ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്സിൽ ചരിത്രമെഴുതി ഇന്ത്യൻ വനിതകൾ സെമിയിലെത്തിയപ്പോൾ ഏറെ പ്രശംസ നേടിയ ഒരു താരമുണ്ട്. ഇന്ത്യൻ ഗോൾവലയ്ക്ക് കാവൽ നിന്ന സവിത പൂനിയ. എതിരാളികളുടെ ഓരോ മുന്നേറ്റത്തെയും നിഷ്ഫലമാക്കിയ സവിതയുടെ പോരാട്ട മികവിന് കാരണം ജീവിതത്തിലെ പ്രതിസന്ധികളോട് മല്ലടിച്ച് നേടിയ അനുഭവ സമ്പത്താണ്.
2003ൽ ഹരിയാനയിലെ സിർസയിലുള്ള സർക്കാർ ഹോക്കി നഴ്സറിയിൽ പരിശീലനത്തിന് ചേരുമ്പോൾ മുതൽ തുടങ്ങിയ പോരാട്ടമാണ് സവിതയുടേത്. ജോദ്കയിലെ തന്റെ ഗ്രാമത്തിൽ നിന്നും ദിവസവും മണിക്കൂറുകളോളം പൊതുഗതാഗതത്തെ അതായത് സർക്കാർ ബസിനെ ആശ്രയിച്ചു വേണമായിരുന്നു അവർക്ക് പരിശീലകന സുന്ദർ സിങ് ഖരാബിന്റെ കളരിയിലെത്താൻ.
ബസിൽ രണ്ട് കിറ്റുള്ളതിനാൽ കണ്ടക്ടർമാർ കയറ്റാത്തതിനെയും കയറ്റിയാൽ തന്നെ തന്റെ കിറ്റിൽ ചവിട്ടുന്നതിനെക്കുറിച്ചും കുഞ്ഞ് സവിത തന്റെ പിതാവിനോട് പരിഭവം പറയുമായിരുന്നു. ഇന്ന് ഒരു ടീമിന്റെയും 130 കോടി ജനങ്ങളുടെയും ഭാരം പേറുന്ന കിറ്റുമായാണ് അവർ ഗോൾവല കാക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ക്വർട്ടർ ഫൈനൽ പോരാട്ടത്തിൽ ഏറെ നിർണായകമായത് 30കാരി സവിതയുടെ പ്രകടനമാണ്.
മുത്തച്ഛന്റെ ആഗ്രഹത്തിന് വഴങ്ങിയാണ് സവിത ഹോക്കി സ്റ്റിക്കെടുക്കുന്നത്. ഹോക്കി കളിക്കാൻ താൽപര്യമില്ലാതിരുന്ന ആദ്യ കാലത്ത് സവിതയെ സംബന്ധിച്ചടുത്തോളം ഗോൾ കീപ്പിങ് കിറ്റും ചുമന്നുകൊണ്ടുള്ള ഈ യാത്ര അത്രത്തോളം മടുപ്പിച്ചിരുന്നു. അന്നേ കളി അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്. എന്നാൽ മുത്തച്ഛന്റെ വാശിയാണ് കളിയിൽ പിടിച്ചു നിർത്തിയത്.
പിന്നെ പതുക്കെ ഹോക്കി ഇഷ്ടപ്പെട്ടു തുടങ്ങി. ഇന്ത്യൻ കുപ്പായത്തിൽ വല കാക്കാനുള്ള വലിയ ഉത്തരവാദിത്വം വരെ അവളെ തേടിയെത്തി. രാജ്യത്തിനായി നിരവധി വിജയങ്ങൾ നേട്ടങ്ങൾ. എന്നാൽ അന്നൊന്നും ഇത്രമേൽ പ്രാധാന്യം സവിതയ്ക്ക് ലഭിച്ചിട്ടുണ്ടാകില്ല. ഇന്ന് അവർ രാജ്യത്തിന്റെ അഭിമാനമാണ്. ആദ്യമായി ഇന്ത്യൻ വനിതകൾ ഒളിംപിക്സ് ഹോക്കി സെമിയിൽ. പുരുഷ ടീമിലെ മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷിനെപോലെ ഇന്ത്യയുടെ വൻമതിൽ തന്നെയാണ് സവിതയും.
എന്നാൽ ഒളിംപിക്സിന് ടിക്കറ്റ് ലഭിക്കുന്നതിന് തൊട്ടുമുൻപും സവിത വിരമിക്കലിനെക്കുറിച്ച് ആലോചിച്ചിരുന്നു. ഒളിംപിക്സ് യോഗ്യ മത്സരങ്ങളിൽ യുഎസിനെതിരായ അവസാന പോരട്ടം ഇന്ത്യയെ സംബന്ധിച്ചടുത്തോളം ഏറെ നിർണായകമായിരുന്നു. ആദ്യ പാദത്തിലെ മിന്നും പ്രകടനം ആവർത്തിക്കാൻ രണ്ടാം പാദത്തിന്റെ തുടക്കത്തിൽ സാധിക്കാതെ വന്നപ്പോൾ തന്നെ സവിതയുടെ മനസിടറി. വിരമിക്കാൻ തന്നെ തീരുമാനിച്ചു. എന്നാൽ ഇന്ത്യൻ നായികയുടെ ഗോളാണ് ഇന്ത്യയെയും സവിതയെയും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.