അവസരം മുതലെടുത്തെന്ന് കോലി
ദക്ഷിണാഫ്രിക്കയുടെ മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ അനുഭവസമ്പത്ത് കുറഞ്ഞതാണെന്ന് അറിയാമായിരുന്നു. ഇതും ശരിക്കും തങ്ങള്‍ മുതലെടുത്തതായി മല്‍സരശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞു.
പരമ്പരയിലെ വരാനിരിക്കുന്ന മല്‍സരങ്ങളിലും ഇതേ തന്ത്രം തന്നെയാണ് ടീം പരീക്ഷിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രകടനം തുടരുമെന്ന് പ്രതീക്ഷ
ടീമിലെ സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചഹലിനെയും കുല്‍ദീപ് യാദവിനെയും കോലി പുകഴ്ത്തി. വരാനിരിക്കുന്ന മല്‍സരങ്ങളിലും ഇരുവര്‍ക്കും ഇതേ പ്രകടനം തന്നെ ആവര്‍ത്തിക്കാനാവുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കോലി സൂചിപ്പിച്ചു.
സ്പിന്നര്‍മാര്‍ മാത്രമല്ല പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിനെയും ജസ്പ്രീത് ബുംറയെയും അദ്ദേഹം പ്രശംസിച്ചു. ഇരുവരും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയപ്പോള്‍ കാര്യങ്ങള്‍ ഇന്ത്യയുടെ വഴിക്കു വരികയായിരുന്നുവെന്നും ക്യാപ്റ്റന്‍ വിലയിരുത്തി.
ആദ്യ രണ്ടു വിക്കറ്റ് ലക്ഷ്യമിട്ടു
ദക്ഷിണാഫ്രിക്കന്‍ നിരയിലെ ഏറ്റവും അനുഭവസമ്പത്തുള്ള താരമാണ് ഹാഷിം അംല. ഓപ്പണിങില്‍ അദ്ദേഹത്തിന്റെ പങ്കാളിയായ ക്വിന്റണ്‍ ഡി കോക്കും നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച താരമാണ്. അതുകൊണ്ടു തന്നെ ഇവരെ രണ്ടു പേരെയും തുടക്കത്തില്‍ പുറത്താക്കാനായാല്‍ കളിയില്‍ പിടിമുറുക്കാമെന്ന കണക്കുകൂട്ടല്‍ തെറ്റിയില്ലന്ന് കോലി ചൂണ്ടിക്കാട്ടി.
അവിസ്മരണീയമായിരുന്നു സ്പിന്നര്‍മാരുടെ ബൗളിങ്. പിച്ചില്‍ നിന്ന് പേസും ബൗണ്‍സുമെല്ലാം അവര്‍ക്കു ലഭിച്ചു. ഇത് ടീമിനു നേട്ടമാവുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ഒരേ വേഗതയില്‍ എറിഞ്ഞിട്ട് കാര്യമില്ല
ഫ്‌ളാറ്റായ ട്രാക്കുകളില്‍ ഒരേ വേഗത്തില്‍ പന്തെറിഞ്ഞിട്ട് കാര്യമില്ലെന്ന് അഞ്ചു വിക്കറ്റ് പിഴുത് ഇന്ത്യയുടെ വിജയശില്‍പ്പിയായ ചഹല്‍ പറഞ്ഞു. ഇത്തരം പിച്ചുകളില്‍ ബൗളിങ് വേഗത മാറ്റിക്കൊണ്ടിരിക്കണം. ഈ പിച്ചുകളില്‍ നല്ല ബൗണ്‍സ് ലഭിക്കും. വേഗതയില്‍ പന്തെറിഞ്ഞാല്‍ ടേണ്‍ ലഭിക്കാതിരിക്കുകയും പന്ത് നേരെ ബാറ്റില്‍ ചെന്ന് പതിക്കുകയും ചെയ്യുമെന്നും ചഹല്‍ ചൂണ്ടിക്കാട്ടി.
സാഹചര്യമനുസരിച്ചുള്ള ബൗളിങ്
സാഹചര്യം കൂടി അനുസരിച്ചാണ് എതിര്‍ ടീമിനെതിരേ ഏതു രീതിയിലാണ് പന്തെറിയുകയെന്ന് തീരുമാനിക്കാറുള്ളതെന്ന് ചഹല്‍ വ്യക്തമാക്കി. ഗ്രൗണ്ട് വളരെ ചെറുതാണ്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ വമ്പന്‍ അടിക്ക് ശേഷിയുള്ള താരങ്ങളുമുണ്ട്.
ചില പിച്ചുകളില്‍ കൂടുതല്‍ വേഗതയില്‍ പന്തെറിയേണ്ടിവരും. എന്നാല്‍ സെഞ്ചൂറിയനില്‍ അതു പരീക്ഷിച്ചാല്‍ കാര്യമുണ്ടാവില്ല. ഗ്രൗണ്ടിന്റെയും പിച്ചിന്റെയും സാഹചര്യം കൂടി പരിഗണിച്ചാണ് ബൗളിങിനെക്കുറിച്ച് തീരുമാനിക്കാറുള്ളതെന്നും താരം വിശദമാക്കി.
