ടോക്കിയോ: ഹോക്കിയിൽ ഒരു കാലത്ത് ഇന്ത്യൻ പ്രതാപം ഇന്നും കായിക പ്രേമികളുടെ മനസിലെ മായത്ത ഓർമ്മകളിൽ ഒന്നാകും. ഇന്ന് ടോക്കിയോ ഒളിംപിക്സിലും ഇന്ത്യയ്ക്ക് ഏറെ അഭിമാനകരമായ നിമിഷമായിരുന്നു. ഷാരൂഖ് ഖാന്റെ ചക് ദേ ഇന്ത്യ എന്ന സിനിമ ആരും മറക്കാൻ സാധ്യതയില്ല. ഏകദേശം അതിന് സമാനമായ പ്രകടനവുമായാണ് ഇന്ത്യൻ വനിതകൾ ഇന്ന് തിളങ്ങിയത്. ആദ്യ മൂന്ന് മത്സരങ്ങളിൽ ദയനീയ തോൽവി വഴങ്ങിയ ഇന്ത്യ അവസാന രണ്ട് മത്സരങ്ങളും ജയിച്ചാണ് ക്വർട്ടറിലെത്തിയത്.
ദക്ഷിണാഫ്രിക്കക്കെതിരായ നിർണായക മത്സരത്തിൽ ഇന്ത്യൻ പ്രതിരോധവും അക്രമണവും ഒരുപോലെ കളം നിറഞ്ഞപ്പോൾ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ ക്വർട്ടർ പ്രതീക്ഷകൾ സജീവമാക്കി. പൂളിലെ അവസാന മത്സരത്തിൽ അയർലൻഡിനെ ബ്രിട്ടൻ പരാജയപ്പെടുത്തുകയും ചെയ്തതോടെ നാലാം സ്ഥാനക്കാരായി ഇന്ത്യയും ക്വർട്ടർ ഉറപ്പിച്ചു.
വന്ദന കട്ടാരിയ എന്ന മുന്നേറ്റ താരത്തിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. ഹാട്രിക് ഗോളുമായി തിളങ്ങിയ വന്ദന ടോക്കിയോയിൽ ചരിത്രമെഴുതുക കൂടിയായിരുന്നു. ഒളിംപിക്സ് ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ താരം ഹാട്രിക് നേടുന്നത്. ഇന്ത്യയ്ക്കായി നാലാം മിനിറ്റിൽ തന്നെ അക്കൗണ്ട് തുറന്ന താരം 17-ാം മിനിറ്റിലും ഗോൾ കണ്ടെത്തി. മത്സരം 3-3ന് സമനിലയിൽ നിൽക്കെ 49-ാം മിനിറ്റിൽ വന്ദനയാണ് പെനാൽറ്റി കോർണറിൽ നിന്നും വിജയഗോളും കണ്ടെത്തിയത്.
2013 ൽ ജൂനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വന്ദന കട്ടാരിയ ആദ്യമായി ശ്രദ്ധിക്കപ്പെട്ടു. 2013 ലെ വനിതാ ഹോക്കി ജൂനിയർ ലോകകപ്പിൽ ഇന്ത്യയെ വെങ്കലം നേടാൻ അവർ സഹായിച്ചു. അഞ്ച് ഗോളുകളുമായി ടൂർണമെന്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറർ ആയിരുന്നു വന്ദന. ഒരു വർഷത്തിനുശേഷം, ഏഷ്യൻ ഗെയിംസിൽ സീനിയർ ടീമിൽ അവർ ഉണ്ടായിരുന്നു. ടീം വെങ്കല മെഡൽ നേടി. 2017 ഏഷ്യാകപ്പിൽ സ്വർണം നേടിയ ടീമിൽ വന്ദനയും ഉണ്ടായിരുന്നു. 2018 ൽ ഏഷ്യൻ ഗെയിംസിൽ വെള്ളി നേടാൻ ടീമിനെ സഹായിച്ചു.