മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. നായകന്‍ വിരാട് കോലി മുന്നില്‍ നിന്നും പടനയിച്ചു. പക്ഷെ കഥാന്ത്യം 51 റണ്‍സിന് കീഴടങ്ങാനായിരുന്നു ഇന്ത്യയുടെ വിധി. മായങ്കിനെയും ഹാര്‍ദിക്കിനെയും ജഡേജയെയും പറഞ്ഞയച്ച പാറ്റ് കമ്മിന്‍സാണ് ഇന്ത്യയുടെ ജയമോഹങ്ങള്‍ തല്ലിക്കെടുത്തിയത്. ഈ അവസരത്തില്‍ ഇന്ത്യയുടെ ഭീമന്‍ തോല്‍വിക്ക് പിന്നിലെ മൂന്നു പ്രധാന പിഴവുകള്‍ ചുവടെ അറിയാം.
പതിവിലധികം ബഹുമാനിച്ചു
ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലെ പ്രധാന വ്യത്യാസം. ഹാര്‍ദിക്കും ജഡേജയും കഴിഞ്ഞാല്‍ പന്തെറിയാന്‍ ധൈര്യമുള്ള മറ്റൊരു ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ പക്ഷത്തില്ല. എന്നാല്‍ ഓസ്‌ട്രേലിയയുടെ കാര്യമെടുത്താലോ, ഓള്‍റൗണ്ടര്‍മാരുടെ ബഹളമാണ് ടീമില്‍. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, ആദം സാംപ --- ഇവര്‍ നാലു പേരാണ് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍. ഇക്കൂട്ടത്തില്‍ ഒന്നോ രണ്ടോ പേര്‍ നിറംകെട്ടാലും ഗ്ലെന്‍ മാക്‌സ്‌വെല്‍, മോയിസസ് ഹെന്റിക്ക്‌സ്, മാര്‍നസ് ലബ്യുഷെയ്ന്‍ എന്നിവരെവെച്ച് ഓവര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഫിഞ്ചിന് അവസരമുണ്ട്.
ഞായറാഴ്ച്ചത്തെ മത്സരത്തില്‍ ഹെന്റിക്ക്‌സായിരുന്നു ഓസീസിന്റെ അഞ്ചാം ബൗളര്‍. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഇദ്ദേഹത്തെ പതിവിലേറെ ബഹുമാനിച്ചത് തോല്‍വിക്കുള്ള ഒരു കാരണമാണ്. ഹാര്‍ദിക് പാണ്ഡ്യ ചെയ്തതുപോലെ വേഗം കുറച്ച പന്തുകളുമായാണ് ഹെന്റിക്ക്‌സ് ഇന്ത്യയെ നേരിട്ടത്. ഏഴ് ഓവര്‍ ഹെന്റിക്ക്‌സ് പന്തെറിഞ്ഞു. കേവലം 34 റണ്‍സ് മാത്രമേ വിട്ടുനല്‍കിയുമുള്ളൂ. ഹെന്റിക്ക്‌സിന്റെ ഓവറുകളില്‍ സ്‌ട്രൈക്ക് റൊട്ടേറ് ചെയ്യാനാണ് വിരാട് കോലിയും കെഎല്‍ രാഹലും ശ്രേയസ് അയ്യറും ശ്രമിച്ചത്.
പറഞ്ഞുവരുമ്പോള്‍ ഹെന്റിക്ക്‌സിനെതിരെ അക്രമണോത്സുകതയോടെ ഇന്ത്യ കളിക്കണമായിരുന്നു. കാരണം സ്റ്റാര്‍ക്കിന് അടികൊള്ളുന്നത് കണ്ടാണ് ഫിഞ്ച് ഹെന്റിക്ക്‌സിനെ ഇറക്കിയത്. ഇദ്ദേഹവും കാര്യമായി റണ്‍സ് വഴങ്ങുന്നത് കണ്ടിരുന്നെങ്കില്‍ രണ്ടു വലംകയ്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ക്രീസിലുള്ളപ്പോള്‍ മാക്‌സ്‌വെല്ലിന് പന്തുകൊടുക്കാന്‍ ഫിഞ്ച് നിര്‍ബന്ധിതനായേനെ. ഇതേസമയം, വൈകിയ വേളയില്‍ ഹെന്റിക്ക്‌സിനെതിരെ 'ഗിയര്‍' മാറ്റിയപ്പോഴാണ് ശ്രേയസ് അയ്യര്‍ പുറത്തായതെന്നും ഇവിടെ എടുത്തുപറയണം.
