ഗുരുതതരമായ ആ പിഴവ്
എന്നാൽ ഓസ്ട്രേലിയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ധോണിയുടെ ഡി ആർ എസ് തീരുമാനം പിഴച്ചുപോയി. നഷ്ടമായത് ഇന്ത്യയ്ക്ക് കിട്ടേണ്ടിയിരുന്ന ഒരു വിക്കറ്റും ഒരു പക്ഷേ വിജയവും. ഭുവനേശ്വർ കുമാറിന്റെ പന്തിൽ മോയിസ് ഹെന്റിക്കസ് ബീറ്റണായി. പന്ത് പിടിച്ച ധോണി അപ്പീൽ ചെയ്തു. അത്രയ്ക്ക് ആത്മവിശ്വാസത്തോടെയല്ലെങ്കിലും ഭുവനേശ്വര്‍ കുമാറും അപ്പീൽ ചെയ്തു.
റിവ്യൂ വേണ്ടെന്ന് ധോണി
തൊട്ടടുത്ത് ഫീൽഡ് ചെയ്തിരുന്ന ക്യാപ്റ്റന്‍ വിരാട് കോലി എഡ്ജ് കൃത്യമായി കേട്ട ആത്മവിശ്വാസത്തോടെ ഓടി വന്ന് അപ്പീൽ ചെയ്തു. റിവ്യൂവിന് പോകാനായിരുന്നു കോലിയുടെ താൽപര്യം. എന്നാൽ ടച്ച് ഇല്ല എന്ന് ധോണി ആംഗ്യം കാണിച്ചതോടെ കോലി ഒതുങ്ങി. ഇന്ത്യ റിവ്യൂ പോയതും ഇല്ല. പക്ഷേ ഇന്ത്യയ്ക്ക് വലിയ നഷ്ടമുണ്ടാക്കി ഈ തീരുമാനം.
അത് ഔട്ടായിരുന്നു
ഭുവനേശ്വർ കുമാറിന്റെ പന്ത് ഹെന്റിക്കസിന്റെ ബാറ്റിൽ ഉരഞ്ഞായിരുന്നു ധോണിയുടെ ഗ്ലൗസിൽ എത്തിയത് എന്ന് റിപ്ലേയിൽ വ്യക്തമായി. റിവ്യൂ പോയിരുന്നെങ്കിൽ ഇന്ത്യയ്ക്ക് കിട്ടുമായിരുന്ന വിക്കറ്റാണ് നഷ്ടമായത്. ധോണി നോ പറഞ്ഞിരുന്നില്ലെങ്കിൽ കോലി റിവ്യൂവിന് പോകുമായിരുന്നു എന്ന കാര്യം ഉറപ്പായിരുന്നു. അത് കൊണ്ട് ഇന്ത്യയ്ക്ക് ഉണ്ടായ നഷ്ടം എന്താണ് എന്ന് നോക്കൂ.
കളി ജയിപ്പിച്ച് ഹെൻറിക്കസ്
രണ്ടാം ഓവറിലും മൂന്നാം ഓവറിലും വിക്കറ്റുകൾ പോയി പ്രതിരോധത്തിലായിരുന്നു ഓസ്ട്രേലിയ. അഞ്ചാം ഓവറിലെ അഞ്ചാം പന്തിൽ ഈ വിക്കറ്റ് കിട്ടിയിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് കളിയിൽ പിടിമുറുക്കാമായിരുന്നു. ജീവൻ കിട്ടിയ ഹെന്റിക്കസാകട്ടെ 62 റൺസുമായി പുറത്താകാതെ നിന്ന് ഓസ്ട്രേലിയയെ ജയിപ്പിക്കുകയും ചെയ്തു. പരമ്പര 1 -1 ന് സമനിലയിലാകുകയും ചെയ്തു.
കോലിയെ കളിയാക്കി
നാടകീയമായ ഈ സംഭവങ്ങൾ നടക്കുമ്പോൾ കമന്ററി ബോക്സിലിരുന്ന് ക്യാപ്റ്റന്‍ വിരാട് കോലിയെ കളിയാക്കുകയായിരുന്നു സഞ്ജയ് മഞ്ജരേക്കർ. കളത്തിലിരിക്കുന്ന കോലിക്ക് കാണാത്ത കാര്യങ്ങൾ ചിലപ്പോൾ കണ്ടു എന്നും കേൾക്കാത്ത കാര്യങ്ങൾ കേട്ടു എന്നും തോന്നും എന്നൊക്കെയായിരുന്നു പരിഹാസം. എന്നാൽ കോലിയായിരുന്നു ശരി എന്ന് ടി വി റീ പ്ലേയിൽ തെളിഞ്ഞു.
എന്നാലും ധോണി തന്നെ സൂപ്പർ
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ചരിത്രം നോക്കിയാൽ ധോണി റിവ്യൂവിന് പോയോ അത് വിജയിച്ചിരിക്കും. ടീമിന്റെ ക്യാപ്റ്റൻ കോലിയാണെങ്കിലും ഡി ആർ എസിന്റെ കാര്യത്തിൽ അന്തിമ തീരുമാനം അത് ധോണിയുടേതാണ്. ധോണി ഇല്ലാത്ത ടെസ്റ്റ് പരമ്പരയിൽ ഒരു കണക്ക് കൂട്ടലും ഇല്ലാതെ കോലിയും കൂട്ടരും റിവ്യൂവിന് പോയി ഡി ആർ എസ് അവസരങ്ങൾ നശിപ്പിച്ചതിന് കണക്കില്ല.