ഐപിഎൽ 2026-ന് കൊടിയേറാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകരെ ആശങ്കയിലാഴ്ത്തി എം.എസ്. ധോണിയുടെ വിരമിക്കൽ വാർത്തകളിൽ പുതിയ വെളിപ്പെടുത്തൽ. ധോണിയുടെ മുൻ സഹതാരവും സിഎസ്കെ ടീം മെയ്റ്റുമായിരുന്ന റോബിൻ ഉത്തപ്പയാണ് ധോണിയുടെ വിടവാങ്ങലിനെക്കുറിച്ച് നിർണ്ണായക സൂചന നൽകിയത്. ഒപ്പം, രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈയിലെത്തിയ സഞ്ജു സാംസൺ ടീമിനെ നയിക്കണമോ എന്ന കാര്യത്തിലും ഉത്തപ്പയും ഇർഫാൻ പഠാനും തങ്ങളുടെ നിലപാട് വ്യക്തമാക്കി.
ഐപിഎൽ 2026-ലും ധോണി സിഎസ്കെക്കായി കളിക്കാനിറങ്ങുന്നുണ്ട്. എന്നാൽ, ഇത് അദ്ദേഹത്തിന്റെ അവസാന സീസണായിരിക്കുമെന്നാണ് മുൻ സഹതാരമായ റോബിൻ ഉത്തപ്പ കരുതുന്നത്. ഈ വർഷം ധോണി ഒരു കളിക്കാരൻ എന്നതിലുപരി ഒരു മെന്ററുടെ (Mentor) റോളിലാകും കൂടുതൽ പ്രവർത്തിക്കുകയെന്നും, വിരമിക്കലിന്റെ ഭാഗമായി ബാറ്റിംഗിൽ എട്ടാം സ്ഥാനത്തേക്ക് വരെ അദ്ദേഹം ഇറങ്ങിയേക്കാമെന്നും ഉത്തപ്പ അഭിപ്രായപ്പെട്ടു.

"ഇത് അദ്ദേഹത്തിന്റെ അവസാന വർഷമായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഈ വർഷം ഒരു മെന്റർ കം പ്ലെയർ (Mentor-cum-player) റോളിലാകും അദ്ദേഹത്തെ കൂടുതൽ കാണാൻ കഴിയുക. ബാറ്റിംഗിൽ ഏഴാം സ്ഥാനത്ത് അദ്ദേഹം വരുമെന്ന് ഞാൻ കരുതുന്നില്ല. താൻ വിടവാങ്ങലിന് ഒരുങ്ങുകയാണെന്ന് ബോധ്യമുള്ളതുകൊണ്ട് അദ്ദേഹം എട്ടാം സ്ഥാനത്താകും ബാറ്റ് ചെയ്യുക. അങ്ങനെ ചെയ്യുന്നതിലൂടെ റുതുരാജ് ഗെയ്‌ക്‌വാദിന്റെ യഥാർത്ഥ നായകപാടവം നമുക്ക് കാണാൻ സാധിക്കും," ഉത്തപ്പ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
ധോണി ഐപിഎൽ 2026 സീസണിൽ ഉടനീളം ലഭ്യമാകുമെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ റോൾ എന്തായിരിക്കണമെന്ന് കോച്ചിംഗ് സ്റ്റാഫ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സഞ്ജു സാംസൺ സിഎസ്കെ ക്യാപ്റ്റനാകണോ?
ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസൺ തന്റെ ആദ്യ സിഎസ്കെ സീസണിന് തയ്യാറെടുക്കുകയാണ്. ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജുവിനെ ചെന്നൈ ട്രേഡ് വഴി സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിൽ ക്യാപ്റ്റനായി വർഷങ്ങളുടെ പരിചയമുള്ള സഞ്ജു ഉടൻ തന്നെ സിഎസ്കെ നായകസ്ഥാനം ഏറ്റെടുക്കണമോ എന്ന കാര്യത്തിൽ മുൻ താരങ്ങൾക്കിടയിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്.
നിലവിലെ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിന് ടീമുമായി ഒത്തുപോകാൻ കൂടുതൽ സമയം നൽകണമെന്നാണ് റോബിൻ ഉത്തപ്പയുടെ വാദം. "ഇപ്പോൾ അതിനുള്ള സമയമല്ല. റുതുരാജിന് സമയം നൽകണം. എം.എസ്. ധോണിയുടെ നിഴലിൽ നിന്നാണ് അദ്ദേഹം വരുന്നത്. അതിൽ നിന്ന് പൂർണ്ണമായും പുറത്തുവന്ന് അദ്ദേഹത്തിന്റേതായ രീതിയിൽ ടീമിനെ നയിക്കാൻ അവസരം നൽകണം. ധോണി കളിക്കാത്ത സാഹചര്യത്തിൽ റുതുരാജ് എങ്ങനെ ടീമിനെ നയിക്കുന്നു എന്ന് കണ്ടറിയണം," ഉത്തപ്പ പറഞ്ഞു.
സഞ്ജു വന്നതുകൊണ്ട് മാത്രം റുതുരാജിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാനും അഭിപ്രായപ്പെട്ടു. "ഗെയ്‌ക്‌വാദ് ഒരുപാട് തെറ്റുകൾ വരുത്തുന്നുണ്ടെന്ന് ഫ്രാഞ്ചൈസിക്ക് തോന്നുന്നുണ്ടെങ്കിൽ അത് മറ്റൊരു കാര്യമാണ്. പക്ഷേ സഞ്ജു വന്നതുകൊണ്ട് മാത്രം അദ്ദേഹത്തെ മാറ്റണമെന്ന് ഞാൻ കരുതുന്നില്ല," പഠാൻ പറഞ്ഞു. കഴിഞ്ഞ സീസണിൽ പരിക്കിനെത്തുടർന്ന് ഏതാനും മത്സരങ്ങൾ നഷ്ടമായ ഗെയ്‌ക്‌വാദ്, ഐപിഎൽ 2026-ൽ സിഎസ്കെ നായകനായി തിരികെയെത്താൻ ഒരുങ്ങുകയാണ്.