Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടിച്ചൊതുക്കാന്‍ ചെന്നൈ; എറിഞ്ഞിടാന്‍ ഹൈദരാബാദ്

ഹൈദരാബാദ്: ഐപിഎല്‍ സീസണിലെ മികച്ച ബാറ്റിങും കരുത്തും ബൗളിങ് ലൈനപ്പും നേര്‍ക്കുനേര്‍. സീസണിലെ 20ാം അങ്കത്തില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ജയത്തിനായി മുഖാമുഖം പോരടിക്കാനൊരുങ്ങുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകീട്ട് നാലിനാണ് മല്‍സരം. ഇരു ടീമിന്റേയും ലക്ഷ്യം ടൂര്‍ണമെന്റിലെ നാലാം വിജയമാണ്. നാല് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയും വഴങ്ങിയ ചെന്നൈ ആറ് പോയിന്റുമായി നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

ഇത്രയും മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയും ഉള്‍പ്പെടെ ഹൈദരാബാദിനും ആറ് പോയിന്റുണ്ട്. പക്ഷേ, നെറ്റ്‌റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് നിലവില്‍ ഹൈദരാബാദ്. അവസാന മല്‍സരത്തില്‍ മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാണ് മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ. എന്നാല്‍, കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് പൊരുതി തോറ്റ കെയ്ന്‍ വില്ല്യംസന്‍ നയിക്കുന്ന ഹൈദരാബാദ് ടൂര്‍ണമെന്റില്‍ വിജയവഴിയില്‍ തിരിച്ചെത്തുകായെന്ന മോഹവുമായാണ് ഹോംഗ്രൗണ്ടില്‍ ചെന്നൈക്കെതിരേ പോരിനിറങ്ങുന്നത്.

sunrisershyderabad2

ബാറ്റിങില്‍ ചെന്നൈ ഹൈ വാട്‌സില്‍

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്റിങ് ലൈനപ്പാണ് ചെന്നൈയുടെ കരുത്ത്. 200 റണ്‍സ് വരെ പിന്തുടര്‍ന്ന് ജയിക്കാന്‍ കരുത്തുള്ളവരാണ് ധോണിപ്പട. സീസണില്‍ ഇക്കാര്യം ചെന്നൈ തെളിയിച്ചിട്ടുമുണ്ട്. രാജസ്ഥാനെതിരേ ഷെയ്ന്‍ വാട്‌സന്‍ സെഞ്ച്വറിയുമായി കത്തികയറിയതോടെ ചെന്നൈ ബാറ്റിങ് നിര കൂടുതല്‍ ശക്തിയാര്‍ജിച്ചിരിക്കുകയാണ്. വാട്‌സനു പുറമേ, സുരേഷ് റെയ്‌ന, സാം ബില്ലിങ്‌സ്, ധോണി, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ എന്നീ കൂറ്റനടിക്കാര്‍ ചെന്നൈ ബാറ്റിങ് നിരയിലുണ്ട്. ടൂര്‍ണമെന്റില്‍ ഇതിനോടകം രണ്ടു തവണ ചെന്നൈ 200ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 202 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതും ചെന്നൈ ബാറ്റിങ് നിരയുടെ കരുത്ത് കാണിക്കുന്നതാണ്.

അവസാന മല്‍സരത്തില്‍ രാജസ്ഥാനെതിരേ സെഞ്ച്വറിയുമായി കത്തികയറി വാട്‌സന്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൈദരാബാദ് ബൗളിങ് നിരയെ തുടക്കത്തില്‍ ചെന്നൈ ബാറ്റിങ് നിര എങ്ങനെ നേരിടുന്നുവെന്നതിന് അനുസരിച്ചായിരിക്കും മല്‍സരഫലം. ബൗളിങിലും മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ള താരങ്ങള്‍ ചെന്നൈക്കുണ്ട്. ബ്രാവോ, ഹര്‍ഭജന്‍ സിങ്, ഇംറാന്‍ താഹിര്‍, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹാര്‍, രവീന്ദ്ര ജഡേജ, വാട്‌സന്‍ എന്നിവരാണ് ചെന്നൈയുടെ ബൗളിങ് നിരയെ നയിക്കുന്നത്.

