ദില്ലി: ക്രിക്കറ്റിലെ കോഴവിവാദത്തെക്കുറിച്ച് അന്വേഷിച്ച സിബിഐയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെക്കാതെ പരസ്യമാക്കില്ല. അടുത്തയാഴ്ച സമര്‍പ്പിക്കുമെന്നു കരുതുന്ന റിപ്പോര്‍ട്ട് നവംബറിലേ പാര്‍ലമെന്റിനു മുന്നിലെത്തുകയുള്ളൂ.
അടുത്ത ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ സിബിഐ റിപ്പോര്‍ട്ട് കേന്ദ്ര സ്പോര്‍ട്്സ് മന്ത്രി സുഖ്ദേവ് സിംഹ് ധിന്‍സയ്ക്ക് കൈമാറുമെന്നാണ് സിബിഐ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ യഥാര്‍ത്ഥ തീയതി പുറത്തുവിടാന്‍ അവര്‍ തയ്യാറായില്ല. കഴിഞ്ഞ മാസം റിപ്പോര്‍ട്ടു സമര്‍പ്പിക്കേണ്ടതായിരുന്നെങ്കില്‍ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം കേന്ദ്രസര്‍ക്കാര്‍ സിബിഐക്ക് കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു.
ക്രിക്കറ്റ് രംഗത്തെ മുതിര്‍ന്ന ഏഴു പേരെ റിപ്പോര്‍ട്ടില്‍ കുറ്റക്കാരാണെന്ന് പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതില്‍ രണ്ടു മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്മാരും ഒരു വിക്കറ്റ് കീപ്പറും ഒരു ഫിസിയോതെറാപ്പിസ്റും ഉള്‍പ്പെടും. എന്നാല്‍ അവര്‍ ആരൊക്കയൊണെന്ന് വെളിപ്പെടുത്താന്‍ സിബിഐ വൃത്തങ്ങള്‍ തയ്യാറായില്ല.
മുഹമ്മദ് അസ്ഹറുദ്ദീന്‍, അജയ് ജഡേജ, അജയ് ശര്‍മ്മ, മനോജ് പ്രഭാകര്‍ തുടങ്ങിയവര്‍ വാതുവെപ്പുമായി ബന്ധപ്പെട്ടവരാണെന്ന് റിപ്പോര്‍ട്ടിലുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നയന്‍ മോംഗിയയും അലി ഇറാനിയും കുറ്റക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കോച്ചും ആയ കപില്‍ ദേവ്, നിഖില്‍ ചോപ്ര, നവ്ജോത് സിംഹ് സിദ്ദു എന്നിവര്‍ക്കെതിരെ സിബിഐ കുറ്റങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പക്ഷെ അവയെല്ലാം ഊഹക്കഥകളും അടിസ്ഥാനരഹിതവുമാണെന്നും പറഞ്ഞ് സിബിഐ നിഷേധിക്കുകയായിരുന്നു.