മില്ലര്‍-ക്ലാസെന്‍ കൂട്ടുകെട്ട്
മഴയെത്തുടര്‍ന്നു 28 ഓവറാക്കി ചുരുക്കിയ കളിയില്‍ 208 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തില്‍ നാലിന് 102 റണ്‍സെന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ടിരുന്നു. എന്നാം അഞ്ചാം വിക്കറ്റില്‍ ഡേവിഡ് മില്ലര്‍- ഹെന്റിക് ക്ലാസെന്‍ ജോടിയുടെ തകര്‍പ്പന്‍ ബാറ്റിങ് കളി ഇന്ത്യയില്‍ നിന്നും തട്ടിയകറ്റി.
ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളായി മാറിയ ചഹലിനെയും യാദവിനെയും ഇരുവരും ഒരു കൂസലുമില്ലാതെയാണ് ഇരുവരും നേരിട്ടത്. യാദവ് ആറോവറില്‍ 51 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ചഹല്‍ 5.3 ഓവറില്‍ 68 റണ്‍സും വഴങ്ങി.
72 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ മില്ലര്‍-ക്ലാസെന്‍ ജോടി നേടിയത്. 39 റണ്‍സെടുത്ത മില്ലര്‍ പുറത്താവുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വെറും 29 റണ്‍സ് മതിയായിരുന്നു. 27 പന്തുകളില്‍ നിന്നും ക്ലാസെന്‍ പുറത്താവാതെ 43 റണ്‍സെടുത്തപ്പോള്‍ ആന്‍ഡില്‍ ഫെലുക്വായോ വെറും അഞ്ച് പന്തില്‍ പുറത്താവാതെ 23 റണ്‍സ് വാരിക്കൂട്ടി.
ചഹാലിന്റെ നോബോള്‍
വിക്കറ്റ് ലഭിക്കാന്‍ സാധ്യതയുള്ള പന്ത് നോ ബോളാക്കുന്നത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ല. വെറും ഏഴു റണ്‍സ് മാത്രമെടുത്തു നില്‍ക്കെ അപകടകാരിയായ മില്ലറെ ചഹല്‍ ക്ലീന്‍ ബൗള്‍ഡാക്കിയിരുന്നു. എന്നാല്‍ റീപ്ലേയില്‍ ഈ പന്ത് നോബോളാണെന്നു വ്യക്തമായതോടെ ഇന്ത്യക്ക് അത് വന്‍ നിരാശയാണ് സമ്മാനിച്ചത്.
അതുവരെ തട്ടിയും മുട്ടിയും കളിച്ച മില്ലര്‍ പിന്നീടാണ് ആക്രമണത്തിലേക്കു ചുവടുമാറ്റിയത്. ഇതോടെ ഇന്ത്യന്‍ ബൗളിങ് നിര കണക്കിന് തല്ലു വാങ്ങുകയും ചെയ്തു.
മില്ലറുടെ ക്യാച്ച് കൈവിട്ട് ശ്രേയസ്
ചഹലിന്റെ നോ ബോള്‍ കൂടാതെ ഇതിനു മുമ്പും മില്ലറെ പുറത്താക്കാന്‍ മികച്ചൊരു അവസരം ഇന്ത്യക്കു ലഭിച്ചിരുന്നു. പക്ഷെ ഇത്തവണ വില്ലനായത് കേദാര്‍ ജാദവിനു പകരം പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച ശ്രേയസ് അയ്യരാണ്. 18ാം ഓവറിലെ മൂന്നാം പന്തിലാണ് നാടകീയരംഗങ്ങള്‍ കണ്ടത്. ചഹലിന്റെ പന്തില്‍ സ്വീപ്പ് ഷോട്ടിനു ശ്രമിച്ച മില്ലര്‍ക്കു പിഴച്ചു. ബാറ്റിന്റെ അരികില്‍ തട്ടി ഉയര്‍ന്നു വന്ന പന്ത് ശ്രേസ് ഓടി ക്യാച്ചെടുക്കാാന്‍ ശ്രമിച്ചെങ്കിലും താരത്തിന്റെ കണംകൈയില്‍ തട്ടി ഗ്രൗണ്ടിലേക്ക് വീഴുകയായിരുന്നു. അവിശ്വസനീയതോടെയാണ് ഈ രംഗം ചഹലും ആരാധകരും കണ്ടുനിന്നത്.
