തളര്‍ന്നുവീണു
റിയോ ഒളിംപിക്‌സില്‍ 42 കിലോമീറ്റര്‍ മാരത്തോണില്‍ മത്സരിച്ച മലയാളിയായ ഒപി ജെയ്ഷ ഫിനിഷ് ചെയ്തതിന് ശേഷം തളര്‍ന്നുവീഴുകയായിരുന്നു. ആദ്യമായിട്ടല്ലല്ലോ ജെയ്ഷ മാരത്തോണില്‍ മത്സരിക്കുന്നത്. കഴിഞ്ഞ ബീജിങ് ഒളിംപിക്സിലും ജെയ്ഷ മാരത്തോണില്‍ പങ്കെടുത്തിരുന്നു.
മരണം പോലും
മത്സരത്തിനിടെ താന്‍ മരിച്ച് പോകുമോ എന്ന് പോലും ജെയ്ഷ ഭയപ്പെട്ടിരുന്നത്രെ. അത് ജെയ്ഷയുടെ കുഴപ്പം കൊണ്ടായിരുന്നില്ല. ഇന്ത്യന്‍ അധികൃതരുടെ കടുത്ത അവഗണ കൊണ്ടായിരുന്നു.
കുടിക്കാന്‍
42 കിലോമീറ്ററാണ് ഓടിത്തീര്‍ക്കേണ്ടത്. ഓരോ രണ്ട് കിലോമീറ്ററിലും ഓട്ടക്കാര്‍ക്ക് വേണ്ടി അവരുടെ രാജ്യക്കാര്‍ വെള്ളവും എനര്‍ജി ഡ്രിങ്കുകളും പഴങ്ങളും ഒക്കെയായി സ്റ്റാളുകള്‍ ഒരുക്കിവക്കും. എന്നാല്‍ ഇന്ത്യന്‍ സ്റ്റാളുകളില്‍ ദേശീയ പതാക മാത്രമേ ഉണ്ടായിരുന്നുള്ളു.
ഒളിംപിക്‌സ് സംഘാടകര്‍
ഓരോ എട്ട് കിലോമീറ്ററിലും ഒളിംപിക്‌സ് സംഘാടകരുടെ സ്റ്റാളുകളുണ്ടാകും. അവിടെ നിന്നുള്ള വെള്ളം മാത്രം കുടിച്ചാണ് ജെയ്ഷ 42 കിലോമീറ്റര്‍ ഫിനിഷ് ചെയ്തത്.
മറ്റുള്ളവര്‍
മറ്റ് കായിക താരങ്ങള്‍ വെള്ളവും എനര്‍ജി ഡ്രിങ്കുകളും ഒക്കെ കുടിച്ച് ഊര്‍ജ്ജം വീണ്ടെടുത്ത് ഓടുമ്പോള്‍ അത് നോക്കി നില്‍ക്കാനെ ജെയ്ഷയ്ക്ക് കഴിഞ്ഞുള്ളു. മറ്റ് രാജ്യക്കാരുടെ സ്റ്റാളില്‍ നിന്ന് വെള്ളം കുടിച്ചാല്‍ അയോഗ്യത പോലും കല്‍പിക്കും.
തളര്‍ന്നുവീണപ്പോള്‍
89-ാം സ്ഥാനക്കാരിയായാണ് ജെയ്ഷ ഫിനിഷ് ചെയ്തത്. ഉടന്‍തന്നെ തളര്‍ന്ന് വീഴുകയും ചെയ്തു. ആ സമയം ജെയ്ഷയെ സഹായിക്കാന്‍ ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. സംഘാടകരാണ് ജെയ്ഷയെ ആശുപത്രിയലേക്ക് കൊണ്ടുപോയത്.
മരിച്ചെന്ന് വിളിച്ചുപറഞ്ഞു
ആശുപത്രിയില്‍ ജെയ്ഷയുടെ പരിശീലകന്‍ എത്തിയപ്പോള്‍ സ്ഥിതി അതീവ ഗുരുതരം ആയിരുന്നു. ജെയ്ഷയ്ക്ക് നാഡിമിടിപ്പ് പോലും ഉണ്ടായിരുന്നില്ല. ജെയ്ഷ മരിച്ചുപോയി എന്നാണ് പരിശീലകന്‍ ഇന്ത്യന്‍ ക്യാമ്പില്‍ അറിയിച്ചത്.
മൂന്ന് മണിക്കൂര്‍
മൂന്ന് മണിക്കൂര്‍ ആണ് ജെയ്ഷ ബോധരഹിതയായി കിടന്നത്. ഏഴ് ബോട്ടില്‍ ഗ്ലൂക്കോസ് കയറ്റി. അതിന് ശേഷമാണ് ബോധം വന്നത്. എന്താണ് സംഭവിച്ചത് എന്ന് പോലും ജെയ്ഷയ്ക്ക് മനസ്സിലായിരുന്നില്ല.
കൊലപാതക ശ്രമം
ജെയ്ഷയുടെ കാര്യത്തില്‍ നടന്നത് ഒരു കൊലപാതകം ശ്രമം തന്നെയാണെന്ന് പറയേണ്ടിവരും. 42 കിലോമീറ്റര്‍ ഓടുന്ന കായിക താരത്തിന് കുടിക്കാന്‍ വെള്ളം കൊടുത്തില്ലെങ്കില്‍ അതിനെ പിന്നെ എന്താണ് വിളിക്കുക.
അത്‌ലറ്റിക് ഫെഡറേഷന്‍
എന്നാല്‍ വിചിത്രമാണ് അത്‌ലറ്റിത് ഫെഡറേഷന്റെ വിശദീകരണം. വെള്ളവും എനര്‍ജി ഡ്രിങ്കുകളും വേണ്ടെന്ന് ജെയ്ഷയും പരിശീലകനും പറഞ്ഞു എന്നാണ് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പറയുന്നത്.