1999ല്‍ 117നു പുറത്ത്
1999ലും ഏകദിനത്തില്‍ ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് സമാനമായ ബാറ്റിങ് ദുരന്തം നേരിട്ടിരുന്നു. അന്ന് 117 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക കൂടാരം കയറിയത്.
ഇത്തവണ ഒരു റണ്‍സ് കൂടുതല്‍ നേടാന്‍ കഴിഞ്ഞുവെന്നതില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വസിക്കാം.
അന്ന് ജോഷി, ഇന്ന് യുസ്‌വേന്ദ്ര
1999ല്‍ സ്പിന്നര്‍ സുനില്‍ ജോഷിയാണ് ദക്ഷിണാഫ്രിക്കയുടെ അന്തകനായതെങ്കില്‍ ഇത്തവണ യുസ്‌വേന്ദ്രയുടെ ഊഴമായിരുന്നു. അന്ന് ജോഷി 10 ഓവറില്‍ ആറു റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് പോക്കറ്റിലാക്കിയിരുന്നു.
ഇത്തവണ 22 വഴങ്ങിയാണ് യുസ്‌വേന്ദ്രയുടെ അഞ്ചു വിക്കറ്റ് നേട്ടം.
ഇത്തവണ ജയം നേരത്തേ
1999ല്‍ 118 റണ്‍സെന്ന വിജയലക്ഷ്യം 22.4 ഓവര്‍ കൊണ്ടാണ് ഇന്ത്യ മറികടന്നതെങ്കില്‍ ഇത്തവണ ജയം കുറച്ചു കൂടി നേരത്തേയായി.
വെറും 20.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ വിജയത്തിലേക്ക് കുതിച്ചെത്തിയത്.
തോല്‍വി കണ്ണ് തുറപ്പിച്ചു
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിലെ തോല്‍വി ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം കണ്ണ് തുറപ്പിക്കുന്നതാണെന്ന് ക്യാപ്റ്റന്‍ മര്‍ക്രാം പറഞ്ഞു.
ഇനിയുള്ള മല്‍സരങ്ങളില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ ഇത് ടീമംഗങ്ങളെ പ്രേരിപ്പിക്കുമെന്നും അവര്‍ നിരാശപ്പെടുത്തില്ലെന്നാണ് പ്രതീക്ഷയെന്നും മല്‍സരശേഷം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
വിക്കറ്റ് ദാനം ചെയ്ത് ദക്ഷിണാഫ്രിക്ക
ഇന്ത്യയുടെ റിസ്റ്റ് സ്പിന്നര്‍മാരുടെ മിടുക്ക് മാത്രമല്ല ദക്ഷിണാഫ്രിക്കയുടെ ചില ബാറ്റ്‌സ്മാന്‍മാരുടെ മോശം ഷോട്ടുകളും ഇന്ത്യക്ക് രണ്ടാം ഏകദിനത്തില്‍ ഗുണം ചെയ്ത്ു. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കും ടീമിന്റെ പുതിയ നായകനായ എയ്ഡന്‍ മര്‍ക്രാമും അനാവശ്യ ഷോട്ടുകള്‍ കളിച്ചാണ് വിക്കറ്റ് ഇന്ത്യക്കു ദാനം ചെയ്തത്.
ചഹലിന്റെ ഷോര്‍ട്ട്പിച്ച് ബോള്‍ ഡീപ് സ്‌ക്വയര്‍ ലെഗിലേക്ക് അടിച്ച് ഡികോക്ക് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. മര്‍ക്രാമാവട്ടെ ലെഗ് സൈഡിലൂടെ പോയ കുല്‍ദീപിന്റെ പന്തില്‍ ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ ഭുവനേശ്വര്‍ കുമാറിന് ക്യാച്ച് നല്‍കുകയായിരുന്നു.
എബിഡി, ഡുപ്ലെസിസ് അഭാവം
സീനിയര്‍ ബാറ്റ്‌സ്മാന്‍മാരായ എബി ഡിവില്ലിയേഴ്‌സിന്റെയും ഫഫ് ഡു പ്ലെസിസിന്റെയും അഭാവം തന്നെയാണ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കന്‍ വന്‍ തിരിച്ചടിയായത്. ടെസ്റ്റ് പരമ്പരയ്ക്കിടെയേറ്റ പരിക്ക് മൂലമാണ് എബിഡിയ്ക്ക് ആദ്യ മൂന്നു ഏകദിനങ്ങളും നഷ്ടമായത്.
ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ഡുപ്ലെസിസ് കൈവിരലിനേറ്റ പരിക്കുമൂലമാണ് ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നു പിന്‍മാറിയത്. ഒന്നാം ഏകദിനത്തില്‍ ഡുപ്ലെസിസ് സെഞ്ച്വറി നേടിയിരുന്നു.