കഴിഞ്ഞ മൂന്നു കളികളിലും ഉജ്ജ്വലമായി ഫീല്‍ഡ് ചെയ്ത ഇന്ത്യ നാലാം ഏകദിനത്തില്‍ ഫീല്‍ഡില്‍ പലപ്പോഴും അലസരായാണ് കാണപ്പെട്ടത്. ക്യാപ്റ്റന്‍ വിരാട് കോലിയടക്കം പല താരങ്ങള്‍ക്കും ഫീല്‍ഡിങിനിടെ പിഴവുകള്‍ സംഭവിച്ചിരുന്നു.
വില്ലനായി മഴയും
മഴയും നാലാം ഏകദിനത്തിനിടെ ഇന്ത്യക്കു വില്ലനായി. കളിക്കിടെ രണ്ടു തവണയാണ് മഴയെത്തിയത്. കോലി-ധവാന്‍ ജോടി തകര്‍പ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ വന്‍ സ്‌കോര്‍ നീങ്ങുമെന്ന് ഏവരും ഉറപ്പിച്ചിരുന്നു. കോലിയും ധവാനും പുറത്തായെങ്കിലും 35.3 ഓവറില്‍ മൂന്നിന് 206 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. 300ല്‍ അധികം റണ്‍സ് ഇന്ത്യക്കു അനായാസം നേടാനാവുമായിരുന്നു.
ഇതിനിടെയാണ് മഴയും മിന്നലുമെല്ലാം മല്‍സരം തടസ്സപ്പെടുത്തിയത്. ഇത് ഇന്ത്യന്‍ ബാറ്റിങിന്റെ പിന്നീടുള്ള ഒഴുക്ക് തടസ്സപ്പെടുത്തി. ഒടുവില്‍ ഏളു വിക്കറ്റിന് 289 റണ്‍സില്‍ ഇന്ത്യക്കു തൃപ്തിപ്പെടേണ്ടിവന്നു.
പിന്നീട് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സിനിടയിലും മഴയെത്തി. ഇതോടയാണ് അവരുടെ വിജയലക്ഷ്യം പുനര്‍ നിര്‍ണയിച്ചത്.
മധ്യനിരയും വാലറ്റവും തകര്‍ന്നു
പതിവുപോലെ രോഹിത് ശര്‍മ (5) പെട്ടെന്നു പുറത്തായെങ്കിലും കോലി-ധവാന്‍ ജോടി ഇന്ത്യയെ മല്‍സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. 158 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഈ ജോടി പടുത്തുയര്‍ത്തിയത്. ഒന്നിന് 20 റണ്‍സെന്ന നിലയില്‍ നിന്നും ഒരു വിക്കറ്റിന് 177 റണ്‍സെന്ന നിലയില്‍ ഇരുവരും ടീമിനെയെത്തിച്ചു.
പരമ്പരയിലെ മൂന്നാം സെഞ്ച്വറിക്ക് 25 റണ്‍സ് അകലെ വച്ച് കോലിയും പിന്നീട് ധവാനും പുറത്തായതോടെ ഇന്ത്യ തകരുകയായിരുന്നു. മധ്യനിരയില്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയൊഴികെ ആരും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചില്ല.
ഇടയ്ക്കു മഴ തടസ്സപ്പെടുത്തിയ ശേഷം കളി പുനരാരംഭിച്ചപ്പോള്‍ ശേഷിച്ച 15.4 ഓവറില്‍ വെറും 89 റണ്‍സാണ് ഇന്ത്യക്കു നേടാനായത്. അഞ്ചു വിക്കറ്റുകളും ഇതിനിടെ നഷ്ടപ്പെടുത്തി.