എഴുതി നൽകി
ഇനി മുതല്‍ രാജ്യത്തെ മറ്റു കായിക താരങ്ങളെ പോലെ ക്രിക്കറ്റ് താരങ്ങളും നാഡയ്ക്ക് കീഴില്‍ ഉത്തേജകമരുന്നു പരിശോധനയ്ക്ക് വിധേയരാവും. മറ്റു കായിക സംഘടനകളെ പോലെ ബിസിസിഐയും നാഡയുടെ പരിധിയിലേക്ക് മാറാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി രാധേശ്യാം ജുലാനിയക്ക് ബിസിസിഐ മേധാവി രാഹുല്‍ ജോഹ്‌റി ഇന്നു എഴുതി നല്‍കുകയായിരുന്നു.
സ്വയം ഭരണാവകാശം നഷ്ടപ്പെടുമോ?
ഇതുവരെ ദേശീയ കായിക സംഘടനയല്ല തങ്ങളെന്ന് വാദിച്ചാണ് നാഡയ്ക്ക് കീഴില്‍ നിന്നും ബിസിസിഐ ഒഴിഞ്ഞുമാറിയത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി നാഡയ്ക്ക് കീഴില്‍ ചേരുമ്പോള്‍ സ്വയം ഭരണാധികാരം ബോര്‍ഡിന് പതിയെ നഷ്ടപ്പെടുമെന്ന് അംഗങ്ങളില്‍ പലരും കരുതുന്നു.
അവകാശമില്ല
നാഡയ്ക്ക് കീഴില്‍ ചേരുന്നത് സംബന്ധിച്ച തീരുമാനം ഒറ്റയ്‌ക്കെടുക്കാന്‍ സിഇഒ രാഹുല്‍ ജോഹ്‌റിക്കോ, ഭരണസിമിതിക്കോ അധികാരമില്ല. നിലവില്‍ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതുകൊണ്ട് ഉചിതമല്ലാത്ത എന്തും നടപ്പിലാക്കാമെന്നാണ് ഇവരുടെ ധാരണ. വിഷയത്തില്‍ ബിസിസിഐ അംഗങ്ങളുടെ പിന്തുണയില്ലെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബോര്‍ഡ് അംഗം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി.
അലസമായി കൈകാര്യം ചെയ്തു
സ്വന്തം വീഴ്ച്ചകള്‍ മറച്ചുവെയ്ക്കാന്‍ ബിസിസിഐ സിഇഒ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു.
'പൃഥ്വി ഷാ വിഷയം ബോര്‍ഡ് കൈകാര്യം ചെയ്ത രീതി ഏറെ സംശയമുണര്‍ത്തും. പരിശോധനയില്‍ നിരോധിത മരുന്നായ ടെര്‍ബ്യുട്ടാലിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് എട്ടു മാസത്തേക്ക് താരത്തെ ബിസിസിഐ വിലക്കിയതു ശരിതന്നെ. നാഡയുടെ പരിശോധനയില്‍ ന്യൂനതകളുണ്ടെന്ന് പറഞ്ഞാണ് ബിസിസിഐ ഇത്രയുംകാലം പിടിച്ചുനിന്നത്. എന്നാല്‍ പൃഥ്വി ഷായുടെ കാര്യത്തില്‍ സംഭവിച്ചതോ? ഉത്തേജകമരുന്നു ഉപയോഗിച്ചെന്ന് കണ്ടെത്തിയിട്ടും താരത്തെ ഐപിഎല്‍ കളിക്കാന്‍ അധികൃതര്‍ അനുവദിച്ചു' — ക്രിക്കറ്റ് ബോര്‍ഡിലെ മുന്‍ പ്രവര്‍ത്തകസിമിതിയിലെ ഒരംഗം ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിന് വഴങ്ങരുതായിരുന്നു
കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ സമ്മര്‍ദ്ദത്തിന് ബിസിസിഐ ഭരണസമിതി വഴങ്ങിയത് ശരിയല്ലെന്നാണ് മുന്‍ ബിസിസിഐ നിയമ സമിതിയിലെ മുതിര്‍ന്ന അംഗം പറയുന്നത്. വിഷയത്തില്‍ ഭരണസിമിതിക്ക് തീരുമാനങ്ങളെടുക്കാന്‍ അധികാരമില്ല. ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ മാത്രമാണ് സമിതിയുടെ ചുമതലയെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു.