ചണ്ഡീഗഢ്: ഇന്ത്യയുടെ കായിക ചരിത്രത്തിലെ മറ്റൊരു ഇതിഹാസം കൂടി ഇനി ഓര്‍മകളുടെ പുസ്തകത്തില്‍. കയ്‌പേറിയ ബാല്യത്തില്‍ നിന്നും കുത്തഴിഞ്ഞ കൗമാരത്തില്‍ നിന്നും ജീവീതത്തിന്റെ വേഗ ട്രാക്കിലേക്കോടിക്കേറിയ ഇന്ത്യയുടെ പറക്കും സിങ് 91ാം വയസിലാണ് മരണത്തിന് കീഴടങ്ങിയത്. കോവിഡ് ബാധിതനാവുകയും പിന്നീട് രോഗമുക്തനാവുകയും ചെയ്‌തെങ്കിലും ശരീരത്തില്‍ ഓക്‌സിജന്റെ അളവില്‍ ഉണ്ടായ കുറവ് അദ്ദേഹത്തെ മരണത്തിന് കീഴടക്കുകയായിരുന്നു.
സംപുരാന്‍ സിങ്ങിന്റെയും ചഹാലി കൗറിന്റെയും 15 മക്കളില്‍ ഒരാളായി ജനിച്ച മില്‍ഖാ സിങ് തന്റെ യൗവനകാലം ചിലവിട്ടത് ഡല്‍ഹിയിലായിരുന്നു. അവിടെ വെച്ച് ഒരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാവുകയും അത് തകരുകയും ചെയ്തതോടെ നൈരാശ്യത്തിലേക്കെത്തിയ മില്‍ഖാ സിങ്ങിന് ജീവിതത്തിലെ ഓട്ടത്തില്‍ കാലിടറി. പിന്നീട് 1952ല്‍ കരസേനയുടെ ഭാഗമായതോടെ അദ്ദേഹത്തിന്റെ ജീവിതം മറ്റൊരു ദിശയിലേക്ക്.
പിന്നീടങ്ങോട്ട് ട്രാക്കിലെ ഇന്ത്യയുടെ അതിവേഗ ഓട്ടക്കാരനെന്ന നിലയിലേക്ക് അദ്ദേഹം വളരുകയായിരുന്നു. പ്രതിസന്ധികളോട് തോറ്റുകൊടുക്കാത്ത താരമായിരുന്നു മില്‍ഖാ സിങ്. പരിക്കേറ്റ കാലുമായി 1956ലെ പട്യാല ദേശീയ ഗെയിംസില്‍ ഓടി നാലാം സ്ഥാനം നേടിയതും ഒളിംപിക്‌സ് യോഗ്യതാ മത്സരത്തിന് മുമ്പ് ആക്രമണത്തിനിരയായിട്ടും തളരാതെ മുന്നേറി ഒന്നാം സ്ഥാനക്കാരനായതുമെല്ലാം മില്‍ഖാ സിങ്ങിന്റെ മനക്കരുത്തിന്റെ ചില ഉദാഹരണങ്ങള്‍ മാത്രം.
കരിയറില്‍ ഓടിയ 80 ഓട്ടങ്ങളില്‍ 77ലും മെഡലെന്ന അപൂര്‍വ്വ ട്രാക്ക് റെക്കോഡുള്ള താരങ്ങളിലൊരാളായിരുന്നു മില്‍ഖാ സിങ്. ഐതിഹാസികമായ ആ ജീവിതത്തെ എന്നും വേട്ടയാടിയിരുന്ന രണ്ട് സംഭവങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് 1960 ഒളിംപിക്‌സിലെ വെങ്കലെ മെഡല്‍ നഷ്ടവും രണ്ട് വിഭജന സമയത്ത് മാതാപിതാക്കളും കുടുംബക്കാരും കൂട്ടക്കൊലയ്ക്ക് ഇരയായതും. ഈ രണ്ട് സംഭവങ്ങളും മരിക്കുവോളം മില്‍ഖയുടെ മനസിനെ വേദനിപ്പിച്ചിരുന്ന കാര്യങ്ങളാണ്.
റോം ഒളിംപിക്‌സിലെ 400 മീറ്റര്‍ ഫൈനലില്‍ 45.6 സെക്കന്റ്‌കൊണ്ടാണ് മില്‍ഖ ഓടിത്തീര്‍ത്തത്. ഒരു സെക്കന്റ് വ്യത്യാസത്തിലാണ് അദ്ദേഹത്തിനന്ന് വെങ്കല മെഡല്‍ നഷ്ടമായത്. ആദ്യ 150 മീറ്റര്‍വരെ മുന്നിലുണ്ടായിരുന്ന മില്‍ഖാ സിങ്ങിന്റെ ഒരു നിമിഷത്തെ ചിന്തയുടെ വ്യതിയാനം നഷ്ടപ്പെടുത്തിയത് എളുപ്പത്തില്‍ നേടിയെടുക്കാന്‍ സാധിക്കാത്ത ചരിത്ര മെഡല്‍ തന്നെയായിരുന്നു. ഈ മെഡല്‍ നഷ്ടത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്നും സങ്കടം തോന്നാറുണ്ടെന്ന് മില്‍ഖാ സിങ് പറയുമായിരുന്നു.
ജീവിതത്തിന്റെ ട്രാക്കില്‍ ഒപ്പം കൂട്ടിയ മുന്‍ ഇന്ത്യന്‍ വനിതാ വോളിബോള്‍ ക്യാപ്റ്റന്‍ നിര്‍മ്മല്‍ കൗര്‍ കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ടിരുന്നു. ഒരാഴ്ചയുടെ വ്യത്യാസത്തില്‍ മില്‍ഖാ സിങ്ങും വിടപറയുകയാണ്. ഇന്ത്യയുടെ കായിക ചരിത്രത്തില്‍ പ്രചോദനവും പാഠവുമായ മില്‍ഖാ സിങ്ങിന്റെ ജീവിതം ഇനി ഓര്‍മകളില്‍ ജ്വലിക്കട്ടെ.