ വാക്കു പാലിച്ചില്ലെന്നും ഗെയ്ല്‍ പിന്നീട് തുറന്നു പറഞ്ഞിരുന്നു.
2017ലെ സീസണില്‍ ഗെയ്‌ലിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിരുന്നില്ല. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 200 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിരുന്നുള്ളൂ. ഇതാവാം ഗെയ്‌ലിനെ ഫ്രാഞ്ചൈസി കൈവിടാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആര്‍സിബി ഒഴിവാക്കിയ ശേഷം കരീബിയര്‍ പ്രീമിയര്‍ ലീഗ്, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് എന്നിവയിലെല്ലാം തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ച അദ്ദേഹം ആര്‍സിബിക്കു ബാറ്റ് കൊണ്ട് മറുപടിയും നല്‍കിയിരുന്നു.

Story first published: Wednesday, May 12, 2021, 17:56 [IST]
Other articles published on May 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+