For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെഹ്റ: സമ്മര്‍ദ്ദതന്ത്രമോ ചീഞ്ഞുനാറ്റമോ?

By Staff

ഇസ്ലാമബാദ്: പേസ് ബൗളര്‍ ആശിശ് നെഹ്റയുടെ പരിക്കിനെ ചുറ്റിപ്പറ്റി ദുരൂഹതകള്‍ ഉയരുന്നു.

റാവല്‍പിണ്ടിയിലെ ഏകദിനത്തിന്റെ തലേന്ന് വൈസ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് വാര്‍ത്താസമ്മേളനത്തില്‍ പരിക്ക് കാരണം ആശിശ് നെഹ്റ കളിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദ്രാവിഡിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ ഗാംഗുലി ഇതിന് വിപരീതമായ അഭിപ്രായപ്രകടനമാണ് നടത്തിയത്.

നെഹ്റയ്ക്ക് പരിക്കില്ലെന്നും റാവല്‍പിണ്ടി ഏകദിനത്തില്‍ നെഹ്റ കളിയ്ക്കുമെന്നുമായിരുന്നു ഗാംഗുലി അഭിപ്രായപ്പെട്ടത്. എന്നാല്‍ വൈകീട്ട് ഇന്ത്യന്‍ കോച്ച് ജോണ്‍ റൈറ്റ് ഗാംഗുലിയുടെ അഭിപ്രായത്തെ നിഷേധിച്ചു. നെഹ്റയ്ക്ക് കണങ്കാലില്‍ പരിക്കുണ്ടെന്നും അതിനാല്‍ കളിയ്ക്കില്ലെന്നുമായിരുന്നു ജോണ്‍ റൈറ്റ് പറഞ്ഞത്.

എന്നാല്‍ റാവല്‍പിണ്ടിയില്‍ നെഹ്റ പന്തെറിയാന്‍ വന്നപ്പോള്‍ ഞെട്ടിപ്പോയത് മാധ്യമപ്രവര്‍ത്തകരാണ്. ചുറുചുറുക്കോടെ നെഹ്റ പന്തെറിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിനകത്ത് എന്തൊക്കെയോ ചീഞ്ഞുനാറുന്നതിന്റെ സൂചനയാണോ ഈ പരസ്പരവിരുദ്ധമായ അഭിപ്രായപ്രകടനങ്ങള്‍ എന്നതാണ് ആശങ്കയുണര്‍ത്തുന്ന ചോദ്യം. ഗാംഗുലിയും ദ്രാവിഡും ജോണ്‍റൈറ്റും പരസ്പരവിരുദ്ധമായ അഭിപ്രായങ്ങള്‍ ഉയര്‍ത്തിയത് മന:പൂര്‍വമോ അതോ പാകിസ്ഥാനെതിരെ പ്രയോഗിച്ച തന്ത്രമോ?

എന്തായാലും നെഹ്റയുടെ പരിക്കിന്റെ ചുറ്റിപ്പറ്റി ഇന്ത്യന്‍ ക്രിക്കറ്റിനെതിരെ വിമര്‍ശനം ഉയരുകയാണ്. നെഹ്റയെ ചുറ്റിപ്പറ്റി ദുരൂഹതകള്‍ ഉയര്‍ത്തുക വഴി ഇന്ത്യ കളിയില്‍ സമ്മര്‍ദ്ദതന്ത്രം പയറ്റുകയാണെന്നാണ് പാകിസ്ഥാന്‍ വാര്‍ത്താമാധ്യമങ്ങള്‍ എഴുതിയത്. കളി തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പ് മാത്രം നെഹ്റയുടെ കണങ്കാലിലെ പരിക്ക് ഭേദമാക്കാന്‍ പറ്റിയ എന്ത് മരുന്നാണ് ഇന്ത്യ കണ്ടുപിടിച്ചതെന്നും പാക് മാധ്യമങ്ങള്‍ പരിഹാസപൂര്‍വം ചോദിയ്ക്കുന്നു.

