For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്നു സച്ചിന്‍, ഇന്ന് കോലി... വണ്‍മാന്‍ ആര്‍മിയാവുന്ന ടീം ഇന്ത്യ!! ഇനിയുമെത്ര കാലം?

ബാറ്റിങില്‍ മികച്ച പിന്തുണ കോലിക്ക് ലഭിക്കാത്തത് ഇന്ത്യക്ക് തിരിച്ചടിയാവുന്നു

By Manu

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമെന്നത് വര്‍ഷങ്ങളായി സൂര്യനും ചുറ്റും കറങ്ങുന്ന സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങള്‍ പോലെയാണ്. ദക്ഷിണാഫ്രിക്കയില്‍ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇക്കാര്യം വീണ്ടും വ്യക്തമായിരിക്കുകയാണ്. 90 കളില്‍ കാലത്ത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ടീമായിരുന്നു ഇന്ത്യ. ഇന്ത്യയെന്നാല്‍ സച്ചിനെന്നായികുന്നു ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. അത്രമേല്‍ സച്ചിനെ ആശ്രയിച്ചാണ് ഇന്ത്യ കളിച്ചിരുന്നത്. സച്ചിന്റെ കാലഘട്ടത്തില്‍ രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ തുടങ്ങിയ ഇതിഹാസങ്ങളെല്ലാം ടീമിലുണ്ടായിരുന്നെങ്കിലും അവര്‍ക്കെല്ലാം മുകളിലായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍.

സച്ചിന്‍ ഔട്ടായാല്‍ മല്‍സരം ഇന്ത്യ തോറ്റുവെന്ന് അന്നത്തെ ആരാധകര്‍ ഉറച്ചുവിശ്വസിക്കുകയും ചെയ്തിരുന്നു. സച്ചിന്‍ യുഗം കഴിഞ്ഞിട്ടും ഇന്ത്യ ഇതില്‍ മാറ്റം വരുത്തിയിട്ടില്ലെന്നതാണ് ഖേദകരം. അന്നു സച്ചിനായിരുന്നെങ്കില്‍ ഇന്നു ക്യാപ്റ്റന്‍ വിരാട് കോലിയാണ് ടീമിന്റെ നട്ടെല്ല്. കോലി പുറത്തായാല്‍ തോറ്റു, കസറിയാല്‍ ജയിച്ചുവെന്ന സ്ഥിയിലേക്കാണ് കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നത്. ഇത് തീര്‍ച്ചയായും ഇന്ത്യന്‍ ക്രിക്കറ്റിന് തിരിച്ചടി തന്നെയാണ് പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്.

എല്ലാവരും സമ്മതിക്കുന്നു

എല്ലാവരും സമ്മതിക്കുന്നു

കോലിക്ക് ടീമിനു മേലുള്ള സ്വാധീനം എത്രമേല്‍ വലുതാണെന്നു മുന്‍താരങ്ങളുടെ വാക്കുകള്‍ തന്നെ അടിവരയിടുന്നു. നിര്‍ഭാഗ്യവശാല്‍ എല്ലാം തീര്‍ന്നു, കോലി പോയി, ഇന്ത്യ തീര്‍ന്നുവെന്നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ കോലിയുടെ പുറത്താവലിനെക്കുറിച്ച് മുന്‍ താരം മുഹമ്മദ് കൈഫ് പറഞ്ഞത്.
പുറത്തായി, തീര്‍ന്നുവെന്നായിരുന്നു ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്രയുടെ വാക്കുകള്‍. ഇതാ പരമ്പര നഷ്ടമായെന്നാണ് കോലി പുറത്തായപ്പോള്‍ പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ബോഗ്‌ലെ പറഞ്ഞത്.
സത്യസന്ധമായി പറയട്ടെ, വിരാട് കോലി പുറത്തായാല്‍ മല്‍സരം ജയിക്കാന്‍ ഇന്ത്യക്കു സാധിക്കില്ലെന്നാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ മല്‍സരശേഷം അഭിപ്രായപ്പെട്ടത്.

 മികച്ച ടീം, പക്ഷെ...

