For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കോലിയുടെ വാക്ക് കേട്ടില്ല, മാന്ത്രിക സ്‌പെല്ലിനെ കുറിച്ച് മുഹമ്മദ് സിറാജ്

വര്‍ഷം 2019. വേദി ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലെ പോരാട്ടം ചൂടുപിടിച്ച് നില്‍ക്കുന്നു. ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മോശം ദിവസമായിരുന്നു മുഹമ്മദ് സിറാജിന് ആ രാത്രി. കൊല്‍ക്കത്തയെ തളയ്ക്കാനുള്ള സുവര്‍ണാവസരം സിറാജ് വിട്ടുകളഞ്ഞപ്പോള്‍ അതീവനിരാശയില്‍ കളിക്കളത്തില്‍ തൊപ്പിതാഴ്ത്തി മുഖം മറയ്‌ക്കേണ്ടി വന്നു നായകന്‍ വിരാട് കോലിക്ക്.

മത്സരം

സ്‌കോര്‍ബോര്‍ഡില്‍ 204 റണ്‍സുണ്ടായിട്ടും ബാംഗ്ലൂരിന് ജയിക്കാന്‍ കഴിയാതിരുന്ന മത്സരം. ഇങ്ങനെയാണ് കളിയെങ്കില്‍ ജയിക്കാന്‍ അര്‍ഹതയില്ലെന്ന് വിരാട് കോലിയുടെ പ്രതികരണം. എല്ലാം വന്നുകൊണ്ടത് മുഹമ്മദ് സിറാജിന് മേല്‍. അന്ന് 2.2 ഓവറുകള്‍ മാത്രമാണ് സിറാജ് പന്തെറിഞ്ഞത്. ആന്ദ്രെ റസ്സല്‍ സംഹാരരൂപം പൂണ്ടപ്പോള്‍ തലങ്ങും വിലങ്ങും പന്തുകള്‍ അതിര്‍ത്തി കടന്നു.

മുഹമ്മദ് സിറാജ്

36 റണ്‍സാണ് സിറാജിന് വഴങ്ങേണ്ടി വന്നത്. മത്സരത്തില്‍ രണ്ടു ബീമറുകള്‍ എറിഞ്ഞതിന് അംപയറിന്റെ വിലക്കും കൂടി വന്നതോടെ സിറാജ് ദുരന്തനായകനായി. പക്ഷെ ഇതൊക്കെ പഴങ്കഥ. ഒരൊറ്റ രാത്രികൊണ്ട് ക്രിക്കറ്റിലെ പുതിയ ഹീറോയായി മുഹമ്മദ് സിറാജ്. ഇത്രയും കാലം 'തല്ലുകൊള്ളിയെന്ന്' വിളിച്ചു കളിയാക്കിയവര്‍ സിറാജിന്റെ മാസ്മരിക ബൗളിങ് പ്രകടനം കണ്ട് വിശ്വാസംവരാതെ നില്‍ക്കുകയാണ്.

മുഹമ്മദ് സിറാജ്

ബുധനാഴ്ച്ച അബുദാബിയിലെ ഷെയ്ഖ് സായദ് സ്റ്റേഡിയത്തില്‍ മുഹമ്മദ് സിറാജ് പന്തെറിഞ്ഞപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഒരുപോലെ ഞെട്ടി. നാല് മാന്ത്രിക ഓവറുകള്‍. ഇതില്‍ രണ്ടെണ്ണം 'മെയ്ഡന്‍'. മൂന്നു വിക്കറ്റുകള്‍. വഴങ്ങിയതാകട്ടെ കേവലം 8 റണ്‍സും! ഐപിഎല്‍ ചരിത്രത്തില്‍ത്തന്നെ ഒരു മത്സരത്തില്‍ രണ്ടു മെയ്ഡന്‍ ഓവറുകള്‍ പൂര്‍ത്തിയാക്കിയ ഏക ബൗളറാണ് മുഹമ്മദ് സിറജ്. ഇദ്ദേഹത്തിന്റെ പ്രകടനമാണ് കൊല്‍ക്കത്തയുടെ അടിവേരിളക്കാന്‍ ബാംഗ്ലൂരിനെ സഹായിച്ചതും.

