ദില്ലി: താൻ ഇടപെട്ടിട്ടുള്ള താരങ്ങളിൽ സൂപ്പർ ക്രിക്കറ്റ് ബ്രെയിന് ഉടമകൾ അജയ് ജഡേജയും എം എസ് ധോണിയുമാണ് എന്ന് ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. ഇന്ന് (നവംബർ 1, ബുധനാഴ്ച) ദില്ലിയിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന ഒന്നാം ട്വന്റി 20 മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണ് 39കാരനായ നെഹ്റ. അജയ് ജഡേജയുടെ ക്രിക്കറ്റ് ബ്രെയിൻ വളരെ ഷാർപ്പാണ്. എം എസ് ധോണിയുടെയും - നെഹ്റ പറഞ്ഞു.
18 വർഷം നീണ്ടുനിന്ന അന്താരാഷ്ട്ര കരിയറിനിടെ പല പ്രമുഖ താരങ്ങൾക്കൊപ്പവും നെഹ്റ കളിച്ചിട്ടുണ്ട്. മുഹമ്മദ് അസ്ഹറുദ്ദീനിൽ തുടങ്ങി സൗരവ് ഗാംഗുലി, സച്ചിൻ തെണ്ടുല്‍ക്കർ, രാഹുൽ ദ്രാവിഡ്, വീരേന്ദർ സേവാഗ്, എം എസ് ധോണി, സഹീർ ഖാൻ, അനില്‍ കുംബ്ലെ എന്നിങ്ങനെ പോയി ഇപ്പോൾ വിരാട് കോലിയില്‍ എത്തി നിൽക്കുന്നു ഈ നിര. എന്നാൽ ഇവരിൽ ഏറ്റവും മികച്ച ക്രിക്കറ്റ് ബ്രെയിന്‍ എന്ന് നെഹ്റ വിളിക്കുന്നത് ജഡേജയെയും ധോണിയെയും ആണെന്ന് മാത്രം.

1999 ലാണ് നെഹ്റ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത്. അസ്ഹറുദ്ദീനായിരുന്നു ക്യാപ്റ്റൻ. 17 ടെസ്റ്റിലും 120 ഏകദിനത്തിലും 26 ട്വന്റി 20 മത്സരങ്ങളിലും നെഹ്റ ഇന്ത്യൻ കുപ്പായമണിഞ്ഞു. 44, 157, 34 എന്നിങ്ങനെ വിക്കറ്റുകളും നെഹ്റയുടെ പേരിലുണ്ട്. 2003 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ പത്തോവറിൽ 23 റണ്‍സിന് 6 വിക്കറ്റെടുത്തതാണ് ഏകദിനത്തിലെ കരിയർ ബെസ്റ്റ്. സ്വന്തം നാട്ടിൽ നടക്കുന്ന ട്വന്‍റി 20 മത്സരത്തോടെ സംബവബഹുലമായ അന്താരാഷ്ട്ര കരിയറിന് തിരശീലയിടാനാണ് നെഹ്റയുടെ തീരുമാനം.