കൊച്ചി: ആരാധകർക്കായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സംഗീത ആൽബം പുറത്തിറക്കി. യെല്ലോ ഹാര്‍ട്ട് സംരംഭത്തിന്റെ ഭാഗമായാണ് 'എന്നും യെല്ലോ' മ്യൂസിക് ആല്‍ബം ക്ലബ് പുറത്തിറക്കിയത്. ആറ് മ്യൂസിക് ട്രാക്കുകള്‍ ആൽബത്തിലുണ്ട്. ആരാധകര്‍, കേരളത്തിന്റെ സംസ്‌കാരം, ക്ലബ് എന്നിവയില്‍ ശക്തമായി വേരൂന്നിയ ആല്‍ബത്തിന്റെ ട്രാക്കുകള്‍ കേരളത്തില്‍ നിന്നുള്ള പ്രശസ്ത സംഗീതജ്ഞരുടെ സംഭാവനയാണ്. പ്രാദേശിക വിഷ്വലിസ്റ്റ് സജു മോഹനനാണ് ആല്‍ബത്തിന്റെ കവര്‍ ആര്‍ട്ട് രൂപകൽപ്പന ചെയ്തത്. ആല്‍ബം അവതരണത്തോട ആരാധകര്‍ക്കായി സംഗീത ആല്‍ബം അവതരിപ്പിക്കുന്ന ആദ്യ ഐഎസ്എല്‍ ക്ലബ്ബായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി മാറി. മനോരമ മ്യൂസികുമായി സഹകരിച്ചാണ് ആൽബത്തിന്റെ വിതരണം.

ഫുട്‌ബോള്‍ ആരാധകനെന്ന നിലയില്‍ ഈ ആല്‍ബത്തിന്റെ ഭാഗമാകാനുള്ള അവസരം താൻ എപ്പോഴും ഓര്‍ത്തുവെയ്ക്കുന്ന ഒന്നായിരിക്കുമെന്ന് ക്ലബ്ബിന്റെ ആറ് ആവേശ ഗാനങ്ങളിലൊന്നായ തീക്കളി എന്ന ഗാനം ആലപിക്കുകയും സംഗീതം നല്‍കുകയും ചെയ്ത ജോബ് കുര്യന്‍ പറഞ്ഞു. ആദ്യമായിട്ടാണ് ഇതുപോലുള്ളൊരു പ്രൊജക്ടിനായി പ്രവര്‍ത്തിക്കുന്നതെന്നും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ എത്രമാത്രം ആവേശഭരിതരാണെന്ന് കണക്കിലെടുക്കുമ്പോള്‍ ആ ഊര്‍ജ്ജം സംഗീതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുന്നത് കൂടുതല്‍ ആവേശകരമായിരുന്നുവെന്നും കുര്യൻ സൂചിപ്പിക്കുന്നു.
ഓരോ ആരാധകനും അവരുടെ വീടിന്റെ സുരക്ഷയില്‍ നിന്ന് ടീമിനെ പിന്തുണയ്ക്കുമ്പോള്‍ സ്‌റ്റേഡിയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയിലാണ് എന്നും യെല്ലോ മ്യൂസിക് ആല്‍ബം ആശയവത്ക്കരിക്കുകയും സംയോജിപ്പിക്കുകയും ചെയ്തിരിക്കുന്നത്. ഈ ലക്ഷ്യത്തിന്റെ ഭാഗമായി കളിക്കളത്തിന്റെ ശബ്ദങ്ങളാണ് ഞങ്ങള്‍ ഉപയോഗിച്ചതെന്നും അതിനാല്‍ ആരാധകര്‍ക്ക് ഒരിക്കലും സ്‌റ്റേഡിയം അന്തരീക്ഷം നഷ്ടമാകില്ലെന്നും ആല്‍ബത്തിനായി ശക്തി എന്ന ഗാനം ക്രമപ്പെടുത്തിയ സജു ശ്രീനിവാസ് പറഞ്ഞു.
ക്ലബ്ബിന്റെ പ്രധാന തത്വങ്ങളില്‍ യഥാര്‍ഥമായി നിന്ന് എല്ലായ്‌പ്പോഴും ടീമിനെ പിന്തുണയ്ക്കുന്ന ആരാധകരുടെ വികാരങ്ങളെ സംഗീത ട്രാക്ക് പ്രതിനിധീകരിക്കണമെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നുവെന്ന് വാ വരികാ വാ എന്ന ഗാനമൊരുക്കിയ നിഖില്‍ തോമസ് അഭിപ്രായപ്പെട്ടു. ഞാന്‍ ആരാധിക്കുന്ന ടീമിനായി ഒരു ഗാനമൊരുക്കുക എന്ന ഒരു സ്വപ്‌നത്തിന്റെ സാക്ഷാത്കാരമായിരുന്നു ഇതെന്ന് പാട്ടിന്റെ ബാക്ക്ഗ്രൗണ്ട് ബീറ്റ്‌സിന്റെ ഭാഗമായി പ്രശസ്ത വൈക്കിങ് ക്ലാപ്പുകള്‍ ചെയ്ത ക്ലബ്ബിന്റെ ആരാധകന്‍ കൂടിയായ നിരഞ്ജ് സുരേഷ് പറഞ്ഞു.
നവംബർ 20 -ന് കേരള ബ്ലാസ്റ്റേഴ്സ് - എടികെ മോഹൻ ബഗാൻ മത്സരത്തോടെയാണ് ഐഎസ്എൽ ഏഴാം പതിപ്പിന് തിരിതെളിയുന്നത്. ഈ വർഷം ഗോവയിലാണ് മുഴുവൻ ഐഎസ്എൽ മത്സരങ്ങളും നടക്കുക.