ഐപിഎൽ പത്തൊമ്പതാം സീസണിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിന് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയം ഒരുങ്ങുമ്പോൾ, ആരാധകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത് ചെന്നൈയിലെ കാലാവസ്ഥയാണ്. കഴിഞ്ഞ ദിവസം ചെന്നൈയിൽ പെയ്ത കനത്ത മഴ ഇന്ന് കളി തടസ്സപ്പെടുത്തുമോ എന്ന ആശങ്ക ശക്തമാണ്. പ്ലേ ഓഫ് ടിക്കറ്റ് ഉറപ്പിക്കാൻ പോരാടുന്ന ചെന്നൈയ്ക്ക് ഇന്നത്തെ മത്സരത്തിലെ ഫലം അത്രമേൽ പ്രധാനമാണ്. ഇനി മഴ മത്സരം തടസപ്പെടുത്തിയാൽ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകളെ അത് എത്രത്തോളം ദോഷകരമായി അത് ബാധിക്കും.?
മഴ പെയ്താൽ ചെന്നൈയുടെ സാധ്യതകൾ എന്ത്?
ഇന്നത്തെ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നാൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും. ഇത് ചെന്നൈയ്ക്ക് വലിയ തിരിച്ചടിയാകും. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുള്ള ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ ശേഷിക്കുന്ന മത്സരങ്ങളിൽ ഭൂരിഭാഗവും വിജയിക്കേണ്ടതുണ്ട്. മത്സരം ഉപേക്ഷിക്കപ്പെട്ടാൽ 11 പോയിന്റിലെത്തുന്ന ചെന്നൈയ്ക്ക് പിന്നീട് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും നിർബന്ധമായും ജയിക്കേണ്ടി വരും. 16 പോയിന്റിലെത്തിയാൽ മാത്രമേ പ്ലേ ഓഫ് ബെർത്ത് സുരക്ഷിതമാകൂ എന്നതിനാൽ, ഒരു പോയിന്റ് കൊണ്ട് ചെന്നൈയ്ക്ക് തൃപ്തിപ്പെടാനാവില്ല. മറുഭാഗത്ത് ലഖ്‌നൗവിനും പോയിന്റ് നഷ്ടപ്പെടുന്നത് പ്ലേ ഓഫ് പോരാട്ടത്തിൽ വലിയ വെല്ലുവിളിയാകും.

സഞ്ജു സാംസൺ: ലഖ്‌നൗവിനെതിരായ 'റൺ മെഷീൻ'
മത്സരം നടക്കുകയാണെങ്കിൽ ചെന്നൈയുടെ ഏറ്റവും വലിയ പ്രതീക്ഷ മലയാളി താരം സഞ്ജു സാംസണിലാണ്. ലഖ്‌നൗവിനെതിരെ സഞ്ജുവിന് അവിശ്വസനീയമായ റെക്കോർഡാണുള്ളത്. ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 200 റൺസാണ് അദ്ദേഹം ലഖ്‌നൗവിനെതിരെ അടിച്ചുകൂട്ടിയത്. പുറത്താകാതെ നേടിയ 82 റൺസാണ് ഇതിലെ ഏറ്റവും ഉയർന്ന സ്കോർ. മുഹമ്മദ് ഷമിയെയും പ്രിൻസ് യാദവിനെയും നേരിടാൻ പ്രത്യേക വൈഭവമുള്ള സഞ്ജു, പവർപ്ലേയിൽ തിളങ്ങിയാൽ ചെന്നൈയ്ക്ക് വലിയ സ്കോർ പടുത്തുയർത്താൻ സാധിക്കും. കഴിഞ്ഞ മത്സരങ്ങളിലെ ഫോം സഞ്ജു തുടർന്നാൽ ലഖ്‌നൗ ബൗളർമാർ വിയർക്കുമെന്നുറപ്പ്.
ചെന്നൈ പ്ലേ ഓഫിലെത്തുമോ?
നായകൻ ഋതുരാജ് ഗെയ്‌ക്‌വാദും സഞ്ജു സാംസണും നയിക്കുന്ന ചെന്നൈ ബാറ്റിംഗ് നിര മികച്ച ഫോമിലാണ്. വരാനിരിക്കുന്ന ലഖ്‌നൗവിനെതിരായ രണ്ട് മത്സരങ്ങളും ഗുജറാത്തിനെതിരായ പോരാട്ടവും ചെന്നൈയെ സംബന്ധിച്ചിടത്തോളം 'ഫൈനലുകൾ' ആണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇന്നത്തെ മത്സരം പൂർണ്ണമായി നടക്കുകയും ചെന്നൈ വിജയിക്കുകയും ചെയ്താൽ അവർക്ക് പ്ലേ ഓഫിലേക്ക് മാത്രമല്ല, പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്താനും സാധ്യതയുണ്ട്. എന്നാൽ മഴ വില്ലനായാൽ ചെന്നൈയുടെ പ്ലേ ഓഫ് പാത കൂടുതൽ ദുഷ്കരമാകും. വൈകുന്നേരം 3.30ന് ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം നെക്ക് ടു നെക്കാണ് എന്ന് വേണമെങ്കിൽ പറയാം. റണ്ണൊഴുക്കിന് സാധ്യത കുറവുള്ള പിച്ചിൽ എന്നാൽ ചെറിയ മേൽക്കൈ ചെന്നൈയ്ക്കുണ്ട് എന്ന് പറയാതിരിക്കാനാകില്ല.