മികച്ച ടീം, പക്ഷെ...

ടെസ്റ്റ് ക്രിക്കറ്റിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും മികച്ച ടീമാണ് ഇപ്പോള്‍ ഇന്ത്യയുടേത്. 44.72 ആയിരുന്നു കഴിഞ്ഞ വര്‍ഷം ടീമിന്റെ ബാറ്റിങ് ശരാശരി. ലോക റാങ്കിങില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യ തുടര്‍ച്ചയായി ഒമ്പത് പരമ്പരകളിലും വെന്നിക്കൊടി പാറിച്ചിരുന്നു. ഒരു സീസണില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ ടീം കൂടിയാണ് ഇത് (19).
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഈ കണക്കുകളൊന്നും ഇന്ത്യയെ തുണച്ചില്ല. സെഞ്ചൂറിയനില്‍ നടന്ന നിര്‍ണായകമായ രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റുകള്‍ കൈയിലിരിക്കെ അവസാന ദിനം ഇന്ത്യക്കു വേണ്ടിയിരുന്നത് വെറും 252 റണ്‍സായിരുന്നു. എന്നാല്‍ അതുപോലും എത്തിപ്പിടിക്കാന്‍ ഇന്ത്യക്കായില്ല. കോലി പെട്ടെന്നു പുറത്താവുകയും ചെയ്തതോടെ ഇന്ത്യന്‍ വിധി കുറിക്കപ്പെട്ടിരുന്നു.

നാലാം ദിനംതന്നെ തീര്‍ന്നു

നാലാം ദിനംതന്നെ തീര്‍ന്നു

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 35 റണ്‍സെന്ന ദയനീയ സ്ഥിതിയിലായിരുന്നു. വെറും അഞ്ചു റണ്‍സ് മാത്രമെടുത്ത കോലിയും പുറത്തായിരുന്നു.
നാലാം ദിനം കളി അവസാനിച്ചപ്പോള്‍ കമന്റേറ്റര്‍ സഞ്ജയ് മഞ്ചരേക്കര്‍ പറഞ്ഞത് ഇങ്ങനെയാണ്- മൂന്നിന് 35, മൂന്നു പ്രധാന വിക്കറ്റുകള്‍ നഷ്ടമായി. ഏറ്റവും പ്രധാനം കോലി പുറത്തായി. ഈ ഘട്ടത്തില്‍ വിദേശത്ത് ടെസ്റ്റില്‍ ഇന്ത്യ വണ്‍ മാന്‍ ഷോയായി മാറുകയാണ്. അയാള്‍ പുറത്തായിക്കഴിഞ്ഞു.

ദക്ഷിണാഫ്രിക്കയെ നോക്കൂ...

ദക്ഷിണാഫ്രിക്കയെ നോക്കൂ...

മറുഭാഗത്ത് ദക്ഷിണാഫ്രിക്കയെ പരിഗണിക്കുകയാണെങ്കില്‍ അവര്‍ ഒരു താരത്തെ മാത്രം ആശ്രയിച്ചു കളിക്കുന്ന ടീമല്ലെന്നു വ്യക്തമാവും. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് തന്നെയാണ് അവരുടെ ബാറ്റിങിന്റെ ആണിക്കല്ല്. പക്ഷെ എബിഡി പുറത്തായാലും അഭാവം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ മറ്റു താരങ്ങളുടെ ഭാഗത്തു നിന്നുണ്ടാവാറുണ്ട്.
പരിക്കുമൂലം കുറച്ചു കാലം വിട്ടുനില്‍ക്കുകയായിരുന്ന ഡിവില്ലിയേഴ്‌സ് ഈ പരമ്പരയില്‍ കളിക്കുമോയെന്ന കാര്യം പോലും സംശയത്തിലായിരുന്നു. എന്നാല്‍ പരമ്പര പുരോഗമിക്കുന്നതോടെ ടീമിന്റെ അവിഭാജ്യഘടകമായി അദ്ദേഹം മാറുന്നതാണ് കണ്ടത്.

