ടോക്കിയോ: ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ ഉറപ്പിച്ച് ലോവ്‌ലിന ബോര്‍ഗോഹെയിന്‍. ചൈനീസ് തായ്‌പേയിയെ വനിതാ വിഭാഗം വെല്‍ട്ടര്‍വെയിറ്റ് ബോക്‌സിംഗ് ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയുടെ നീന്‍ ചിന്‍ ചെന്നിനെ ഇടിച്ചിട്ടാണ് ലോവ്‌ലിന നേട്ടം ഉറപ്പാക്കിയത്. മികച്ച മത്സരത്തോടെ ലോവ്‌ലിന സെമിയില്‍ കടക്കുകയും ചെയ്തു. അതേസമയം ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ പോകുന്ന മൂന്നാമത്തെ താരമായി മാറാന്‍ പോവുകയാണ് ലോവ്‌ലിന. 4-1 എന്ന സ്‌കോറിനായിരുന്നു ലോവ്‌ലിന തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. സെമിയില്‍ വെല്‍ട്ടര്‍വെയിറ്റ് ലോക ചാമ്പ്യന്‍ ബുസനസ് സുര്‍മനെല്ലിയോടാണ് ലോവ്‌ലിന ഏറ്റുമുട്ടുക.
ബോക്‌സിംഗ് റിംഗില്‍ നാല് പേര്‍ക്ക് മെഡലുകള്‍ നല്‍കാറുണ്ട്. രണ്ട് പേര്‍ക്ക് വെങ്കലമാണ് നല്‍കുക. ഇതാണ് സെമിയില്‍ എത്തിയതോടെ ലോവ്‌ലിന മെഡല്‍ ഉറപ്പിക്കുന്നതിന് കാരണമായത്. അതേസമയം ലോവ്‌ലിന ലക്ഷ്യം വലുതായത് കൊണ്ട് സ്വര്‍ണത്തിനായിരിക്കും അവര്‍ ലക്ഷ്യമിടുക എന്ന് ഉറപ്പാണ്. 2008ലെ ബെയ്ജിംഗ് ഒളിമ്പിക്‌സ് വിജേന്ദര്‍ സിംഗ് വെങ്കലം നേടിയതാണ് ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടം. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടി മേരി കോം രണ്ടാമത്തെ ഇന്ത്യന്‍ താരമായി. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ലോവ്‌ലിനയും അതേ നേട്ടത്തിലേക്ക് ഓടിക്കയറുകയാണ്.
അതേസമയം ലോവ്‌ലിനയുടെ ആദ്യ ഒളിമ്പിക്‌സ് കൂടിയാണിത്. അതുകൊണ്ട് നേട്ടം കുറച്ച് കൂടി മധുരമേറിയതാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മെഡല്‍ മാത്രമാണ് ഇതുവരെ ഇന്ത്യക്കുള്ളത്. വെയ്റ്റ്‌ലിഫ്റ്റിംഗില്‍ മീരാഭായ് ചാനുവാണ് ആ മെഡല്‍ നേടിയത്. മത്സരത്തില്‍ രണ്ടാം റൗണ്ടിലായിരുന്നു ഏറ്റവും ആധിപത്യം താരം നേടിയത്. 5-0 എന്ന സ്‌കോറിനാണ് ഈ റൗണ്ട് താരം നേടിയത്. വളരെ അഗ്രസീവായ മത്സരം കാഴ്ച്ചവെച്ചായിരുന്നു ജയം. ആദ്യ റൗണ്ടില്‍ 3-2നായിരുന്നു ലോവ്‌ലിനയുടെ വിജയം.
ആദ്യ മത്സരം നേടിയതോടെ തന്നെ മത്സരത്തില്‍ ലോവ്‌ലിന ആധിപത്യം നേടിയിരുന്നു. പിന്നീടാണ് അഗ്രസീവ് സ്റ്റൈലിലേക്ക് മാറിയത്. നിരവധി പേര്‍ താരത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. ബോക്‌സര്‍ നീരജ് ഗോയട്ടാണ് അഭിനന്ദനം അറിയിച്ചത്. പിന്നാലെ വിജേന്ദര്‍ സിംഗും ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി രംഗത്തെത്തി. മത്സരത്തിന്റെ അവസാന രണ്ട് റൗണ്ടിലും ഗംഭീര പ്രകടനമായിരുന്നു ലോവ്‌ലിന കാഴ്ച്ചവെച്ചത്. നേരത്തെ രണ്ട് ലോകചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡലും രണ്ട് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് വെങ്കലവും ലോവ്‌ലിന നേടിയിട്ടുണ്ട്.
ചിത്രം:ട്വിറ്റർ