കൊൽക്കത്ത: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും താൻ വിശ്രമം ചോദിച്ചു വാങ്ങിയതാണ് എന്ന് സ്റ്റാർ ഓൾറൗണ്ടർ ഹർദീക് പാണ്ഡ്യ. നേരത്തെ 15 അംഗ ടീമിൽ ഉൾപ്പെടുത്തിയതിന് ശേഷം പാണ്ഡ്യയെ ടീമില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. പാണ്ഡ്യയ്ക്ക് പകരക്കാരനായി ആരെയും ടീമിൽ എടുത്തിട്ടും ഇല്ല. നവംബർ 16 മുതലാണ് ഇന്ത്യ - ശ്രീലങ്ക ടെസ്റ്റ് പരമ്പര നടക്കുക. ആദ്യ മത്സരം കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ 16ന് തുടങ്ങും.
2017 ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന് ശേഷം ഇന്ത്യ കളിച്ച 33 മത്സരങ്ങളിൽ 30ലും ഹർദീക് പാണ്ഡ്യ അവസാന ഇലവനില്‍ ഉണ്ടായിരുന്നു. ഇന്ത്യൻ ടീമിൽ അരങ്ങേറി രണ്ട് വർഷത്തിനുള്ളിൽ മൂന്ന് ടെസ്റ്റും 24 ട്വന്റി 20 മത്സരവും 29 ഏകദിനവും കളിച്ചുകഴിഞ്ഞു. ഇത്രയും ക്രിക്കറ്റ് തന്റെ ജീവിതത്തിലാകമാനം താൻ കളിച്ചുകാണില്ല എന്നാണ് പാണ്ഡ്യ പറയുന്നത്. ഓൾറൗണ്ടറായത് കൊണ്ട് ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിങിലും 100 ശതമാനം സംഭാവന നല്‍കണം. തൽക്കാലം തന്റെ ശരീരത്തിന് കുറച്ച് വിശ്രമം കൂടിയേ തീരൂ.
കൊൽക്കത്തയിൽ തുടങ്ങുന്ന ഒന്നാം ടെസ്റ്റിൽ ഹർദീക് പാണ്ഡ്യയ്ക്ക് പകരം മധ്യനിരയിൽ രോഹിത് ശർമ ഇടം കണ്ടെത്താനാണ് സാധ്യത. രോഹിത് ശർമയുടെ സ്ഥാനത്താണ് പാണ്ഡ്യ ടെസ്റ്റ് ടീമിൽ ഇടം പിടിച്ചിരിക്കുന്നത്. ഇത് മാത്രമല്ല കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ മികച്ച ബാറ്റിംഗ് റെക്കോർഡാണ് രോഹിതിനുള്ളത്. രണ്ട് ഫാസ്റ്റ് ബൗളർമാര്‌ക്കൊപ്പം ടെസ്റ്റ് സ്പെഷലിസ്റ്റുകളായ ആർ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ കൂടി ചേരുന്നതോടെ ഇന്ത്യൻ ബൗളിംഗ് ശക്തമാകും.