മുഹമ്മദ് സിറാജ്

ബുധനാഴ്ച്ച രാത്രിയില്‍ നടത്തിയ അവിസ്മരണീയ പ്രകടനത്തെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുകയാണ് മുഹമ്മദ് സിറാജ്. കൊല്‍ക്കത്തയ്ക്ക് എതിരെ വിരാട് കോലി ന്യൂ ബോള്‍ ഏല്‍പ്പിക്കുമെന്ന് ഒട്ടും കരുതിയില്ലെന്ന് സിറാജ് പറയുന്നു. 'ന്യൂ ബോള്‍ വെച്ച് കാര്യമായ പരിശീലനം ഞാന്‍ നെറ്റ്‌സില്‍ നടത്തിയിരുന്നു. എന്നാല്‍ മത്സരത്തില്‍ ഞാന്‍ ഓപ്പണ്‍ ചെയ്യുമെന്ന് ഒട്ടും കരുതിയില്ല. ക്രിസ് മോറിസിന്റെ ആദ്യ ഓവര്‍ കഴിയുമ്പോഴേക്കും തയ്യാറായി നില്‍ക്കാന്‍ വിരാട് കോലി പെട്ടെന്നാണ് ആവശ്യപ്പെട്ടത്', സിറാജ് അറിയിച്ചു.

മുഹമ്മദ് സിറാജ്

ഇതേസമയം, കോലി ആവശ്യപ്പെട്ട പ്രകാരമല്ല താന്‍ പന്തെറിഞ്ഞതെന്ന് താരം വെളിപ്പെടുത്തുന്നുണ്ട്. ബൗണ്‍സറുകള്‍ എറിയാനാണ് പന്തുകൊടുക്കുമ്പോള്‍ കോലി സിറാജിനോട് ആവശ്യപ്പെട്ടത്. പക്ഷെ ബൗണ്‍സറുകള്‍ എറിയാന്‍ സിറാജിന് ഉദ്ദേശ്യമുണ്ടായിരുന്നില്ല. ഗുഡ് ലെങ്തില്‍ പന്തെറിഞ്ഞാല്‍ കാര്യമുണ്ടാകുമെന്ന ഉള്‍വിളിക്ക് പിന്നാലെ താരം പോയി.

മുഹമ്മദ് സിറാജ്

'രണ്ടാമത്തെ ഓവറില്‍ പന്തുതരുമ്പോള്‍ ബൗണ്‍സറുകള്‍ വേണമെന്നാണ് വിരാട് ഭായി ആവശ്യപ്പെട്ടത്. ഇപ്രകാരം പന്തെറിയാനും ആദ്യം തീരുമാനിച്ചു. പക്ഷെ റണ്ണപ്പ് തുടങ്ങിയപ്പോള്‍ ഉള്‍വിളിയുണ്ടായി. ബൗണ്‍സറിന് പകരം ഗുഡ് ലെങ്ത് പരീക്ഷിച്ചു. ഓവറിലെ മൂന്നാം പന്തില്‍ ഈ ശ്രമം വിജയിച്ചു. ആദ്യ വിക്കറ്റ് കിട്ടി', സിറാജ് സൂചിപ്പിച്ചു. സിറാജിന് പന്തുകൊടുക്കാനുള്ള തീരുമാനത്തെ കുറിച്ച് ആര്‍സിബിയുടെ ക്രിക്കറ്റ് ഡയറക്ടര്‍ മൈക്ക് ഹെസ്സനും മനസ്സുതുറക്കുന്നുണ്ട്.

മുഹമ്മദ് സിറാജ്

'ക്രിസ് മോറിസിന്റെ ആദ്യ ഓവറില്‍ പന്ത് സ്വിങ് ചെയ്യുന്നതു കണ്ടപ്പോഴാണ് അടുത്ത ഓവര്‍ സിറാജിന് കൊടുക്കാമെന്ന തീരുമാനമുണ്ടായത്. സിറാജ് മികച്ച സീം പൊസിഷന്‍ പാലിക്കാറുണ്ട്. താരം ഗുഡ് ലെങ്ത് കൂടി കണ്ടെത്തിയതോടെ ബാംഗ്ലൂരിന് കാര്യങ്ങള്‍ എളുപ്പമായി', മൈക്ക് ഹെസ്സന്‍ പറഞ്ഞു.

മുഹമ്മദ് സിറാജ്

ഇതേസമയം, ഒരൊറ്റ മത്സരംകൊണ്ട് സിറാജിന്റെ പ്രതിച്ഛായ മാറുമോയെന്ന വസ്തുത കണ്ടറിയണം. കാരണം ബാംഗ്ലൂര്‍ ടീമില്‍ ക്രിസ് മോറിസ്, നവ്ദീപ് സെയ്‌നി, യുസ്‌വേന്ദ്ര ചഹാല്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ ബൗളര്‍മാര്‍ക്ക് സിറാജിനെക്കാളും മികച്ച ഇക്കോണമി നിരക്കുണ്ട്. നിലവില്‍ 30 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 34 വിക്കറ്റുകളാണ് സിറാജിന്റെ സമ്പാദ്യം. ഇക്കോണമി നിരക്കാകട്ടെ, 9.02 റണ്‍സും. എന്തായാലും വരും മത്സരങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ പന്തെറിയാന്‍ സിറാജിന് സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Story first published: Thursday, October 22, 2020, 18:29 [IST]
Other articles published on Oct 22, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+