Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ലോകകപ്പ് നേടിയത് ധോണിയുടെ സിക്‌സര്‍ കൊണ്ടല്ല! എന്തിന് ഇത്രയും കൈയടി? വിമര്‍ശിച്ച് ഗംഭീര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം തങ്ങളുടെ ലോകകപ്പ് നേട്ടത്തിന് ഇന്നു ഒമ്പതാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ വിമര്‍ശനവുമായി മുന്‍ ഓപ്പണറും ഇപ്പോള്‍ ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീര്‍ രംഗത്ത്. 2011 ഏപ്രില്‍ രണ്ടിനു മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ ലോകകപ്പ് വിജയം.

നായകന്‍ എംഎസ് ധോണി സിക്‌സറിലൂടെയാണ് അന്നു ഇന്ത്യയുടെ വിജയറണ്‍ നേടിയത്. ഈ സിക്‌സര്‍ പിന്നീട് ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ 'കവര്‍ ചിത്ര'മായി മാറുകയും ചെയ്തു. ഇന്ത്യയുടെ ലോകകപ്പ് നേട്ടെത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴെല്ലാം ധോണിയുടെ ഈ സിക്‌സറും കടന്നു വന്നിരുന്നു. ധോണിയുടെ ഈ സിക്‌സറിനോടുള്ള അതിര് കടന്ന ആരാധനയ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ഗംഭീര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

ക്രിക്ക് ഇന്‍ഫോയുടെ ട്വീറ്റ്

പ്രമുഖ ക്രിക്കറ്റ് പോര്‍ട്ടലായ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തെക്കുറിച്ചുള്ള ട്വീറ്റാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. 2011ല്‍ ഈ ദിവസമാണ് ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ആഹ്ലാദത്തിലാറാടിച്ച ഷോട്ട് പിറന്നത് എന്നായിരുന്നു ക്രിക്ക് ഇന്‍ഫോയുടെ ട്വീറ്റ്. ഫൈനലില്‍ ധോണിയുടെ സിക്‌സറിനെക്കുറിച്ചായിരുന്നു അവരുടെ പരാമര്‍ശം. ഇതിനെതിരേയാണ് ഗംഭീര്‍ രംഗത്തു വന്നത്.

നേടിയത് ഇന്ത്യന്‍ ടീം

ഇതൊരു ഓര്‍മപ്പെടുത്തല്‍ മാത്രമാണ്. ലോകകപ്പ് നേടിയത് ഇന്ത്യന്‍ ടീമിലെ എല്ലാവരും കൂടിയാണ്. മുഴുവന്‍ ടീമും എല്ലാ സപ്പോര്‍ട്ട് സ്റ്റാഫിനും ഇതില്‍ പങ്കാളിത്തമുണ്ട്. ഒരു സിക്‌സറിനോടുള്ള നിങ്ങളുടടെ അതിരു കവിഞ്ഞ ആരാധന അവസാനിപ്പിക്കൂയെന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിക്കുകയായിരുന്നു.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറു വിക്കറ്റിനായിരുന്നു ലങ്കയെ ഇന്ത്യ തോല്‍പ്പിച്ചത്. 1983നു ശേഷം ഇന്ത്യയുടെ ആദ്യ ലോകകപ്പ് നേട്ടം കൂടിയായിരുന്നു ഇത്.

ഫൈനലിലെ ടോപ്‌സ്‌കോറര്‍

ഫൈനലില്‍ മുഴുവന്‍ കൈയടികളും ലഭിച്ചത് ധോണിക്കായിരുന്നെങ്കിലും വാഴ്ത്തപ്പെടാത്ത ഹീറോ ഗംഭീറായിരുന്നു. ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ ഗംഭീര്‍ 122 പന്തില്‍ ഒമ്പത് ബൗണ്ടറികളോടെ 97 റണ്‍സ് നേടിയിരുന്നു.
മൂന്നാം വിക്കറ്റില്‍ വിരാട് കോലിക്കൊപ്പം 83 റണ്‍സിന്റെയും നാലാം വിക്കറ്റില്‍ ധോണിക്കൊപ്പം 109 റണ്‍സിന്റെയും കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ഗംഭീര്‍ ക്രീസ് വിട്ടത്.
അതേസമയം, വെറും 79 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 91 റണ്‍സാണ് ധോണി ഫൈനലില്‍ അടിച്ചെടുത്തത്. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും ഇന്ത്യന്‍ നായകനായിരുന്നു.

2007ലെ ലോകകപ്പിലും ഗംഭീര്‍ തിളങ്ങി

2011ലെ ലോകകപ്പ് ഫൈനലില്‍ മാത്രമല്ല 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോഴും ഗംഭീറായിരുന്നു ടീമിന്റെ ടോപ്‌സ്‌കോറര്‍. ചിരവൈരികളായ പാകിസ്താനെതിരേയുള്ള ഫൈനലില്‍ ഓപ്പണറായി കളിച്ച ഗംഭീര്‍ 54 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 75 റണ്‍സെടുത്തിരുന്നു. ഇന്ത്യയെ അഞ്ചു വിക്കറ്റിന് 157 റണ്‍സെന്ന സ്‌കോറിലെത്തിച്ചതും ഗംഭീറായിരുന്നു.
ആവേശകരമായ ഫൈനലില്‍ പാകിസ്താനെ അഞ്ചു റണ്‍സിനായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്.

Story first published: Thursday, April 2, 2020, 11:57 [IST]
Other articles published on Apr 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+