ദില്ലി: ശ്രീലങ്കയ്ക്കെതിരായ മൂന്നാമെത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യ തകർക്കുന്നു. ക്യാപ്റ്റൻ വിരാട് കോലി, ഓപ്പണർ മുരളി വിജയ് എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ ശക്തമായ നിലയിൽ എത്തിച്ചത്. ഒന്നാം ദിവസം കളി നിർത്തുന്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 371 എന്ന നിലയിലാണ്. മുരളി വിജയ് 155, ശിഖർ ധവാൻ 23, ചേതേശ്വർ പൂജാര 23 രഹാനെ 1 എന്നിവരാണ് പുറത്തായത്.

156 റൺസുമായി ക്യാപ്റ്റൻ വിരാട് കോലിയും 6 റൺസുമായി രോഹിത് ശർമയും ക്രീസിലുണ്ട്. 186 പന്തിൽ 16 ബൗണ്ടറികൾ സഹിതമാണ് കോലിയുടെ 156 റൺസ്. 267പന്തിലാണ് മുരളി വിജയ് 155 റൺസടിച്ചത്. വിജയ് 13 ബൗണ്ടറികൾ അടിച്ചു. അജിൻക്യ രഹാനെ വീണ്ടും പരാജയപ്പെട്ടത് മാത്രമാണ് ഒന്നാം ദിവസം ഇന്ത്യയ്ക്ക് തലവേദന.
നേരത്തെ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കെ എൽ രാഹുലിന് പകരമായി ധവാൻ ധവാൻ ടീമിലെത്തി. ഉമേഷ് യാദവിന് പകരം മുഹമ്മദ് ഷമിയാണ് ദില്ലിയിൽ കളിക്കുന്നത്. ഇന്ത്യൻ ടീമിൽ മറ്റ് മാറ്റങ്ങളൊന്നുമില്ല. പരമ്പരയിൽ ഇന്ത്യ 1 - 0 ത്തിന് മുന്നിലാണ് ഇപ്പോൾ. കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചപ്പോൾ നാഗ്പൂരിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സിന് ജയിച്ചു. മൂന്നാം ടെസ്റ്റ് സമനിലയിലായാലും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.