 ശക്തമായ പിന്തുണ

ശക്തമായ പിന്തുണ

കോലിയെപ്പോലെ ഡിവില്ലിയേഴ്‌സും ഏതു തരത്തിലുള്ള പിച്ചിലും തിളങ്ങാന്‍ മിടുക്കുള്ള കളിക്കാരനാണ്. നാട്ടിലെ വേഗമേറിയ പിച്ചില്‍ മാത്രമല്ല, ഇന്ത്യയിലെ കറങ്ങുന്ന പിച്ചുകളിലും അദ്ദേഹം ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കും. ഡിവില്ലിയേഴ്‌സ് തിളങ്ങിയാലും ഇല്ലെങ്കിലും ടീമിലെ മറ്റു ബാറ്റ്‌സ്മാന്‍മാര്‍ മികച്ച സംഭാവനകള്‍ നല്‍കാറുണ്ട്. മറുഭാഗത്ത് കോലി പലപ്പോഴും ഒറ്റയാന്‍ പോരാട്ടം നടത്തുമ്പോള്‍ മറ്റുള്ളവര്‍ ഗ്രൗണ്ടില്‍ വന്നു പോവുന്നവര്‍ മാത്രമായി മാറുകയാണ്.
ഇതു തന്നെയാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പ്രധാന വ്യത്യാസം. ദക്ഷിണാഫ്രിക്കയെ പരമ്പര നേട്ടത്തിലേക്കു നയിച്ചതും ഇതുതന്നെ.

ഒരേയൊരു പാണ്ഡ്യ

ഒരേയൊരു പാണ്ഡ്യ

ടെസ്റ്റ് പരമ്പരയില്‍ സെഞ്ച്വറി നേടിയ ഏകതാരം കോലിയാണ്. എന്നാല്‍ ടീമിലെ മറ്റു താരങ്ങളുടെ പ്രകടനം ദയനീയമാണ്. കോലിയെക്കൂടാതെ ഒരു താരം മാത്രമാണ് കഴിഞ്ഞ രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യക്കുവേണ്ടി അര്‍ധസെഞ്ച്വറി പോലും നേടിയിട്ടുള്ളൂ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഈ താരം. ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പാണ്ഡ്യ 93 റണ്‍സെടുത്തിരുന്നു.
മറുഭാഗത്ത് ഇതുവരെ ഒരു സെഞ്ച്വറി പരമ്പരയില്‍ അവര്‍ക്കു നേടാനായിട്ടില്ലെങ്കിലും ഏഴു അര്‍ധസെഞ്ച്വറികള്‍ അക്കൗണ്ടിലുണ്ട്. ഇതില്‍ രണ്ടെണ്ണം മാത്രമേ ഡിവില്ലിയേഴ്‌സിന്റെ വകയുള്ളൂ. ശേഷിച്ച അഞ്ചും മറ്റു താരങ്ങളുടെ വകയായിരുന്നു.

കൂട്ടുകെട്ടുകള്‍ പ്രധാനം

കൂട്ടുകെട്ടുകള്‍ പ്രധാനം

ടെസ്റ്റില്‍ ബാറ്റിങ് കൂട്ടുകെട്ടുകള്‍ തന്നെയാണ് ടീമിന്റെ വിധി നിര്‍ണയിക്കുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. രണ്ടു സെഞ്ച്വറി കൂട്ടുകെട്ടുകളാണ് പരമ്പയില്‍ ഇതുവരെ ദക്ഷിണാഫ്രിക്കയുടെ ഭാഗത്തു നിന്നുണ്ടായത്. കൂടാതെ അഞ്ച് അര്‍ധസെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്താന്‍ അവര്‍ക്കു സാധിച്ചു.
മറുഭാഗത്ത് ഒരു സെഞ്ച്വറി കൂട്ടുകെട്ട് പോലും പടുത്തുയര്‍ത്താന്‍ ഇന്ത്യക്കായില്ല. നാല് അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുകള്‍ മാത്രമാണ് ഇന്ത്യക്ക് ഉണ്ടാക്കാന്‍ സാധിച്ചത്.

Story first published: Friday, January 19, 2018, 13:52 [IST]
Other articles published on Jan 19, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+