ബൗളിങ് പാഠങ്ങള്‍ മറന്നു
ആദ്യ ഏകദിനത്തിലെ ബൗളിങ് പ്രകടനത്തിന് ഇന്ത്യ ധാരാളം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ രണ്ടാം ഏകദിനത്തിലും യാതൊരു മാറ്റുവുമുണ്ടായില്ല. ബൗളര്‍മാര്‍ പിഴവുകള്‍ ആവര്‍ത്തിച്ചു. ആദ്യ പവര്‍പ്ലേയില്‍ വിക്കറ്റുകള്‍ എടുക്കുന്നതിനാണ് സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ പൊതുവേ പ്രസിദ്ധം. എന്നാല്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഫിഞ്ചിനെയോ വാര്‍ണറെയോ അലട്ടാന്‍ ബുംറയ്ക്ക് സാധിക്കുന്നില്ല. കണക്കുകള്‍ നോക്കിയാല്‍ ഈ വര്‍ഷം കളിച്ച എട്ടു ഏകദിനങ്ങളില്‍ നിന്നും മൂന്നു വിക്കറ്റുകള്‍ മാത്രമാണ് ബുംറ നേടിയത്. മുഹമ്മദ് ഷമിയുടെയും നവ്ദീപ് സെയ്‌നിയുടെയും ചിത്രം ഇതുതന്നെ.
ഓസ്‌ട്രേലിയയുടെ മുന്‍നിരയ്ക്ക് ഭീഷണി ഉയര്‍ത്താന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് സാധിക്കാതെ വരുന്നു. കോലിയുടെ വിശ്വസ്തനായ യുസ്‌വേന്ദ്ര ചഹാലാകട്ടെ അവനാഴിയിലെ അമ്പുകളെല്ലാം പയറ്റിയിട്ടും വിക്കറ്റില്ലാത്ത പരിതാപകരമായ അവസ്ഥയിലാണ്. കൃത്യമായ ലെങ്ത് പാലിക്കാത്തതാണ് ഇന്ത്യയുടെ പ്രശ്‌നം. വേഗംകൊണ്ട് ഓസീസ് ബാറ്റ്‌സ്മാന്മാരെ വീഴ്ത്താമെന്ന് ഇവര്‍ കരുതി. ഇതിനായി ഫുള്‍ ലെങ്ത് പന്തുകളെ ഷമിയും ബുംറയും കൂടുതലായി ആശ്രയിച്ചു. എന്നാല്‍ സിഡ്‌നി മൈതാനത്തെ പിച്ചില്‍ വേഗംകൊണ്ട് കാര്യമില്ലെന്ന് ഹാര്‍ദിക് പാണ്ഡ്യ തെളിയിച്ചു.
വേണ്ടത് ഗുഡ് ലെങ്ത്തിലുള്ള പന്തുകളാണ്. വീശിയടിക്കുന്ന കാറ്റും ബൗണ്‍സും ചേരുമ്പോള്‍ പന്തിന്റെ വരവ് മനസിലാക്കാന്‍ ബാറ്റ്‌സ്മാന്മാര്‍ ബുദ്ധിമുട്ടും. ഇക്കാര്യം ഇന്ത്യ തിരിച്ചറിഞ്ഞപ്പോഴേക്കും സമയമേറെ വൈകിപ്പോയിരുന്നു. നായകനെന്ന നിലയില്‍ വിരാട് കോലിയെടുക്കുന്ന തീരുമാനങ്ങളും ഇന്ത്യയുടെ ബൗളിങ് മികവ് കുറയ്ക്കുന്നുണ്ട്. ഉദ്ദാഹരണത്തിന്, ഞായറാഴ്ച്ചത്തെ മത്സരത്തില്‍ ബുംറയും ഷമിയും ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യയ്ക്ക് ആദ്യ ഓവറുകളില്‍ സമ്മാനിച്ചത്. ഫിഞ്ചിനും വാര്‍ണര്‍ക്കും സ്വതന്ത്രമായി ഷോട്ട് കളിക്കാന്‍ ഇരുവരും അവസരം നല്‍കിയില്ല. എന്നാല്‍ ഇതിനിടയിലേക്കാണ് സെയ്‌നിയെ കോലി അവതരിപ്പിച്ചത്.
