കാൺപൂർ: ഇന്ത്യ - ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ (ഒക്ടോബര്‍ 29 ഞായറാഴ്ച) നടക്കും. ഉച്ചയ്ക്ക് 1.30 മുതൽ കാൺപൂരിലാണ് കളി. പുരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഓരോന്ന് വീതം ഇന്ത്യയും ന്യൂസിലൻഡും ജയിച്ചു. മുംബൈയിൽ നടന്ന ഒന്നാം ഏകദിനം 6 വിക്കറ്റിന് ന്യൂസിലൻഡ് ജയിച്ചപ്പോൾ പുനെയിൽ നടന്ന രണ്ടാം മത്സരം ഇതേ മാർജിനിൽ ജയിച്ച് ഇന്ത്യ തിരിച്ചടിച്ചു. മൂന്നാം ഏകദിനം ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.
ശ്രീലങ്കയെ 5 -0 നും ഓസ്ട്രേലിയയെ 4 - 1നും തോൽപ്പിച്ച് എത്തിയ ഇന്ത്യയ്ക്ക് ന്യൂസിലൻഡിനോട് സ്വന്തം നാട്ടിൽ തോറ്റാൽ അത് വലിയ ക്ഷീണമാകും. ഒന്നാം ഏകദിനത്തിൽ ബൗളിംഗാണ് ഇന്ത്യയെ ചതിച്ചത്. എന്നാൽ രണ്ടാം ഏകദിനത്തിൽ ഇന്ത്യ തിരിച്ചടിച്ചു. ബാറ്റിംഗിൽ രോഹിത് ശർമയുടെ ഫോം മാത്രമാണ് ഇന്ത്യയ്ക്ക് തലവേദന. നാലാം നമ്പറിൽ ദിനേശ് കാർത്തിക്ക് തിളങ്ങുന്നതോടെ ഇന്ത്യയുടെ പ്രധാനപ്പെട്ട ഒരു തലവേദന മാറിയിട്ടുണ്ട്. ധവാൻ ഫോമിലെത്തിയതും ഇന്ത്യയ്ക്ക് നല്ല വാർത്തയാണ്.

അതേസമയം ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ഒരു ഏകദിന പരന്പര ജയിക്കാം എന്ന സ്വപ്ന സമാനമായ നേട്ടമാണ് കെയ്ൻ വില്യംസനെയും കൂട്ടരെയും കാത്തിരിക്കുന്നത്. സ്വന്തം നാട്ടിൽ തുടർച്ചയായി പരമ്പരകൾ ജയിച്ചുവന്ന ഇന്ത്യയെ ഒന്നാം ഏകദിനത്തിൽ തോൽപ്പിക്കാൻ പറ്റിയത് തന്നെ കീവിസിന് വലിയ കാര്യമാണ്. ഒന്നാം ഏകദിനത്തിലെപ്പോലെ ബാറ്റിംഗുും ബൗളിംഗും ഒരുമിച്ച് ക്ലിക്കായാൽ ഇന്ത്യയെ തകർത്ത് പരമ്പര സ്വന്തമാക്കാൻ ന്യൂസിലൻഡിന് അധികം പ്രയാസപ്പെടേണ്ടിവരില്ല. മത്സരം 1.30 മുതൽ സ്റ്റാർ സ്പോർട്സിൽ തത്സമയം കാണാം.