chennaisuperkings1

തന്ത്രങ്ങളൊരുക്കി ഹൈദരാബാദ്

സീസണിലെ മികച്ച ബൗളിങ് നിരയെന്ന് എതിരാളികളെ കൊണ്ട് വിളിപ്പിച്ച ടീമാണ് ഹൈദരാബാദ്. വിജയിച്ച മൂന്നു മല്‍സരങ്ങളിലും ബൗളിങ് കരുത്തിലായിരുന്നു ഹൈദരാബാദിന്റെ കുതിപ്പ്. ട്വന്റിയില്‍ ലോകത്തെ നിലവിലെ ഒന്നാം നമ്പര്‍ ബൗളറായ റാഷിദ് ഖാന്‍ നയിക്കുന്ന സ്പിന്‍നിരയും ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന പേസ് പടയും എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുന്നതാണ്. ബാറ്റിങ്‌നിര കൊണ്ട് പേരുകേട്ട മുംബൈ ഇന്ത്യന്‍സിനെയും കൊല്‍ക്കത്തയെയും രാജസ്ഥാനെയും 150 റണ്‍സിനുള്ളില്‍ പിടിച്ചുകെട്ടാന്‍ ഹൈദരാബാദ് ബൗളിങ് നിരയ്ക്ക് കഴിഞിരുന്നു. ഇതാണ് സീസണില്‍ ഹാട്രിക്ക് ജയവും ഹൈദരാബാദിന് സമ്മാനിക്കാന്‍ കാരണം. എന്നാല്‍, കരീബിയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിനു മുന്നില്‍ ബൗളിങ്‌നിര പരാജയപ്പെട്ടപ്പോള്‍ സീസണിലെ ആദ്യ പരാജയവും ഹൈദരാബാദിന് സമ്മതിക്കേണ്ടിവന്നു. ഹൈദരാബാദിനെതിരേ സീസണിലെ ആദ്യ സെഞ്ച്വറി തന്റെ പേരില്‍ കുറിച്ചായിരുന്നു ഗെയ്‌ലിന്റെ ബാറ്റിങ് താണ്ഡവം. ഈ മല്‍സരം ബൗളിങ്‌നിരയെ ഹൈദരാബാദ് എത്രത്തോളം ആശ്രയിക്കുന്നുവെന്നതിന് ഏറ്റവും വലിയ തെളിവ് കൂടിയായിരുന്നു. ഭുവനേശ്വര്‍, റാഷിദ് എന്നിവര്‍ക്കു പുറമേ ശാക്വിബുല്‍ ഹസ്സന്‍, ദീപക് ഹൂഡ, സിദ്ദാര്‍ഥ് കൗള്‍, ബില്ലി സ്റ്റാന്‍ലേക്ക് എന്നിവരാണ് ഹൈദരാബാദിന്റെ പ്രധാന ബൗളിങ് വജ്രായുധങ്ങള്‍.

മറ്റു ടീമുകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ കരുത്തരായ ബാറ്റിങ് നിരയില്ലെങ്കിലും മല്‍സരഗതി അനുകൂലമാക്കി മാറ്റാന്‍ ശേഷിയുള്ളവര്‍ ഹൈദരാബാദിലൂണ്ട്. സീസണില്‍ മികച്ച ഫോമിലുള്ള ശിഖര്‍ ധവാന്‍, ക്യാപ്റ്റന്‍ വില്ല്യംസന്‍, മനീഷ് പാണ്ഡെ എന്നിവരാണ് പ്രധാന ആകര്‍ഷണങ്ങള്‍. കൂറ്റനടിക്കൊണ്ട് മല്‍സരഗതി മാറ്റാന്‍ കെല്‍പ്പുള്ള ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്‍ ഫോമിലേക്കുയര്‍ന്നാല്‍ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ ഹൈദരാബാദിന് കഴിയും.

ടീം

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ശിഖര്‍ ധവാന്‍, വൃഥിമാന്‍ സാഹ, കെയ്ന്‍ വില്ല്യംസന്‍ (ക്യാപ്റ്റന്‍), യൂസുഫ് പഠാന്‍, മനീഷ് പാണ്ഡെ, ശാക്വിബുല്‍ ഹസ്സന്‍, ദീപക് ഹൂഡ, ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍, സിദ്ദാര്‍ഥ് കൗള്‍, ബില്ലി സ്റ്റാന്‍ലേക്ക്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്: ഷെയ്ന്‍ വാട്‌സന്‍, അമ്പാട്ടി റായുഡു, സുരേഷ് റെയ്‌ന, എംഎസ് ധോണി (ക്യാപ്റ്റന്‍), സാം ബില്ലിങ്‌സ്, രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, ഹര്‍ഭജന്‍ സിങ്, ദീപക് ചഹാര്‍, ഇംറാന്‍ താഹിര്‍, ഷാര്‍ദുല്‍ താക്കൂര്‍.

Story first published: Sunday, April 22, 2018, 10:48 [IST]
Other articles published on Apr 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+