ടോക്കിയോ: ഒളിംപിക്സ് വേദിയിൽ ഇന്ന് ഇന്ത്യയുടെ പ്രധാന നിരാശകളിൽ ഒന്നായിരുന്നു ഡിസ്കസ് ത്രോയിലേത്. മെഡൽ പ്രതീക്ഷയുമായി ഇറങ്ങിയ കമൽപ്രീത് കൗറിന് ആറാം സ്ഥാനംകൊണ്ട് തൃപ്തിപെടേണ്ടി വന്നു. എന്നാൽ മികച്ച പ്രകടനം പുറത്തെടുത്ത കമൽപ്രീത് ടോക്കിയോയിൽ ഇന്ത്യൻ അഭിമാനമായി. മെഡലില്ലെങ്കിലും കമൽപ്രീതിന്റെ ആറാം സ്ഥാനം ഇന്ത്യയിലെ വനിതകളെ ശാക്തീകരിക്കുമെന്ന് ഒളിംപ്യനും കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവുമായ കൃഷ്ണ പൂനിയ പറഞ്ഞു.
ഒളിംപ്ക്സ് ഡിസ്കസ് ത്രോയിൽ ആദ്യമായി ഫൈനലിന് യോഗ്യത നേടുന്ന ഇന്ത്യൻ വനിതയാണ് കൃഷ്ണ പൂനിയ. 2012 ലണ്ടൻ ഒളിംപിക്സിൽ കൃഷ്ണ പൂനിയയ്ക്കും ആറാം സ്ഥാനംകൊണ്ട് തൃപ്തിപെടേണ്ടി വന്നിരുന്നു. സമാനമായിരുന്നു ടോക്കിയോയിൽ കമൽപ്രീതിന്റെയും പ്രകടനം മഴമൂലം തടസപ്പെട്ട മത്സരം പുനഃരാരംഭിച്ചെങ്കിലും മെഡൽ എറിഞ്ഞിടാൻ കമൽപ്രീതിന്റെ ദൂരത്തിന് സാധിച്ചില്ല.
"ടോക്കിയോ ഒളിമ്പിക് ഗെയിംസിൽ 63.70 മീറ്റർ എറിഞ്ഞുകൊണ്ട് കമൽപ്രീതിന്റെ ആറാം സ്ഥാനം ഫിനിഷ് ചെയ്യുന്നത് ഒരു നേട്ടം മാത്രമല്ല. ഇത് ഇന്ത്യൻ യുവ കായികതാരങ്ങളെ ജീവിതത്തിൽ വലിയ രീതിയിൽ ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കും. കമൽപ്രീതിന് സാധ്യതകളുണ്ടെങ്കിലും ലോകനിലവാരത്തിൽ പ്രകടനം നടത്താൻ സമയമെടുക്കും. ഭാവിയിൽ അവൾക്ക് കൂടുതൽ അന്താരാഷ്ട്ര എക്സ്പോഷർ ലഭിച്ചാൽ, ലോക തലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഞാൻ കരുതുന്നു." കൃഷ്ണ പൂനിയ പറഞ്ഞു.
ആറു റൗണ്ടുകള്‍ നീണ്ട മല്‍സരത്തില്‍ ആറാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ കൗറിനായുള്ളൂ. താരത്തിന്റെ മൂന്നു ത്രോ ഫൗളില്‍ കലാശിക്കുകയും ചെയ്തു. മൂന്നാംറൗണ്ടിലെ 63.57 മീറ്ററാണ് മികച്ച പ്രകടനം. ആദ്യ ശ്രമത്തില്‍ എറിയാനായത് 61.62 മീറ്ററായിരുന്നു. അഞ്ചാമത്തെ ശ്രമത്തില്‍ 61.37 മീറ്ററും കൗര്‍ കണ്ടെത്തി. പക്ഷെ യോഗ്യതാ റൗണ്ടില്‍ 64 മീറ്റര്‍ എറിഞ്ഞിരുന്ന പഞ്ചാബ് താരത്തിനു സമാനമായൊരു പ്രകടനം മെഡല്‍പ്പോരാട്ടത്തില്‍ പുറത്തെടുക്കാനായില്ല. ഇടയ്ക്കു മഴ കാരണം മല്‍സരം തടസ്സപ്പെടുകയും പിച്ചിലെ ഈര്‍പ്പം പല താരങ്ങളുടെയും പ്രകടനത്തെ ബാധിക്കുകയും ചെയ്തു.
12 അത്‌ലറ്റുകളാണ് ഫൈനലില്‍ മാറ്റരുച്ചത്. മല്‍സരത്തില്‍ ഒമ്പതാമതായാണ് കൗര്‍ എറിയാനെത്തിയത്. ആദ്യ ശ്രമത്തില്‍ 61.62 മീറ്ററായിരുന്നു കൗര്‍ എറിഞ്ഞത്. രണ്ടു തവണ ഒളിംപിക് ചാംപ്യനും നിലവിലെ ജേതാവുമായ ക്രൊയേഷ്യയുടെ സാന്‍ഡ്ര പെര്‍കോവിച്ചിനു 62.53 മീറ്ററാണ് എറിയാനായത്. പക്ഷെ മുന്‍ ചാംപ്യനും അമേരിക്കയുടെ സൂപ്പര്‍ താരവുമായ വലാറി ഓള്‍മാന് ഏറ്റവും മികച്ച പ്രകടനം ആദ്യ ശ്രമത്തില്‍ കാഴ്ചവച്ചത്. 68.98 മീറ്റര്‍ താരം എറിഞ്ഞു. ക്യൂബയ്ക്കു വേണ്ടി യാമി പെരസ് 65.72 മീറ്ററും എറിഞ്ഞ് രണ്ടാംസ്ഥാനത്തെത്തി. ജര്‍മനിയുടെ ക്രിസ്റ്റിന്‍ പ്യുഡെന്‍സിനായിരുന്നു (63.07 മീറ്റര്‍) മൂന്നാംസ്ഥാനം.