ടോക്കിയോ ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ അപ്രതീക്ഷിത മെഡല്‍ പ്രതീക്ഷയായി മാറിയ താരമാണ് കമല്‍പ്രീത് സിങ്. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ മിന്നുന്ന പ്രകടനവുമായി താരം ഫൈനലിലേക്കു യോഗ്യത നേടിയിട്ടുണ്ട്. യോഗ്യതാ റൗണ്ടില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ദൂരമായിരുന്നു 25കാരിയായ കൗര്‍ കുറിച്ചത്. 64 മീറ്റര്‍ എറിഞ്ഞ് താരം മെഡല്‍ റൗണ്ടിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു.
അത്‌ലറ്റിക്‌സിനൊപ്പം ക്രിക്കറ്റും തനിക്കു പാഷനാണെന്നും മുന്‍ ബാറ്റിങ് ഇതിഹാസം വീരേന്ദര്‍ സെവാഗിന്റെ ഫാനാണ് താനെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് കൗര്‍. ഒരു നാള്‍ ക്രിക്കറ്റ് കളിക്കണമെന്നു ആഗ്രഹമുണ്ടെന്നും ബാറ്റ് ചെയ്യാനുള്ള സ്വാഭാവിക മിടുക്ക് തനിക്കുണ്ടെന്നും താരം പറയുന്നു. കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം കടുത്ത മാനസിക പിരിമുറുക്കം നേരിട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം കൗര്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിരുന്നു.
'നിങ്ങളെയോര്‍ത്ത് അഭിമാനം', ഇന്ത്യയുടെ അരങ്ങേറ്റ പേസര്‍മാരെ പ്രശംസിച്ച് ഗ്ലെന്‍ മഗ്രാത്ത്
T20 World Cup 2021: ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് സാബ കരിം, ചഹാലിനും പൃഥ്വിക്കും ഇടമില്ല
ഡിസ്‌കസ് ത്രോ ഞാന്‍ ഉപേക്ഷിക്കാന്‍ പോവുന്നില്ല. ഇതാണ് എന്റെ ആദ്യ പാഷന്‍. തിങ്കളാഴ്ച അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്കും എനിക്കൊരു മെഡല്‍ സമ്മാനിക്കേണ്ടതുണ്ട്. പരിശീലനത്തില്‍ അവര്‍ അത്രയേറെ സഹായവും പിന്തുണയുമായിരുന്നു നല്‍കിയത്. ഒളിംപിക്‌സിനു ശേഷം 2022ലെ ലോക ചാംപ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ് എന്നിവയിലും സ്വര്‍ണം നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും കൗര്‍ മനസ്സ്തുറന്നു.
ഒരു ദിവസം ചില ക്രിക്കറ്റ് ടൂര്‍ണമെന്റിലും കളിക്കുകയെന്നത് എന്റെ മോഹമാണ്. ക്രിക്കറ്റാണ് എന്റെ രണ്ടാമത്തെ പാഷന്‍. അത്‌ലറ്റിക്‌സില്‍ തുടര്‍ന്നു കൊണ്ടു തന്നെ ക്രിക്കറ്റിലും കളിക്കണം. എന്റെ ഗ്രാമത്തിലും സമീപത്തുമുള്ള സ്ഥലങ്ങളിലുമെല്ലാം ഞാന്‍ ക്രിക്കറ്റ് കളിക്കാറുണ്ടെന്നും ആറടി ഒരിഞ്ച് ഉയരമുള്ള കൗര്‍ വ്യക്തമാക്കി.
വീരേന്ദര്‍ സെവാഗ്, എംഎസ് ധോണി എന്നിവരെ ബാറ്റ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ഇരുവര്‍ക്കും ബാറ്റിങ് ടെക്‌നിക്ക് കുറവാണെങ്കിലും ലോകത്തിലെ ഏതു ബൗളറെയും ഗ്രൗണ്ടിനു പുറത്തേക്കു അടിച്ചു പറത്താനുള്ള കഴിവുണ്ടായിരുന്നു. പ്രത്യേകിച്ചും സെവാഗ്, അദ്ദേഹത്തിന്റെ ഒരുപാട് ഇന്നിങ്‌സുകള്‍ എനിക്കോര്‍മയുണ്ട്.
2011ലെ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരേ 140 ബോളില്‍ 175 റണ്‍സ് സെവാഗ് അടിച്ചെടുത്തിരുന്നു. ഇതെങ്ങനെ എനിക്കു മറക്കാന്‍ കഴിയും? മറ്റൊന്നു 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ഏകദിനത്തിലെ ഡബിള്‍ സെഞ്ച്വറിയാണ്. ക്രിക്കറ്റിലെ ദൈവമെന്നു വിശേഷിപ്പിക്കപ്പെടുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സെവാഗിനേക്കാള്‍ കൂടുതല്‍ ഏകദിന ഡബിള്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ള രോഹിത് ശര്‍മ എന്നിവരെയും തനിക്ക് ഇഷ്ടമാണെന്നും കൗര്‍ മനസ്സ് തുറന്നു.
ഇത്തവണ ഒളിംപിക്‌സില്‍ യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനത്തിനു ശേഷം ക്രൊയേഷ്യയുടെ സാന്‍ഡ്ര പെര്‍കോവിച്ച്, അമേരിക്കയുടെ വരാറി ഓള്‍മാന്‍ എന്നിവര്‍ തന്നെ അഭിനന്ദിച്ചത് മറക്കാനാവാത്ത അനുഭവമാണെന്നു കൗര്‍ പറഞ്ഞു. രണ്ടു ഒളിംപിക് സ്വര്‍ണ മെഡലുകള്‍ നേടിയിട്ടുള്ള പെര്‍കോവിച്ച് മഹത്തായ അത്‌ലറ്റാണ്. മല്‍സരം കഴിഞ്ഞ് ഭക്ഷണത്തിനു ശേഷം അവര്‍ എന്റെയടുത്തേക്കു വരികയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ ഓള്‍മാനും ഇങ്ങനെ തന്നെയാണ് ചെയ്തത്. നിങ്ങളുടേത് നല്ല ശ്രമമായിരുന്നുവെന്ന് അഭിനന്ദിക്കുകയും ചെയ്തു. ഇതു എന്നെ സ്പശിച്ചു, കാരണം അവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ ആരുമല്ല. എന്നാല്‍ ഇതിനു വിപരീതമായി ദേശീയ ടീമിലെ തന്റെ മുതിര്‍ന്ന സഹതാരം അടിസ്ഥാരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്തതെന്നും കൗര്‍ ചൂണ്ടിക്കാട്ടി.