പാകിസ്ഥാന്‍ കളിക്കാരുടെ താളം തെറ്റിയ്ക്കാനുള്ള സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യ നെഹ്റയുടെ പരിക്കിനെ കൊട്ടിഘോഷിച്ചതെന്നും പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പറയുന്നു. ഇത്തരം തന്ത്രങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ വിലകെടുത്തുകയേയുള്ളൂ എന്നും അവര്‍ വിലയിരുത്തുന്നു.

എന്നാല്‍ പാകിസ്ഥാന്‍ മാധ്യമങ്ങളുടെ വിമര്‍ശനങ്ങളെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി നിഷേധിയ്ക്കുന്നു. മികച്ച ചികിത്സ ലഭിച്ചതിനാല്‍ ആശിശ്നെഹ്റയുടെ പരിക്ക് ഒറ്റ രാത്രികൊണ്ട് ഭേദമാവുകയായിരുന്നുവെന്ന് സൗരവ് ഗാംഗുലി പറഞ്ഞു. തലേന്ന് നെഹ്റയുടെ കണങ്കാലില്‍ നീരുണ്ടായിരുന്നു. താന്‍ കളിയ്ക്കുന്നില്ലെന്ന് ആശിശ് നെഹ്റ പറഞ്ഞപ്പോള്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. എല്ലാ തരം ചികിത്സകളും നെഹ്റയ്ക്ക് നല്കി. നെഹ്റയുടെ കാല്‍ ചികിത്സയോട് നന്നായി പ്രതികരിച്ചു. - ഗാംഗുലി പറഞ്ഞു.

എന്തായാലും നെഹ്റ കളിച്ചത് ഞങ്ങള്‍ക്ക് നന്നായി ഗുണം ചെയ്തു. നെഹ്റ കളിയ്ക്കില്ലെന്ന് ദ്രാവിഡ് പറഞ്ഞപ്പോള്‍ ഞാന്‍ അവിടെ ഇല്ലായിരുന്നു. ചില മുറിവുകള്‍ ഒറ്റ രാത്രികൊണ്ട് ഭേദമായേക്കാമെന്ന കാര്യം എല്ലാവരും ഓര്‍മ്മിയ്ക്കണമെന്നും ഗാംഗുലി പറയുന്നു. അതുകൊണ്ട് പലപ്പോഴും ശരിയായ സമയത്ത് ശരിയായ കാര്യം പറയാനും കഴിഞ്ഞെന്ന് വരില്ല. - ദ്രാവിഡിനെ ന്യായീകരിച്ചുകൊണ്ട് ഗാംഗുലി പറഞ്ഞു.

എന്തായാലും റാവല്‍പിണ്ടിയിലെ മത്സരത്തിനിടയില്‍ നെഹ്റയ്ക്ക് വീണ്ടും പരിക്കേറ്റിരിക്കുകയാണ്. ഇടതുകയ്യിലെ തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയില്‍ മുറിവുപറ്റിയ നെഹ്റയ്ക്ക് രണ്ട് തുന്നല്‍ വേണ്ടിവന്നു. ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും നെഹ്റയ്ക്ക് കളിയ്ക്കാന്‍ കഴിയില്ലെന്നാണ് ഇന്ത്യന്‍ ടീം മാനേജര്‍ അമൃത്മാത്തൂര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ പാകിസ്ഥാനില്‍ ഉയരുന്ന സംശയം ഇതാണ്. മാര്‍ച്ച് 19 വെള്ളിയാഴ്ച പെഷവാറില്‍ നടക്കുന്ന ഏകദിനത്തില്‍ നെഹ്റ വീണ്ടും എത്തുമോ? മണിക്കൂറുകള്‍ കൊണ്ട് പരിക്ക് ഭേദമാക്കുന്ന എന്തെങ്കിലും മാന്ത്രികമരുന്ന് ഇന്ത്യ നെഹ്റയുടെ കൈവിരലില്‍ പ്രയോഗിക്കുമോ?

Story first published: Wednesday, December 7, 2011, 13:58 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+