ബ്രിസ്‌ബെയ്ന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയിൽ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 302 റണ്‍സിനെതിരെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ അവർ നാല് വിക്കറ്റിന് 164 റൺസ് എന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇനിയും 137 റൺസ് കൂടി വേണം. ആറ് വിക്കറ്റുകളും മൂന്ന് ദിവസവും ബാക്കിയുണ്ട്.

നാല് വിക്കറ്റിന് 76 എന്ന നിലയിൽ തകർന്നുപോയ ഓസ്ട്രേലിയയെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഷോൺ മാർഷും ചേർന്നാണ് നാണക്കേടിൽ നിന്നും കരകയറ്റിയത്. 148 പന്തിലാണ് സ്മിത്തിന്റെ 64 റൺസ്. സ്മിത്ത് ആറ് ഫോറടിച്ചു. മാർഷും നന്നേ വിയർത്താണ് കളിക്കുന്നത്. 122 പന്തിൽ 44 റൺസ്. ഇതിൽ ഏഴെണ്ണം ബൗണ്ടറി.
ഡേവിഡ് വാർണർ 26, ബാൻക്രോഫ്റ്റ് 5, ഉസ്മാൻ ഖ്വാജ 11, ഹാൻഡ്സ്കോംപ് 14 എന്നിവരാണ് പുറത്തായത്. ഇംഗ്ലണ്ടിന് വേണ്ടി ആൻഡേഴ്സൻ, ബ്രോഡ്, ബോൾ, മോയിന്‍ അലി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ 83 റൺസെടുത്ത വിൻസിന്റെ മികവിലാണ് ഇംഗ്ലണ്ട് 300 കടന്നത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്റ്റാര്‍ക്കും കുമ്മിൻസും 3 വീതം വിക്കറ്റെടുത്തു.