ദുബായ്: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയല്ല ഫേവറിറ്റുകളെന്നും തന്റെ രാജ്യമാണെന്നും ഐസിസി തലവന്‍ ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍. ദക്ഷിണാഫ്രിക്കക്കാരനായ റിച്ചാര്‍ഡ്‌സണ്‍ ഇക്കുറി സാധ്യത കല്‍പ്പിക്കുന്നതും പ്രോട്ടിയാസിനാണ്. സൗത്താഫ്രിക്ക തന്നെയാണ് തന്റെ ഫേവറിറ്റ് ടീം. ഇംഗ്ലണ്ടിന് സ്വന്തം രാജ്യത്ത് അത് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ തീര്‍ച്ചയായും സൗത്താഫ്രിക്കയ്ക്കാണ് സാധ്യതയെന്ന് റിച്ചാര്‍ഡ്‌സണ്‍ വ്യക്തമാക്കി.
പെര്‍ത്തില്‍ കോലിയുടെ ആനമണ്ടത്തരം!! ഭുവിയെ തഴഞ്ഞത് വലിയ നഷ്ടം... ഇതാ കാരണങ്ങള്‍
ഇന്ത്യയുടെ സാധ്യതയെക്കുറിച്ചും അദ്ദേഹം വിലയിരുത്തി. ഇന്ത്യ സെമിഫൈനലിലെത്തിയേക്കും. 1992ലെ ലോകകപ്പിന് സമാനമായി 10 ടീമുകള്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ ഏറ്റുമുട്ടിയാണ് അടുത്ത റൗണ്ടിലെത്തുന്നത്. ഏകപക്ഷീയമായ കളികള്‍ ഒഴിവാക്കാനായാണ് ഇത്തരമൊരു രീതിയെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ ടീമുകള്‍ ഉള്‍പ്പെടുമ്പോള്‍ കാണികള്‍ കളികള്‍ ആസ്വദിക്കില്ല. പ്രത്യേകിച്ചും ഇംഗ്ലണ്ടില്‍ മത്സരക്ഷമമായ ക്രിക്കറ്റാണ് കാണികള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത് വലിയ മത്സരമാണെങ്കിലും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും അല്ലെങ്കില്‍ ദക്ഷിണാഫ്രിക്കയും അതുമല്ലെങ്കില്‍ ഇന്ത്യയും തമ്മിലുള്ള മത്സരങ്ങളാണ് ആകര്‍ഷകമെന്നാണ് റിച്ചാര്‍ഡ്‌സണിന്റെ വിലയിരുത്തല്‍. ലോകകപ്പിനുള്ള ടിക്കറ്റിന് വലിയ ഡിമാന്റ് ആണ് ഇക്കുറി. 48 മത്സരങ്ങളില്‍ 44 എണ്ണത്തിന്റെ ടിക്കറ്റുകള്‍ ഇതിനകംതന്നെ വിറ്റുപോയതായും ഐസിസി ചീഫ് പറഞ്ഞു.
ലോകകപ്പിലും ഇംഗ്ലണ്ടിലെ പിച്ചുകള്‍ കാര്യമായ മാറ്റമുണ്ടാകില്ല. 230-280 റണ്‍സ് എടുക്കാവുന്ന ബൗളര്‍മാര്‍ക്കും ബാറ്റ്‌സ്മാന്മാര്‍ക്കും ഒരുപോലെ സാധ്യതകളുള്ള വിക്കറ്റാണ് ഒരുക്കുക. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് നടന്നതിന് സമാനമായ പിച്ചുകളാണ് ലോകകപ്പിലുണ്ടാവുകയെന്നാണ് ഐസിസി നല്‍കുന്ന സൂചന. അതേസമയം കാണികള്‍ക്ക് ക്രിക്കറ്റ് ആസ്വാദ്യകരമാക്കാന്‍ വേണ്ടുന്നത് ചെയ്യുമെന്നും ഐസിസി ചീഫ് വ്യക്തമാക്കി.