ജക്കാര്‍ത്ത: 18ാമത് ഏഷ്യന്‍ ഗെയിംസിന്റെ മൂന്നാംദിനവും ഇന്ത്യ മികച്ച പ്രകടനം തുടരുന്നു. ചരിത്രത്തിലാദ്യമായി സെപാക്താക്രോയില്‍ മെഡല്‍ നേടി ഇന്ത്യ അവിസ്മരണീയ നേട്ടം കൊയ്തു. പുരുഷ ടീമാണ് രാജ്യത്തിന് ആദ്യമായി ഈയിനത്തില്‍ വെങ്കലം സമ്മാനിച്ചത്. സെമി ഫൈനലില്‍ തായ്‌ലാന്‍ഡിനോട് 0-2നു തോറ്റെങ്കിലും സെപാക്താക്രോയില്‍ കന്നി മെഡലെന്ന ഇന്ത്യയുടെ സ്വപ്‌നം ഇത്തവണ പൂവണിയുകയായിരുന്നു.
ജനിച്ചത് ഇന്ത്യക്കാരനായി, പക്ഷെ കളിച്ചത് ഇംഗ്ലണ്ടിനും!! ഹുസൈന്‍ മുതല്‍ വൂമര്‍ വരെ...
ആദ്യ മല്‍സരത്തില്‍ ഇറാനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. 21-16, 19-21, 21-17 എന്ന സ്‌കോറിന് ഇറാനെ ഇന്ത്യ മറികടക്കുകയായിരുന്നു. രണ്ടാമത്തെ കളിയില്‍ ഇന്തോനേഷ്യയോട് തോറ്റെങ്കിലും ഇന്ത്യയുടെ സെമി പ്രവേശനത്തിനു ഇതു തടസ്സമായില്ല. വോളിബോളുമായി സാമ്യമുള്ള കളിയാണ് സെപാക്താക്രോ. കാല്‍, തല, കാല്‍മുട്ട്, നെഞ്ച് എന്നിവയെല്ലാം താരത്തിന് കളിയില്‍ ഉപയോഗിക്കാം. എന്നാല്‍ കൈ കൊണ്ട് പന്ത് തൊടാന്‍ നിയമം അനുവദിക്കുന്നില്ല.
മൂന്നു വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും ഗെയിംസില്‍ ഇതുവരെ ഇന്ത്യ നേടിക്കഴിഞ്ഞു. ഗുസ്തിയില്‍ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയുമാണ് സ്വര്‍ണം കൊയ്തതെങ്കില്‍ ഷൂട്ടിങില്‍ സൗരഭ് ചൗധരിയും പൊന്നണിഞ്ഞു.