പക്വതയുള്ള ക്യാപ്റ്റന്‍
ധോണിയെന്ന ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ ധോണിയാണ് 2011ലെ ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത്. ഇത്തവണയാവട്ടെ കോലിയും. അത് തന്നെ വലിയൊരു മാറ്റമാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയതോടെയാണ് ധോണിയെന്ന ക്യാപ്റ്റനെ ലോകം തിരിച്ചറിയുന്നത്.
യുവതാരങ്ങളെ അണിനിരത്തിയ പരീക്ഷണ ടീമിനെ വച്ചാണ് ടി20 ലോകകപ്പ് സ്വന്തമാക്കി ധോണി ഏവരെയും ഞെട്ടിച്ചത്. പിന്നീട് 2008-09ല്‍ സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍, ഗാംഗുലി തുടങ്ങിയ ഇതിഹാസങ്ങളുള്‍പ്പെട്ട ടെസ്റ്റ് ടീമിനെയും നയിക്കാന്‍ ധോണിക്കു ഭാഗ്യം ലഭിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ ലഭിച്ച വലിയ അനുഭവസമ്പത്തുമായാണ് ധോണി 2011ലെ ലോകകപ്പില്‍ ഇറങ്ങിയത്.
ക്യാപ്‌റ്റെന്ന നിലയില്‍ ധോണിയുടെ അടുത്തെങ്ങുമെത്താന്‍ കോലിക്കായിട്ടില്ല. വിദേശത്ത് ചില മികച്ച വിജയങ്ങള്‍ കോലിക്കു കീഴില്‍ ഇന്ത്യ നേടിയിട്ടുണ്ടെങ്കിലും ഗെയിം പ്ലാനിന്റെ കാര്യത്തിലും നിര്‍ണായക മാറ്റങ്ങള്‍ വരുത്തുന്ന കാര്യത്തിലും കോലി ഇപ്പോഴും പിറകില്‍ തന്നെയാണ്. 2017ലെ ചാംപ്യന്‍സ് ട്രോഫിയാണ് കോലി ഇന്ത്യയെ നയിച്ച വലിയ ടൂര്‍ണമെന്റ്. അന്ന് ഫൈനലില്‍ പാകിസ്താനോട് ഇന്ത്യ ദയനീയമായി തോല്‍ക്കുകയും ചെയ്തു.
ടീമിന്റെ അനുഭവസമ്പത്ത്
ടീമിലെ താരങ്ങളുടെ അനുഭവസമ്പത്താണ് 2011ലെയും ഇപ്പോഴത്തെ ടീമിനെയും വേര്‍തിരിക്കുന്ന മറ്റൊരു ഘടകം. അന്നത്തെ ടീമില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, സഹീര്‍ ഖാന്‍ തുടങ്ങി ഏറെ അനുഭവസമ്പത്തുള്ള വമ്പന്‍ കളിക്കാരുണ്ടായിരുന്നു. ഇഇപ്പോഴത്തെ ടീമില്‍ ധോണിയെ മാറ്റിനിര്‍ത്തിയാല്‍ അത്രയും അനുഭവസമ്പത്തുള്ള മറ്റാരും തന്നെയില്ലെന്നു കാണാം.
2011ലെ ലോകകപ്പില്‍ ഓരോ മല്‍സരത്തിലും വ്യത്യസ്ത താരങ്ങളാണ് ഇന്ത്യയുടെ വിജയശില്‍പ്പിയായിട്ടുള്ളത്. ഫൈനലില്‍ ഗംഭീറിനൊപ്പം ധോണിയും ക്വാര്‍ട്ടറില്‍ യുവരാജും റെയ്‌നയുമെല്ലാം ടീമിന്റെ ജയത്തിനു ചുക്കാന്‍ പിടിച്ചു. സച്ചിന്‍-സെവാഗ് സഖ്യം മിക്ക മല്‍സരങ്ങളിലും മിതച്ച തുടക്കവും ഇന്ത്യക്കു നല്‍കി.
നിലവിലെ ടീമിലേക്കു വന്നാല്‍ ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ, ലോകേഷ് രാഹുല്‍ എന്നിവര്‍ക്കെല്ലാം കന്നി ലോകകപ്പാണിത്.
വലിയ മല്‍സരങ്ങളില്‍ സമ്മര്‍ദ്ദം താങ്ങാനാവാതെ നിലവിലെ ടീമിന് പല തവണ കാലിടറുന്നത് കണ്ടുകഴിഞ്ഞു. ചാംപ്യന്‍സ് ട്രോഫി ഫൈനലും കഴിഞ്ഞ ലോകകപ്പ് സെമിയും 2016ലെ ടി20 ലോകകപ്പ് സെമിയുമെല്ലാം ഇതിനു ഉദാഹരണങ്ങളാണ്.
ഹോംഗ്രൗണ്ടും കാണികളും
2011ലെ ലോകകപ്പിനു വേദിയായത് ഇന്ത്യ തന്നെയായിരുന്നു. ഇത്തവണയാവട്ടെ ഇംഗ്ലണ്ടാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. 2011ല്‍ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ പരിചിതമായ പിച്ചുകൡ കളിച്ചതിന്റെ ആനുകൂല്യം ഇന്ത്യക്കു ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ അങ്ങനെയൊരു പ്ലസ് പോയിന്റ് ഇന്ത്യക്കില്ല.
സ്പിന്നിനെ തുണയ്്ക്കുന്ന പിച്ചില്‍, 2011ലെ ലോകകപ്പില്‍ ആര്‍ അശ്വിന്‍, ഹര്‍ഭജന്‍ സിങ്, പിയൂഷ് ചൗള എന്നിവരായിരുന്നു ഇന്ത്യന്‍ സംഘത്തിലെ സ്പിന്നര്‍മാര്‍. ഇവരുടെ അനുഭവസമ്പത്തും പ്രകടനവുമെല്ലാം ലോകകപ്പില്‍ നിര്‍ണായകമായി മാറുകയും ചെയ്തു. ഇവരെക്കൂടാതെ പാര്‍ട്ട് ടൈം സ്പിന്നര്‍മാരായി സെവാഗ്, യുവരാജ്, റെയ്‌ന, യൂസഫ് പഠാന്‍ എന്നിവരെയും ഇന്ത്യ ഉപയോഗിച്ചിരുന്നു. യുവി ബാറ്റിങിനൊപ്പം ബൗളിങിലും മികച്ച പ്രകടനമാണ് നടത്തിയത്. ഫൈനലിലും സെമിയിലും അദ്ദേഹം രണ്ടു വിക്കറ്റ് വീതം വീഴ്ത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത്തവണ ഇംഗ്ലണ്ടിലെ പിച്ചുകള്‍ സ്പിന്നിനെ അത്ര പിന്തുണയ്ക്കുന്നതല്ല. ഇത് ഇന്ത്യന്‍ സ്പിന്നര്‍മാരെ സംബന്ധിച്ച് ഏറെ നിരാശാജനകം കൂടിയായിരിക്കും.