ദില്ലി: ഐപിഎല്‍ എന്ന പേരില്‍ കുട്ടിക്രിക്കറ്റ് മാമാങ്കത്തിന് ബിസിസിഐ തുടക്കം കുറിക്കുമ്പോഴുള്ള പ്രഥമ ലക്ഷ്യം യുവതാരങ്ങള്‍ക്ക് അവസരം നല്‍കി അവരെ വളര്‍ത്തിക്കൊണ്ടുവരികയും അതിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിന് ശോഭനമായ ഭാവിയുണ്ടാക്കുകയുമായിരുന്നു. അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു. കഴിഞ്ഞദിവസം ദില്ലി ടീമിലൂടെ അരങ്ങേറിയ യുവതാരങ്ങള്‍ തങ്ങള്‍ക്ക് കിട്ടിയ അവസരം ശരിയായ രീതിയില്‍ വിനിയോഗിച്ചതോടെ ഐപിഎല്ലിന്റെ മുദ്രാവാക്യവും ലക്ഷ്യം കാണുകയാണ്.
പതിനേഴ് വയസുള്ള സന്ദീപ് ലാമിച്ചനെയും അഭിഷേക് വര്‍മയും മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പമുള്ള തങ്ങളുടെ അരങ്ങേറ്റം ഗംഭീരമാക്കുക തന്നെ ചെയ്തു. സന്ദീപ് ലെഗ് സ്പിന്നറാണെങ്കില്‍, അഭിഷേക് ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ആണ്. 19 പന്തില്‍ 46 റണ്‍സടിച്ച് ലോക ക്രിക്കറ്റില്‍ വരവറിയിച്ചു അഭിഷേക്. അതും, ബാംഗ്ലൂരിന്റെ പരിചയ സമ്പന്നരായ ബൗളര്‍മാര്‍ക്കെതിരെ.
സന്ദീപ് ആകട്ടെ നാല് ഓവറില്‍ 25 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തിയാണ് അരങ്ങേറിയത്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരായ വിരാട് കോലിയും എബി ഡി വില്ലിയേഴ്‌സും വെടിക്കെട്ട് ബാറ്റ് നടത്തുമ്പോഴാണ് 6.25 റണ്‍സ് ശരാശരിയില്‍ സന്ദീപ് ശ്രദ്ധേയമായ പ്രകടനം നടത്തിയത്. ഇരുവരുടെയും ഐപിഎല്‍ അറങ്ങേറ്റമെന്ന സ്വപ്‌നം സഫലമായെങ്കിലും ടീമിന് ജയിക്കാന്‍ കഴിഞ്ഞില്ല. പ്ലേ ഓഫ് സാധ്യത അവസാനിച്ച ദില്ലിക്ക് യുവതാരങ്ങളെ നേരത്തെ കളിപ്പിച്ചിരുന്നെങ്കില്‍ ടൂര്‍ണമെന്റില്‍ നേട്ടമുണ്ടായേനെ.
ഐപിഎല്‍ പതിനൊന്നാം സീസണില്‍ ഇന്ത്യയുടെ യുവ താരങ്ങള്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റന്‍ പ്രിഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, ശിവം മവി, കമലേഷ് നഗര്‍കോതി തുടങ്ങിയവരെല്ലാം തങ്ങളുടെ ടീമുകള്‍ക്കുവേണ്ടി മികച്ച പ്രകടനമാണ് നടത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ഭാവിയിലും സുരക്ഷിക കൈകളിലാണെന്ന് അടിവരയിടുന്ന പ്രകടനമാണ് യുവതാരങ്ങളുടേതെന്നാണ് വിലയിരുത്തല്‍.