അഡലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് ജയം. 120 റണ്‍സിനാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. നേരത്തെ ബ്രിസ്ബേനിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ പത്ത് വിക്കറ്റിന് ജയിച്ചിരുന്നു. ആദ്യടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ പൊരുതാൻ പോലും നിൽക്കാതെ കീഴടങ്ങിയ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിലും രണ്ടാം ഇന്നിംഗ്സിൽ തല കുനിക്കുകയായിരുന്നു.

354 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 233 റൺസിന് ഓളൗട്ടായി. 67 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ട് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ ചെറുത്തുനിന്നത്. ഓപ്പണർ സ്റ്റോൻമാൻ 36, ബെർസ്റ്റോ 36, മാലൻ 29 എന്നിവർക്ക് മാത്രമാണ് സന്ദർശകരുടെ സ്കോർ ബോർഡിലേക്ക് കാര്യമായ സംഭാവന ചെയ്തത്. ഇംഗ്ലണ്ട് നിരയിൽ അഞ്ച് പേർ രണ്ടക്കം കാണാതെ പുറത്തായി.
88 റൺസിന് 5 വിക്കറ്റ് വീഴ്ത്തിയ ഇടംകൈയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. ഹേസല്‍വുഡും ലിയോണും രണ്ട് വീതവും കുമ്മിൻസ് ഒന്നും വിക്കറ്റെടുത്തു. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ എട്ട് വിക്കറ്റിന് 442 റൺസെടുത്ത് ഡിക്ലയർ ചെയ്തപ്പോള്‍ ഇംഗ്ലണ്ട് 227 റൺസിന് ഓളൗട്ടായിരുന്നു. ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ 138ന് ഓളൗട്ടായെങ്കിലും 120 റൺസിന് കളി പിടിച്ചു.