അന്ന് മത്സരത്തിന് തൊട്ടുമുന്‍പ് പാക് താരങ്ങളായ ഷാഹിദ് അഫ്രീദിയും ശുഐബ് അക്തറും ചെയ്തുനല്‍കിയ സഹായമാണ് ആശിഷ് നെഹ്‌റ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. 'ഇന്ത്യയും പാകിസ്താനും തമ്മില്‍ സെമി നടക്കുമെന്ന കാര്യം മത്സരത്തിന് മൂന്നു ദിവസം മുന്‍പാണ് അറിയുന്നത്. ഇതോടെ നിമിഷംനേരംകൊണ്ട് ടിക്കറ്റുകളും വിറ്റുതീര്‍ന്നു. ഈ സമയം ലോകത്തിന്റെ നാനാഭാഗത്തു നിന്നും ആരാധകര്‍ ഛണ്ഡീഗഢിലേക്ക് ഒഴുകിയെത്തുകയായിരുന്നു, മത്സരം കാണാന്‍. ക്രിക്കറ്റ് ജീവിതത്തില്‍ ആദ്യമായാണ് ഇത്രയേറെ ജനത്തിരക്ക് ഞാന്‍ നേരിട്ടു കാണുന്നത്', വിസ്ഡന് നല്‍കിയ അഭിമുഖത്തില്‍ നെഹ്‌റ പറയുന്നു.
'പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഛണ്ഡീഗഢില്‍ അന്ന് കുറവായിരുന്നു. ഒരു മൗണ്ട് വ്യൂ ഹോട്ടലും താജും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യ, പാകിസ്താന്‍ ടീമംഗങ്ങള്‍ക്ക് താമസം താജില്‍ ബിസിസിഐ ഏര്‍പ്പാടാക്കി. ഇതേസമയം, ഇന്ത്യയും പാകിസ്താനും തമ്മിലാണ് സെമിയെന്നറിഞ്ഞ പക്ഷം മറ്റു ഹോട്ടലുകളില്‍ ബുക്കിങ് ബാഹുല്യം അനുഭവപ്പെട്ടു. അമേരിക്കയിലും നിന്നും ഇംഗ്ലണ്ടില്‍ നിന്നുമടക്കം ധാരാളം പേരാണ് സെമിക്ക് സാക്ഷ്യം വഹിക്കാനെത്തിയത്. ഇതിന് പുറമെ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, അന്നത്തെ യുപിഐ അധ്യക്ഷ സോണിയ ഗാന്ധി, അന്നത്തെ പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി തുടങ്ങി ഒട്ടനവധി നയതന്ത്ര രാഷ്ട്രീയ പ്രമുഖരും മത്സരം കാണാന്‍ ഛണ്ഡീഗഢിലെത്തി', നെഹ്‌റ ഓര്‍ത്തെടുത്തു.
'പാകിസ്താന്റെ നയതന്ത്ര പ്രതിനിധി സംഘം മത്സരം കാണാന്‍ വന്നതോടെ ഹോട്ടലുകളില്‍ റൂം കിട്ടാത്ത അവസ്ഥയായി. അന്നത്തെ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ക്രിസ് ശ്രീകാന്തിന് പോലും സ്വയം റൂം തരപ്പെടുത്താന്‍ കഴിഞ്ഞില്ല', നെഹ്‌റ അറിയിച്ചു. 'അന്ന് പാകിസ്താന്‍ പ്രതിനിധി സംഘം ചണ്ഡീഗഢില്‍ എത്തിയപ്പോള്‍ മൗണ്ട് വ്യൂ ഹോട്ടലില്‍ നിന്നും മറ്റു ടൂറിസ്റ്റുകളെ ഹോട്ടല്‍ മാനേജ്‌മെന്റ് പുറത്താക്കി. ഇവരുടെ പണം ഹോട്ടല്‍ തിരിച്ചുനല്‍കുകയായിരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി യൂസഫ് റാസാ ഗിലാനിയും സംഘവും ഹോട്ടല്‍ ഒന്നടങ്കമാണ് ബുക്ക് ചെയ്തത്. ഇതോടെ, ഇന്ത്യാ - പാകിസ്താന്‍ മത്സരം കാണാനെത്തിയ വിദേശീയരും സ്വദേശീയരും പെരുവഴിയിലായി', നെഹ്‌റ വെളിപ്പെടുത്തി.
'ഈ തിരക്കിനിടയിലാണ് സ്വന്തം കുടുംബത്തിന് ടിക്കറ്റ് ഏര്‍പ്പാടു ഞാന്‍ ശ്രമിക്കുന്നത്. എങ്ങും ടിക്കറ്റ് കിട്ടാനില്ല. ഈ വിഷമം അഫ്രീദിയുമായി പങ്കുവെച്ചു. രണ്ടു സെമി ടിക്കറ്റുകള്‍ സംഘടിപ്പിച്ചുതരാന്‍ കഴിയുമോ എന്ന് ഞാന്‍ ചോദിച്ചു. കേള്‍ക്കേണ്ട താമസം അഫ്രീദി രണ്ടു ടിക്കറ്റുകള്‍ തന്നു. പിന്നാലെ അക്തറും തന്നു രണ്ടു ടിക്കറ്റുകള്‍', നെഹ്‌റ പറയുന്നു.
അന്ന് ഇന്ത്യന്‍ സംഘത്തില്‍ തന്റെ കൈവശമായിരുന്നു ഏറ്റവും കൂടുതല്‍ ടിക്കറ്റുകളെന്ന് നര്‍മ്മം ചാലിച്ച് നെഹ്‌റ കൂട്ടിച്ചേര്‍ത്തു. അന്നത്തെ സെമി പോരാട്ടം 29 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യയ്ക്കായി നെഹ്‌റ കളിച്ച അവസാന ഏകദിനവും ഇതുതന്നെ. മത്സരത്തില്‍ 33 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകള്‍ നെഹ്‌റ വീഴ്ത്തി.