വിരസമായ ആദ്യപകുതി
മല്‍സരത്തിന്റെ ആദ്യ പകുതി വിരസമായിരുന്നുവെന്നു തന്നെ പറയാം. ഇരുടീമുകളും പ്രതിരോധത്തിലൂന്നിയുളള വിരസമായ കളിയാണ് കെട്ടഴിച്ചത്. അലക്ഷ്യമായ ഷോട്ടുകളും ഫൗളുകളും പാതി മുറിഞ്ഞ മുന്നേറ്റങ്ങളുമെല്ലാമാണ് ആദ്യ പകുതിയില്‍ കണ്ടത്. ഫൈനല്‍ തേര്‍ഡില്‍ രണ്ടു ടീമുകളും തികഞ്ഞ പരാജയമായി മാറി. മെംഫിസ് ഡിപ്പേയുടെ അഭാവത്തില്‍ ഡച്ച് ടീമിന്റെ മുനയൊടിഞ്ഞപ്പോള്‍ സാദിയോ മാനെയില്ലാത്തത് സെനഗലിന്റെയും ആക്രമണത്തിന്റെ മൂര്‍ച്ച കുറച്ചു. രണ്ടു ടീമുകളിലെയും ഗോള്‍കീപ്പര്‍മാര്‍ക്ക് ആദ്യ പകുതിയില്‍ പ്രത്യേകിച്ചും പണിയൊന്നുമില്ലായിരുന്നു. കാരണം ബോക്‌സിലേക്കു വന്ന ബോളുകളെല്ലാം വിഫലമാക്കിയത് രണ്ടു ടീമുകളുയെയും പ്രതിരോധഭടന്‍മാരായിരുന്നു. നാലാം മിനിറ്റില്‍ ബെര്‍ഗ്വിനിലൂടെ ഡച്ച് ടീമിന്റെ ഭാഗത്തും ആദ്യ നീക്കമുണ്ടായെങ്കിലും സെനഗല്‍ പ്രതിരോധത്തില്‍ തട്ടിത്തകരുകയായിരുന്നു.
അവസരങ്ങള്‍ അധികമില്ല
ഒമ്പതാം മിനിറ്റില്‍ ലീഡ് നേടാന്‍ സെനഗലിന്റെ ഭാഗത്തു നിന്നും ആദ്യ ശ്രമം. പക്ഷെ അതു ഡച്ച് ഗോളിക്കു ഭീഷണിയായില്ല. ബോക്സിനു തൊട്ടരികില്‍ നിന്നും ഒരു ലോങ്‌റേഞ്ചറായിരുന്നു സെര്‍ തൊടുത്തത്. പക്ഷെ അതു ക്രോസ് ബാറിനു മുകളിലൂടെ പറന്നു. 19ാം മിനിറ്റില്‍ നെതര്‍ലാന്‍ഡ്‌സിനെ മുന്നിലെത്തിക്കാനുള്ള സുവര്‍ണാവസം ഡിയോങ് കളഞ്ഞുകുളിച്ചു. ഒരു ഓപ്പണ്‍ ചാന്‍സാണ് അവിശ്വസനീയമാം വിധം താരം പാഴാക്കിയത്. ബെര്‍ഗുയിസ ഇടതു വിങിലുള്ള ഡിയോങിനു പന്ത് കൈമാറിയപ്പോള്‍ മുന്നില്‍ ഗോളി മാത്രമേ ബോക്‌സിനകത്തുണ്ടായിരുന്നുള്ളൂ. പക്ഷെ ഷോട്ടുതിര്‍ക്കുന്നതിനു പകരം ഗോളിയെ കട്ട് ചെയ്ത് ഗോള്‍ നേടാനുള്ള ഡിയോങിന്റെ ശ്രമം ദയനീയ പരാജയമായി. ബോള്‍ ക്ലിയര്‍ ചെയ്യപ്പെടുകയും ചെയ്തു.
ആദ്യപകുതി ഗോള്‍രഹിതം
25ാം മിനിറ്റില്‍ സെനഗലിന്റെ ഒരു ഗോള്‍ ശ്രമം ഡിഫന്‍ഡര്‍ വാന്‍ഡൈക്ക് ക്ലിയര്‍ ചെയ്യുകയായിരുന്നു. ക്രോസ് ഫീല്‍ഡ് പാസ് പിടിച്ചെടുത്ത സെര്‍ ഡംബ്രൈസിനെ മറികടന്ന് ഗോളിലേക്കു തൊടുത്തെങ്കിലും വാന്‍ഡൈക്ക് ഹെഡ്ഡറിലൂടെ ഇതു രക്ഷപ്പെടുത്തി
39ാം മിനിറ്റില്‍ ഡച്ച് താരം ഒരു ഗോളവസരം പാഴാക്കി. യാന്‍സണിന്റെ പാസില്‍ നിന്നും ബോക്‌സിന് തൊട്ടരികില്‍ വച്ച് ബെര്‍ഗുയിസ് തൊടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. ആദ്യ പകുതി കാര്യമായ മറ്റു നീക്കങ്ങളൊന്നുമില്ലാതെ തന്നെ അവസാനിച്ചു.
Also Read: FIFA World Cup 2022: മികച്ച ഫുട്‌ബോള്‍ താരമാര്? ഞാനും മെസിയും! മൂന്നാമനെക്കുറിച്ച് റോണോ
രണ്ടു ഗോളുകള്‍
രണ്ടാം പകുതിയിലും വല്ലപ്പോഴുമുള്ള ചില അര്‍ധാവസരങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇരുടീമുകളും ഗോള്‍ നേടുമെന്ന പ്രതീതിയൊന്നും കാണികള്‍ക്കു നല്‍കിയില്ല. നെതര്‍ലാന്‍ഡ്‌സിനേക്കാള്‍ ഗോള്‍ നേടുമെന്ന് തോന്നിച്ചത് സെനഗലായിരുന്നു. കാരണം അവരുടെ നീക്കങ്ങള്‍ക്കു നല്ല ഒഴുക്കും ചടുലതയുമുണ്ടായിരുന്നു. പക്ഷെ ഒന്നും ഡച്ച് പ്രതിരോധക്കോട്ടയെ മറികടന്നില്ല. 84ാം മിനിറ്റിലാണ് ഡച്ച് ടീം മുന്നിലെത്തിയത്. ബോക്‌സിനകത്തേക്കു ഡിയോങ് നല്‍കിയ കര്‍ലിങ് ബോള്‍ മുന്നോട്ടു കയറി ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ച ഗോളിയെ ഞെട്ടിച്ച് ഗാപ്‌കോ മനോഹരമായ ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കുകയായിരുന്നു. കളിയില്‍ ഡച്ച് ടീമിന്റെ ആദ്യത്തെ ഓണ്‍ ടാര്‍ജറ്റ് ശ്രമവും കൂടിയായിരുന്നു ഇത്. ഇഞ്ചുറിടൈമില്‍ ക്ലാസെന്‍ ടീമിന്റെ വിജയമുറപ്പാക്കിയ രണ്ടാം ഗോള്‍ നേടി. ഡിപ്പേയുടെ താഴ്ന്ന ഇടംകാല്‍ ഷോട്ട് ഗോളി ഡൈവ് ചെയ്ത് തടുത്തിട്ടെങ്കിലും റീബൗണ്ട് ക്ലാസെന്‍ വലയിലേക്കു അടിച്ചുകയറ്റി.