പാകിസ്താന്റെ സര്‍പ്രൈസ് ജയം
രണ്ടാം റൗണ്ടില്‍ കിരീട ഫേവറിറ്റുകളും ലോക ഒന്നാം റാങ്കുകാരുമായ ഇംഗ്ലണ്ടിനെതിരേ നേടിയ സര്‍പ്രൈസ് ജയം പാക് ക്യാംപില്‍ ആവേശം വിതച്ചിട്ടുണ്ട്. ബാറ്റിങ് കരുത്തില്‍ 14 റണ്‍സിന് ഇംഗ്ലണ്ടിനെ പാക് പട സ്തബ്ധരാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാക് ടീം എട്ടു വിക്കറ്റിന് 348 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഇംഗ്ലണ്ടിന് ഒമ്പത് വിക്കറ്റിന് 334 റണ്‍സെടുക്കാനേ ആയുള്ളൂ.
ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ വിന്‍ഡീസിനു മുന്നില്‍ നാണംകെട്ട പാക് ടീമിനെയല്ല ഇംഗ്ലണ്ടിനെതിരേ കണ്ടത്. അതേ ഫോം ലങ്കയ്‌ക്കെതിരേയും ആവര്‍ത്തിക്കാനാണ് അവരുടെ ശ്രമം.
ജയം തുടരാന്‍ ലങ്ക
ഈ ലോകകപ്പിലെ ഏറ്റവും ദുര്‍ബല ടീമുകളിലൊന്നായ ലങ്ക തോല്‍വിയോടെയാണ് തുടങ്ങിയത്. ആദ്യ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനോട് 10 വിക്കറ്റിന്റെ ദയനീയ പരാജയമാണ് ദ്വീപുകാര്‍ ഏറ്റുവാങ്ങിയത്. എന്നാല്‍ രണ്ടാം റൗണ്ടില്‍ ലങ്ക മികച്ച തിരിച്ചുവരവ് നടത്തി.
അട്ടിമറികള്‍ക്കു പേര്‌കേട്ട അഫ്ഗാനിസ്താനെ ത്രസിപ്പിക്കുന്ന പോരില്‍ മഴനിയമ പ്രകാരം 34 റണ്‍സിന് ലങ്ക കീഴടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലങ്ക 36.5 ഓവറില്‍ 201ന് പുറത്തായിരുന്നു. മഴയെത്തുടര്‍ന്ന് അഫ്ഗാന്‍ ലക്ഷ്യം 41 ഓവറില്‍ 187 ആക്കിയെങ്കിലും 32.4 ഓവറില്‍ 152ന് ഓള്‍ഔട്ടാവുകയായിരുന്നു. നാലു വിക്കറ്റെടുത്ത നുവാന്‍ പ്രദീപും മൂന്നു വിക്കറ്റെടുത്ത ലസിത് മലിങ്കയുമാണ് ലങ്കയ്ക്കു മിന്നുന്ന ജയം നേടിക്കൊടുത്തത്.
മഴ ഭീഷണി
മല്‍സരത്തിന് മഴ ഭീഷണിയുണ്ടെന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്. രാവിലെ ഒമ്പതു മണി മുതല്‍ രാത്രി വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം പറയുന്നത്. മഴ മൂലം ചിലപ്പോള്‍ മല്‍സരം ഉപേക്ഷിക്കപ്പെടാന്‍ പോലും സാധ്യത കൂടുതലാണ്.
ബ്രിസ്റ്റളിലെ പിച്ച് ബാറ്റിങിന് ഏറെ അനുകൂലമാണ്. അതുകൊണ്ടു തന്നെ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ പരമാവധി റണ്‍സ് അടിച്ചെടുക്കാനായിരിക്കും ശ്രമിക്കുക. ഇവിടെ നടന്ന 17 ഏകദിനങ്ങളില്‍ ഏഴെണ്ണത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയിച്ചിട്ടുള്ളത്.
സാധ്യതാ ടീം
പാകിസ്താന്‍- ഇമാമുള്‍ ഹഖ്, ഫഖര്‍ സമാന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, സര്‍ഫ്രാസ് അഹമ്മദ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആസിഫ് അലി, ഷുഐബ് മാലിക്ക്, വഹാബ് റിയാസ്, ഹസന്‍ അലി, ഷദാബ് ഖാന്‍, മുഹമ്മദ് ആമിര്‍.
ശ്രീലങ്ക- ദിമുത് കരുണരത്‌നെ (ക്യാപ്റ്റന്‍), കുശാല്‍ പെരേര, ലഹിരു തിരിമന്നെ, കുശാല്‍ മെന്‍ഡിസ്, ആഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ, തിസാര പെരേര, ഇസുരു ഉദാന, സുരംഗ ലക്മല്‍, ലസിത് മലിങ്ക, നുവാന്‍ പ്രദീപ്.