സെയ്‌നിയെ തിരഞ്ഞുപിടിച്ച് ആക്രമിച്ച ഓസീസ് ബാറ്റ്‌സ്മാന്മാര്‍ അതിവേഗം താളംകണ്ടെത്തി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. എന്തായാലും ടെസ്റ്റ് പരമ്പര മുന്‍നിര്‍ത്തി മൂന്നാം ഏകദിനത്തില്‍ ബുംറയ്ക്കും ഷമിക്കും വിശ്രമം അനുവദിക്കുന്നതായിരിക്കും ഇന്ത്യക്ക് ഉചിതം. ശാര്‍ദ്ധുല്‍ താക്കൂര്‍, ടി നടരാജന്‍ എന്നിവരെ കോലിക്ക് പരീക്ഷിക്കാം.
തുടക്കം പ്രയോജനപ്പെടുത്തിയില്ല
ആദ്യ രണ്ടു ഏകദിനങ്ങളും ഓസ്‌ട്രേലിയ ജയിച്ചതിലുള്ള പ്രധാന കാരണം അവരുടെ മുന്‍നിര ബാറ്റ്‌സ്മാന്മാരാണ്. ആദ്യ ഏകദിനത്തില്‍ ഫിഞ്ചും സ്മിത്തും സെഞ്ച്വറിയടിച്ചു. ഡേവിഡ് വാര്‍ണര്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. രണ്ടാം ഏകദിനത്തില്‍ ആദ്യ അഞ്ച് ബാറ്റ്‌സ്മാന്മാരും 50 പിന്നിട്ടു. കൂട്ടത്തില്‍ സ്മിത്ത് സെഞ്ച്വറിയുമടിച്ചു. മറുഭാഗത്ത് ഇന്ത്യയുടെ കാര്യമെടുത്താലോ, മികച്ച തുടക്കം ലഭിച്ചിട്ടും പ്രയോജനപ്പെടുത്താന്‍ ധവാനോ മായങ്കിനോ സാധിച്ചില്ല. ഹേസല്‍വുഡിനെ അനാവശ്യമായി കടന്നാക്രമിക്കാന്‍ ചെന്ന ധവാന്‍ 23 പന്തില്‍ 30 റണ്‍സുമായി തിരിച്ചെത്തി. നിന്ന് കളിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് മായങ്ക് പറ്റ് കമ്മിന്‍സിന്റെ പന്തില്‍ പുറത്താകുന്നത്. ഇന്ത്യന്‍ നിരയില്‍ കോലിയും രാഹുലും മാത്രമാണ് ലഭിച്ച തുടക്കം കൃത്യമായി വിനിയോഗിച്ചത്.
ചുരുക്കത്തില്‍ തോല്‍വിയില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്കുള്ള പങ്ക് വലുതാണ്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ക്രീസില്‍ നിലയുറച്ച് ബാറ്റു ചെയ്യാനായിരുന്നു മായങ്കും ധവാനും ശ്രമിക്കേണ്ടിയിരുന്നത്. രണ്ടാം പവര്‍പ്ലേ തീരുംവരെ നില്‍ക്കാന്‍ നില്‍ക്കാന്‍ ശ്രേയസും തയ്യാറായില്ല. ഇതോടെ റണ്‍മല കീഴടക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം മധ്യനിര ബാറ്റ്‌സ്മാന്മാര്‍ക്കായി. ഇതേസമയം, ആദ്യ ഏകദിനത്തെ അപേക്ഷിച്ച് രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ ബാറ്റിങ് സമീപനം മാറിയെന്ന കാര്യം നല്ലതുതന്നെ.