പാക് ബാറ്റിങ്
ഒരുഭാഗത്ത് വഖാര്‍ യൂനിസ്, വസീം അക്രം, ശുഐബ് അക്തര്‍ അടങ്ങുന്ന പേരുകേട്ട പാക് ബോളിങ് നിര. മറുഭാഗത്ത് സച്ചിനും സേവാഗും ഗാംഗുലിയും ദ്രാവിഡുമടങ്ങുന്ന ഇന്ത്യന്‍ ബാറ്റിങ് നിരയും. ആദ്യം ബാറ്റു ചെയ്ത പാകിസ്താന്‍ അന്‍പതോവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് നേടി.
ജയിച്ചത് ഇന്ത്യ
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, നാലോവര്‍ ബാക്കി നില്‍ക്കെ ആറു വിക്കറ്റിന് കളി ജയിക്കുകയായിരുന്നു. രണ്ടു റണ്‍ അകലെ സെഞ്ചുറി നഷ്ടപ്പെട്ട സച്ചിന്റെ ബാറ്റിങ് മികവിലായിരുന്നു പാക് ബോളര്‍മാര്‍ക്ക് മേല്‍ ഇന്ത്യ കരുത്തു കാട്ടിയത്.
തോൽവിക്ക് കാരണം
ഇപ്പോള്‍, 16 വര്‍ഷങ്ങള്‍ക്കിപ്പുറം മത്സരത്തില്‍ പാകിസ്താന്‍ തോറ്റതിന്റെ കാരണങ്ങള്‍ നിരത്തുകയാണ് 'റാവല്‍പിണ്ഡി എക്‌സ്പ്രസ്', ഷുഐബ് അക്തര്‍. ദക്ഷിണാഫ്രിക്കയിലെ സെഞ്ചുറിയനില്‍ ഇന്ത്യയോടു തോറ്റതാണ് കരിയറിലെ ഏറ്റവും വലിയ നിരാശയെന്ന് അക്തര്‍ പറയുന്നു. ലോകോത്തര ബോളര്‍മാരുണ്ടായിട്ടും 274 റണ്‍സ് പ്രതിരോധിക്കാന്‍ പാകിസ്താനായില്ല. സ്വന്തം യൂട്യൂബ് ചാനലിലാണ് പാക് തോല്‍വിയ്ക്ക് പിന്നിലെ രഹസ്യം താരം വെളിപ്പെടുത്തിയത്.
40 റൺസ് കൂടി വേണമായിരുന്നു
അവസാനനിമിഷം താന്‍ നേരിട്ട ശാരീരിക അസ്വാസ്ഥ്യതകളും നായകന്‍ വഖാര്‍ യൂനിസ് എടുത്ത തെറ്റായ തീരുമാനങ്ങളും മത്സരത്തിന്റെ ഗതി നിര്‍ണയിച്ചെന്ന് അക്തര്‍ ഓര്‍ത്തെടുക്കുന്നു. 'മരവിപ്പു കാരണം കാല്‍മുട്ടിന് നാല് ഇഞ്ചക്ഷനുകള്‍ എടുത്തിട്ടാണ് ഇന്ത്യയ്‌ക്കെതിരെ കളിക്കാനിറങ്ങിയത്. ആദ്യം ബാറ്റു ചെയ്ത പാകിസ്താന് സ്‌കോര്‍ബോര്‍ഡില്‍ 40 റണ്‍സ് കൂടി ചേര്‍ക്കാമായിരുന്നു. ഇക്കാര്യം ഡ്രസിങ് റൂമില്‍ പറഞ്ഞപ്പോള്‍ താരങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുകയുണ്ടായി' — അക്തര്‍ സൂചിപ്പിച്ചു.
കാൽമുട്ട് മരവിച്ചു
ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഓള്‍ ഔട്ടാക്കാമെന്നായിരുന്നു ടീം കരുതിയത്. പക്ഷെ ബോളിങ് ആരംഭിച്ചതിന് പിന്നാലെ ഇടതു കാല്‍മുട്ടു വീണ്ടും മരവിച്ചു. റണ്ണപ്പിന് വേണ്ടി കൃത്യമായി ഓടാന്‍ തനിക്ക് കഴിഞ്ഞില്ല. ബോളിങ് മികവിനെ ഇതു ബാധിച്ചു. മറുഭാഗത്ത് തുടക്കത്തില്‍ത്തന്നെ ആക്രമിക്കാനായിരുന്നു ഇന്ത്യ തീരുമാനിച്ചത്. സച്ചിനും സെവാഗും പാക് പടയെ അഞ്ഞടിച്ചു. തനിക്കെതിരെ മികച്ച ബാറ്റിങ്ങാണ് അന്ന് സച്ചിന്‍ പുറത്തെടുത്തതെന്ന് അക്തര്‍ പറയുന്നു.
സച്ചിനെ വീഴ്ത്തി
വിക്കറ്റു വീഴുന്നില്ലെന്ന് കണ്ട് ബോളിങ് ആക്രമണത്തില്‍ നിന്ന് തന്നെ പിന്‍വലിക്കാനുള്ള വഖാര്‍ യൂനിസിന്റെ തീരുമാനവും പാക് തോല്‍വിക്കുള്ള കാരണമാണ്. മത്സരം ഏറെക്കുറെ കൈവിട്ട സാഹചര്യത്തിലാണ് വഖാര്‍ യൂനിസ് വീണ്ടും പന്തേല്‍പ്പിക്കുന്നത്. രണ്ടാമത്തെ തവണ സച്ചിനെ പുറത്താക്കാന്‍ തനിക്കായി. വേഗമാര്‍ന്ന ഷോട്ട് പിച്ച് പന്തിലാണ് സച്ചിന്‍ വീണത്. ആദ്യ സ്‌പെല്ലില്‍ കൂടുതല്‍ അവസരം കിട്ടിയിരുന്നെങ്കില്‍ ഒരുപക്ഷെ മത്സരഫലം മറ്റൊന്നാകുമായിരുന്നെന്ന് അക്തര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ മികച്ചു കളിക്കുന്നു
ലോകകപ്പില്‍ ഇന്ത്യയോട് തോല്‍ക്കുന്ന പതിവില്‍ നിരാശയുണ്ട്. ഇതേസമയം ലോകകപ്പ് വേദികളിലെന്നും പാകിസ്താനെക്കാളും മികവാര്‍ന്ന പ്രകടനം ഇന്ത്യ കാഴ്ച്ചവെക്കാറുണ്ടെന്ന് തുറന്നുസമ്മതിക്കുന്നു താരം. നിലവില്‍ ഇതുവരെ ഏഴു തവണയാണ് ഇന്ത്യയും പാകിസ്താനും ലോകകപ്പ് വേദികളില്‍ നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഏഴു തവണയും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.