ഡര്‍ബന്‍: ഇന്ത്യയുടെ ടെസ്റ്റ് മത്സരങ്ങളിലെ വിജരഥം തടഞ്ഞിട്ട ആത്മവിശ്വാസത്തിലായിരുന്നു സൗത്ത് ആഫ്രിക്ക. പക്ഷെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ ടീം ഇന്ത്യ സൗത്ത് ആഫ്രിക്കയുടെ കണക്കുകൂട്ടലുകള്‍ മറികടന്ന പ്രകടനം കാഴ്ചവെച്ചപ്പോള്‍ വിജയം ഇന്ത്യക്കൊപ്പമായി. ആറ് മത്സരങ്ങളുടെ പരമ്പരയില്‍ ഡര്‍ബനില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത് അഞ്ച് കാര്യങ്ങളാണ്.
അണ്ടര്‍ 19 ഫൈനല്‍: ഓസീസിന് ബാറ്റിങ്, നാലു വിക്കറ്റ് നഷ്ടം
കിംഗ്‌സ്‌മെഡിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്കുള്ള അവസരം വിരാട് കോഹ്‌ലി തിരിച്ചറിഞ്ഞതാണ് ഇതില്‍ പ്രധാനം. സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹലിനും, കുല്‍ദീപ് യാദവിനും ഈ പിച്ചില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുമെന്ന് ക്യാപ്റ്റന്‍ വിശ്വസിച്ചു. ഈ വിശ്വാസം കാത്തുസൂക്ഷിച്ച സ്പിന്നര്‍മാര്‍ സൗത്ത് ആഫ്രിക്കയുടെ മധ്യനിരയില്‍ അഞ്ച് വിക്കറ്റുകള്‍ കൊയ്തു. ഈ തിരിച്ചടിയില്‍ നിന്നും തിരിച്ചുവരാന്‍ പ്രോട്ടിയാസിന് സാധിച്ചുമില്ല. നാലാം നമ്പറില്‍ അജിങ്ക രഹാനെയെ ഇറക്കിയതാണ് മറ്റൊരു തന്ത്രം. ഓപ്പണറായി തന്നെ ഇറങ്ങണമെന്ന പിടിവാശി മാറ്റിവെച്ച് രഹാനെയെ നാലാമത് ഇറക്കിയപ്പോള്‍ ക്യാപ്റ്റനൊപ്പം 189 റണ്‍ കൂട്ടുകെട്ട് സൃഷ്ടിക്കപ്പെട്ടു. രഹാനെയുടെ 79 റണ്‍ ഇന്ത്യന്‍ വിജയത്തില്‍ സുപ്രധാനമായി.
300 റണ്‍ ആയിരുന്നു സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിന്റെ മനസ്സിലെ സ്‌കോര്‍. പക്ഷെ ലെഗ് സ്പിന്നര്‍മാരായ ചാഹലും, യാദവും ഈ മോഹത്തിന് തടയിട്ടു. വിരാട് കോഹ്‌ലിയുടെ ബാറ്റില്‍ നിന്നുമുള്ള റണ്‍മഴ അവസാനിച്ചിട്ടില്ലെന്നത് ഇന്ത്യന്‍ വിജയത്തില്‍ ശ്രദ്ധേയമായി. ഒരേ ഓളത്തില്‍ തുഴയാതെ ഇടയ്ക്ക് വേഗത കൂട്ടിയും, കുറച്ചും ശ്രദ്ധയോടെ ബാറ്റ് ചെയ്യാനായിരുന്നു ക്യാപ്റ്റന്റെ പദ്ധതി. ചേസുകളില്‍ വിരാട് സ്‌പെഷ്യലിസ്റ്റ് ആയതിനാല്‍ അദ്ദേഹത്തിന്റെ വിക്കറ്റ് സുപ്രധാനമാണെന്ന് ഡു പ്ലെസിസ് സമ്മതിച്ചിരുന്നു. പക്ഷെ ആ വിക്കറ്റ് വീഴുമ്പോഴേക്കും ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു.
എതിരാളികളുടെ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിറിനെ നിലയുറപ്പിക്കാന്‍ അനുവദിക്കാതിരിക്കാന്‍ ഇന്ത്യ പ്രത്യേകം ശ്രദ്ധിച്ചു. അത് വിജയകരമായി മാറുകയും ചെയ്തു. സെഞ്ചൂറിയനിലെ അടുത്ത മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് സ്പിന്നറുടെ കാര്യം തലവേദനയാകും എന്നുറപ്പ്.