ഐപിഎൽ 2026-ലെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ കുതിപ്പിന് പിന്നിലെ പ്രധാന ഘടകം സഞ്ജു സാംസണും ഋതുരാജ് ഗെയ്‌ക്‌വാദും തമ്മിലുള്ള ഗംഭീരമായ ബന്ധമാണെന്ന് വ്യക്തമാക്കുന്നതാണ് സഞ്ജുവിന്റെ പുതിയ വെളിപ്പെടുത്തലുകൾ. ചെന്നൈ ടീമിലെത്തിയപ്പോൾ നായകസ്ഥാനത്തിനോ മറ്റ് ഡിമാന്റുകൾക്കോ താൻ ശ്രമിച്ചില്ലെന്ന് സഞ്ജു തുറന്നു പറഞ്ഞു. പുതിയൊരു വീട്ടിലേക്ക് മാറുമ്പോൾ ആവശ്യങ്ങൾ ഉന്നയിച്ചല്ല നമ്മൾ പോകേണ്ടത് എന്ന സഞ്ജുവിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ പക്വതയാണ് വെളിപ്പെടുത്തുന്നത്.
ഋതുരാജ് എന്ന വ്യത്യസ്തനായ സൂപ്പർ താരം
ഇന്ത്യൻ ക്രിക്കറ്റിലെ മറ്റ് സൂപ്പർ താരങ്ങളിൽ നിന്ന് ഋതുരാജ് ഗെയ്‌ക്‌വാദ് വളരെ വ്യത്യസ്തനാണെന്നാണ് സഞ്ജുവിന്റെ നിരീക്ഷണം. പക്വതയുള്ള നായകത്വവും ബാറ്റിംഗിലെ സ്ഥിരതയും ഋതുരാജിനെ ചെന്നൈയുടെ വിശ്വസ്തനാക്കി മാറ്റിക്കഴിഞ്ഞു. ടീമിനെ മുന്നിൽ നിന്ന് നയിക്കുമ്പോഴും അനാവശ്യമായ സമ്മർദ്ദങ്ങളില്ലാതെ കളിക്കാൻ സഹതാരങ്ങളെ സഹായിക്കുന്ന ഋതുരാജിന്റെ ശൈലിയെ സഞ്ജു വാനോളം പുകഴ്ത്തി.

രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ചെന്നൈയിലേക്ക് എത്തുമ്പോൾ നായകനല്ലാതെ കളിക്കേണ്ടി വന്നതിനെക്കുറിച്ചും സഞ്ജു മനസ് തുറന്നു. "സത്യത്തിൽ, ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. ഋതു വർഷങ്ങളായി ചെന്നൈയ്ക്കായി കളിക്കുന്നു. അദ്ദേഹത്തിന് എന്നേക്കാൾ നന്നായി ഈ ഫ്രാഞ്ചൈസിയെ അറിയാം. പെട്ടന്നൊരു ദിവസം കയറി വന്ന്, ഇത് സഞ്ജു സാംസൺ വരുന്നു, എല്ലാം എനിക്ക് തരൂ എന്ന് ഞാൻ ഒരിക്കലും പറയില്ല. ഒരു പുതിയ സ്ഥലത്തേക്ക് ചേക്കേറുമ്പോൾ വലിയ ആവശ്യങ്ങൾ ഉന്നയിച്ചും എനിക്ക് അത് വേണം, ഇത് വേണം എന്നെല്ലാം പറഞ്ഞും ബഹളം വയ്ക്കുന്നതിനോട് എനിക്ക് താൽപര്യമില്ല. അങ്ങനെയല്ല ഒരു പുതിയ സ്ഥലത്തെ അപ്രോച്ച് ചെയ്യേണ്ടതെന്നും സഞ്ജു പറഞ്ഞു." വർഷങ്ങൾക്ക് മുമ്പേ ചെന്നൈയ്ക്കായി കളിക്കാൻ സഞ്ജു ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ഋതുരാജ് ഗെയ്ക്വാദും നേരത്തെ പറഞ്ഞിരുന്നു
ലഖ്‌നൗവിനെതിരെ സഞ്ജുവിന്റെ 'വിശ്വരൂപം'
ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ചെന്നൈ ഇറങ്ങുമ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നത് സഞ്ജുവിന്റെ ഒരു മാസ്മരിക പ്രകടനമാണ്. ലഖ്‌നൗവിനെതിരെ ഐപിഎല്ലിൽ മികച്ച റെക്കോർഡുള്ള സഞ്ജു, ഇത്തവണയും ആ ആധിപത്യം തുടരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ലഖ്‌നൗവിനെതിരെ സഞ്ജുവിന്റെ സ്പെഷ്യൽ: 6 ഇന്നിംഗ്‌സുകളിൽ നിന്ന് 200 റൺസ്.
ഉയർന്ന സ്കോർ: 82* (രാജസ്ഥാനായിരിക്കെ).
പ്ലേ ഓഫ് ഉറപ്പിക്കാൻ വിജയം അനിവാര്യം
കാലാവസ്ഥാ റിപ്പോർട്ടുകൾ പ്രകാരം ചെന്നൈയിൽ മഴയ്ക്ക് നേരിയ സാധ്യതയുണ്ടെങ്കിലും മത്സരം മുടങ്ങില്ലെന്നാണ് പ്രതീക്ഷ. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുള്ള ചെന്നൈയ്ക്ക് പ്ലേ ഓഫ് ബെർത്ത് ഉറപ്പിക്കാൻ ലഖ്‌നൗവിനെതിരായ ഇന്നത്തെ വിജയം അനിവാര്യമാണ്. ഒരുപക്ഷേ കളി മഴ മൂലം ഉപേക്ഷിക്കപ്പെട്ടാൽ ലഭിക്കുന്ന ഒരു പോയിന്റ് ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകളെ ബാധിച്ചേക്കാം. ഋതുരാജും സഞ്ജുവും ക്രീസിൽ ഒന്നിച്ചാൽ 180-ന് മുകളിൽ സ്കോർ ചെന്നൈയ്ക്ക് അനായാസമാകുമെന്നാണ് വിദഗ്ധരുടെ പക്ഷം.