മാര്‍ച്ച് 22 -ന് ഇന്ത്യയില്‍ 'ജനതാ കര്‍ഫ്യൂ' പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച്ച ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുത്. കൊറോണയ്ക്ക് എതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് പിന്തുണയറിയിച്ച് സിനിമാ, കായിക രംഗത്തെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ മുഹമ്മദ് കൈഫും യുവരാജ് സിങ്ങും ഉള്‍പ്പെടും.
'രാജ്യത്തെ ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയില്‍ ജനതാ കര്‍ഫ്യൂവിനായി തയ്യാറെടുക്കുക, അവശ്യസാധനങ്ങള്‍ക്കായി തിക്കും തിരക്കും കൂട്ടി പരിഭ്രാന്തി സൃഷ്ടിക്കരുത്. ഓരോ ഇന്ത്യക്കാരനും ഉത്തരവാദിത്വത്തോടെ തമ്മില്‍ ക്ഷേമം ഉറപ്പുവരുത്തേണ്ട സമയമാണിത്', മുഹമ്മദ് കൈഫ് ട്വിറ്ററില്‍ കുറിച്ചു.
Most Read: വിദേശത്ത് ടീം ഇന്ത്യക്കു പിഴയ്ക്കുന്നതെവിടെ? കാരണം ഒന്നുമാത്രം... ചൂണ്ടിക്കാട്ടി പുജാര
പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരാന്‍ യുവരാജ് സിങ്ങും ട്വിറ്ററില്‍ ആവശ്യപ്പെടുകയുണ്ടായി. ശുചിത്വബോധം ഉറപ്പുവരുത്തി സമൂഹത്തെ രക്ഷിക്കാന്‍ ഓരോരുത്തരും തനിക്കൊപ്പം പങ്കുചേരണമെന്ന് യുവരാജ് സിങ് പറഞ്ഞു. ഇതിന് പിന്നാലെ 2002 നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലില്‍ യുവരാജും കെയ്ഫും നടത്തിയ ചരിത്രപ്രസിദ്ധമായ പോരാട്ടത്തെ ഓര്‍ത്തെടുത്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
യുവിയും കൈഫും നടത്തിയതുപോലുള്ള മറ്റൊരു ഐതിഹാസിക പോരാട്ടത്തിന് ഇന്ത്യ തയ്യാറെടുക്കണം. ഇതിനുള്ള സമയം ആഗതമായിരിക്കുന്നു. രാജ്യം ഒന്നടങ്കം കൊവിഡിനെതിരെ പോരാടേണ്ട കാലമാണിത്, നരേന്ദ്ര മോദി വ്യക്തമാക്കി.
Most Read: ഐപിഎല്ലില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി; കോലി നാലാം സ്ഥാനത്ത്, തലപ്പത്ത് വാര്‍ണര്‍
18 വര്‍ഷം മുന്‍പ് യുവരാജും കൈഫും ചേര്‍ന്നാണ് ഇന്ത്യയെ നാറ്റ്‌വെസ്റ്റ് ഫൈനലില്‍ വിജയതീരത്തു കൊണ്ടുവന്നത്. അന്ന് ഇംഗ്ലണ്ടായിരുന്നു എതിരാളി. ഇംഗ്ലീഷ് പട കുറിച്ച 326 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇന്ത്യ പാതി വഴിയില്‍ കാലിടറുകയുണ്ടായി. 146 റണ്‍സെടുത്തപ്പോഴേക്കും അഞ്ചു ബാറ്റ്‌സ്മാന്മാരെയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. തോല്‍വി ഉറപ്പിച്ച നിമിഷം. എന്നാല്‍ ക്രീസില്‍ ഒരുമിച്ച യുവി – കൈഫ് ജോടി വന്‍തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ കരകയറ്റി. 69 റണ്‍സെടുത്താണ് യുവി മടങ്ങിയത്. എന്നാല്‍ വാലറ്റത്തെ കൂട്ടുപിടിച്ച് കൈഫ് തിരിച്ചടിച്ചു.
ഒടുവില്‍ മൂന്നു പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ടു വിക്കറ്റിന് ടീം ഇന്ത്യ നാറ്റ്‌വെസ്റ്റ് ട്രോഫി ഉയര്‍ത്തി. കൈഫ് പുറത്താവാതെ 87 റൺസെടുത്തു. ഈ ജയത്തിന് പിന്നാലെയായിരുന്നു അന്നത്തെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ലോര്‍ഡ്‌സില്‍ ഷര്‍ട്ടൂരി ചുഴറ്റി ഫ്‌ളിന്റോഫിന് മറുപടി നല്‍കിയത്. എന്തായാലും ഈ പോരാട്ടവീര്യം ഇന്ത്യ ഒരിക്കല്‍ക്കൂടി കാഴ്ച്ചവെക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആവശ്യം.
നിലവില്‍ രാജ്യത്തെ കായിക മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഏപ്രില്‍ 15 -ന് ശേഷം സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. വൈറസുബാധ നിയന്ത്രണവിധേയമായാല്‍ മാത്രമേ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ അതത് സംഘടനകള്‍ക്ക് കേന്ദ്രം അനുവാദം നല്‍കുകയുള്ളൂ.
Image Source: Twitter