കായിക മാമാങ്കത്തിന് ടോക്കിയോയിൽ ഔദ്യോഗിക തുടക്കം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീണ്ടുപോയെങ്കിലും ഏറെ ആകാംക്ഷയോടെയാണ് കായിക പ്രേമികൾ ഒളിംപിക്സിനായുള്ള കാത്തിരുന്നത്. വർഷഭളമായിരുന്നു ഉദ്ഘാടന ചടങ്ങ്. ജപ്പാന്റെ പാരമ്പര്യവും സാങ്കേതിക വൈദഗ്ദ്യവും വിളിച്ചോതിയ ഉദ്ഘാടന ചടങ്ങിൽ കോവിഡ് മുന്നണി പോരാളികൾക്കും ആദരമർപ്പിച്ചു. കായിക താരങ്ങൾക്കൊപ്പം ജപ്പാന്റെ ദേശീയ പതാകയേന്താൻ നിയോഗിക്കപ്പെട്ടവരിൽ ഒരാൾ സന്നദ്ധപ്രവർത്തകയായിരുന്നു.
ടെന്നിസ് താരം നവോമി ഒസാക്കയാണ് ഒളിംപിക് ദീപം കൊളുത്തിയത്. പ്പാന്‍റെ ബേസ്ബോള്‍ ഇതിഹാസങ്ങളായ ഹിഡേക്കി മാറ്റ്സുയിയും സദാഹരു ഓയും ഷീഗോ നഗാഷിമയും ചേര്‍ന്നാണ് ദീപശിഖ സ്റ്റേഡിയത്തിലേക്ക് എത്തിച്ചത്. പാരാലിംപിക് താരം വക്കാക്കോ സുചിഡ ഏറ്റുവാങ്ങിയ ദീപശിഖ പിന്നീട് ഒസാക്കയുടെ കൈകളിലേക്കും അവിടെ നിന്ന് ഒളിംപിക് ദീപത്തിലേക്കും. ചരിത്ര നിയോഗമാണ് ടോക്കിയോയിൽ ഒസാക്കയെ കാത്തിരുന്നത്. ജപ്പാന്റെ വൈവിധ്യത്തിനുള്ള അംഗീകാരം കൂടിയായിരുന്നു അത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടക്കേണ്ടിയിരുന്ന ഗെയിംസ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. ദിവസേന കോവിഡ് ഉയരുന്നത് മേളയ്ക്കു വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. എങ്കിലും വിജയകരമായി മേള അവസാനിപ്പിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് സംഘാടകര്‍.
'മുന്നോട്ട്' എന്ന തീം ആധാരമാക്കിയാണ് ഉദ്ഘാടന ചടങ്ങുകൾ അണിയിച്ചൊരുക്കിയത്. കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടമായവർക്കും വിടപറഞ്ഞ ഒളിംപ്യൻമാർക്കും ആദരമർപ്പിച്ച് മൗനമാചരിച്ചാണ് ചടങ്ങുകൾ തുടങ്ങിയത്. ജപ്പാൻ ചക്രവർത്തി നരുഹിത്തോയും രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കും ചടങ്ങിൽ പങ്കെടുത്തു.
നൃത്തചുവടുകളുമായി കളം നിറഞ്ഞ ജപ്പാൻ കലാകാരന്മാർക്ക് പിന്നാലെ കായിക താരങ്ങളെ സ്വാഗതം ചെയ്തുകൊണ്ടുള്ള സംഗീത വിരുന്നായിരുന്നു അടുത്തത്. പിന്നാലെ ഗ്രീസിന്റെ കായിക താരങ്ങൾ ഒളിംപിക് വേദിയിലേക്ക് എത്തിയത്. രണ്ടാമതായി വന്നത് അഭയാർഥികളുടെ ഒളിംപിക് ടീമായിരുന്നു. പിന്നെ ഒന്നിന് പുറകെ ഒന്നായി ഒളിംപിക് രാജ്യങ്ങളെ പ്രതിനിധീകരിച്ച് താരങ്ങൾ കായിക മാമാങ്കത്തിന്റെ പൂരനഗരിയിലേക്ക്.
1964 -ലെ ഒളിമ്പിക്സിൽ പങ്കെടുത്ത കായികതാരങ്ങൾ അനുസ്മരണമെന്നോണം തങ്ങളുടെ രാജ്യങ്ങളിൽ നിന്നുള്ള വൃക്ഷങ്ങളുടെ വിത്തുകൾ ടോക്കിയോയിലേക്ക് കൊണ്ടുവന്നിരുന്നു. ലോകമെമ്പാടും നിന്നുള്ള ഈ വിത്തുകൾ ജപ്പാനിലുടനീളം അന്ന് വിതരണം ചെയ്യപ്പെട്ടു. ഒരിക്കൽക്കൂടി ഒളിമ്പിക്സിന് ടോക്കിയോ വേദിയാകുമെന്ന വാർത്ത വന്നപ്പോ സംഘാടകർ ഈ വൃക്ഷങ്ങൾ തേടിപ്പിടിച്ചു. ഉദ്ഘാടനവേദിയിലുള്ള ഒളിമ്പിക് വളയങ്ങൾ നിർമിക്കാൻ ഈ വൃക്ഷങ്ങളുടെ തടിയാണ് ഉപയോഗിച്ചിരിക്കുന്നത്.