പെലെ (ബ്രസീല്‍, 1958 ലോകകപ്പ്)
ഫുട്‌ബോള്‍ രാജാവെന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രസീലിന്റെ ഇതിഹാസതാരം പെലെയുടെ ഉദയം 1958ലെ ലോകകപ്പിലൂടെയാണ് സ്വീഡാണ് ടൂര്‍ണമെന്റിനു വേദിയായത്. കാല്‍മുട്ടിനേറ്റ പരിക്കുമൂലം ലോകകപ്പിലെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ പെലെയ്ക്കു കളിക്കാനായില്ല. മൂന്നാം ഗ്രൂപ്പ് മല്‍സരത്തില്‍ യുഎസ്എസ്ആറിനെതിരേയായിരുന്നു 17 ്കാരന്റെ അരങ്ങേറ്റം. ഈ മല്‍സരത്തില്‍ ഒരു ഗോളവസരമൊരുക്കാനും പെലെയ്ക്കു കഴിഞ്ഞു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ 1-0ന് വെയ്ല്‍സിനെ തോല്‍പ്പിച്ചപ്പോള്‍ വിജയഗോള്‍ പെലെയുടെ വകയായിരുന്നു. എന്നാല്‍ സെമിയിയാണ് പെലെയുടെ യഥാര്‍ഥ മികവ് ലോകം കണ്ടത്. ഫ്രാന്‍സിനെ 5-2ന് തകര്‍ത്ത് മഞ്ഞപ്പട ഫൈനലിലേക്ക് കുതിച്ചപ്പോള്‍ പെലെ ഹാട്രിക്കോടെ ഹീറോയായി മാറി.
ഫൈനലില്‍ സ്വീഡനെയും ഇതേ സ്‌കോറിന് തകര്‍ത്ത് ബ്രസീല്‍ ലോകകിരീടത്തില്‍ മുത്തമിട്ടപ്പോഴും പെലെ രണ്ടു തവണ ലക്ഷ്യം കണ്ടു. ടൂര്‍ണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ അദ്ദേഹത്തിനു പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
ഫ്രന്‍സ് ബെക്കന്‍ബോവര്‍ (പശ്ചിമ ജര്‍മനി, 1966 ലോകകപ്പ്)
ജര്‍മനിയുടെ ഇതിഹാസ താരം ഫ്രന്‍സ് ബെക്കന്‍ബോവര്‍ വരവറിയിച്ചത് 1996ലെ ലോകകപ്പിലൂടെയായിരുന്നു. ഡിഫന്‍ഡറായും മിഡ്ഫീല്‍ഡറായുമെല്ലാം കളിച്ച അദ്ദേഹം നാലു ഗോളുകള്‍ നേടുകയും ചെയ്തു. ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ബെക്കന്‍ബോവര്‍ വഹിച്ചത്. വിവാദ ഫൈനലില്‍ ഇംഗ്ലണ്ടിനോട് ജര്‍മനി പരാജയപ്പെടുകയായിരുന്നു.
ലോകകപ്പിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ ഇരട്ടഗോളാടെയാണ് ബെക്കന്‍ബോവര്‍ തുടങ്ങിയത്. പിന്നീട് ക്വാര്‍ട്ടറിലും സെമിയിലുമെല്ലാം താരം ലക്ഷ്യം കാണുകയും ചെയ്തു.
പ്രഥമ ലോകകപ്പില്‍ വെറുംകൈയോടെ മടങ്ങിയ ബെക്കന്‍ബോവര്‍ 72ലെ ലോകകപ്പില്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു. ക്യാപ്റ്റനായ ആദ്യ ലോകകപ്പില്‍ തന്നെ കിരീടമുയര്‍ത്താനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. പിന്നീട് 1990ല്‍ പരിശീലകന്റെ കുപ്പായത്തിലും ലോകകപ്പ് നേടാന്‍ ബെക്കന്‍ബോവര്‍ക്ക് ഭാഗ്യമുണ്ടായി.
തോമസ് മുള്ളര്‍ (ജര്‍മനി, 2010 ലോകകപ്പ്)
2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിലൂടെയാണ് തോമസ് മുള്ളറെന്ന ജര്‍മനിയുടെ സ്റ്റാര്‍ സ്‌ട്രൈക്കറുടെ പിറവി. ടൂര്‍ണമെന്റില്‍ അഞ്ചു ഗോളുകള്‍ നേടിയ മുള്ളര്‍ മൂന്നു ഗോളുകള്‍ക്കു വഴിയൊരുക്കുകയും ചെയ്ത് യങ് പ്ലെയര്‍ പുരസ്‌കാരവും കൈക്കലാക്കിയിരുന്നു. കൂടാതെ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടും മുള്ളര്‍ക്കായിരുന്നു.
സെമി ഫൈനലില്‍ സ്‌പെയിനിനോട് ജര്‍മനി പരാജയപ്പെട്ടെങ്കിലും ടൂര്‍ണമെന്റിലുടനീളം മുള്ളറിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. ഓസ്‌ട്രേലിയക്കെതിരേയായിരുന്നു താരത്തിന്റെ ആദ്യ ഗോള്‍. പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരേ ഇരട്ടഗോള്‍ നേടിയ മുള്ളര്‍ അര്‍ജന്റീനയ്‌ക്കെതിരായ ക്വാര്‍ട്ടറിലും ഉറുഗ്വേയ്‌ക്കെതിരായ പ്ലേഓഫ് മല്‍സരത്തിലും ഓരോ ഗോള്‍ വീതം നേടി.
മൈക്കല്‍ ഓവന്‍ (ഇംഗ്ലണ്ട്, 1998 ലോകകപ്പ്)
ഇംഗ്ലീഷ് ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരുടെ നിരയിലാണ് മൈക്കല്‍ ഓവന്റെ സ്ഥാനം. 1998ലെ ലോകകപ്പിലായിരുന്നു ഓവന്റെ അരങ്ങേറ്റം. 18ാം വയസ്സില്‍ ടീമിലെത്തിയതോടെ ലോകകപ്പില്‍ ഇംഗ്ലണ്ടിനായി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായി അദ്ദേഹം മാറി. ടുണീഷ്യക്കെതിരായ കളിയില്‍ പകരക്കാരനായാണ് ഓവന്റെ അരങ്ങേറ്റം.
റുമാനിയക്കെതിരായ തൊട്ടടുത്ത മല്‍സരത്തിലും പകരക്കാരനായി ഇറങ്ങിയ താരം തന്റെ കന്നി ഗോളും നേടി. പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടും അര്‍ജന്റീനയും ഏറ്റുമുട്ടിയപ്പോള്‍ ഓവന്‍ പ്ലെയിങ് ഇലവനില്‍ തന്നെ ഇടംപിടിച്ചു.
മല്‍സരത്തില്‍ തകര്‍പ്പന്‍ ഗോളോടെ ഓവന്‍ കസറുകയും ചെയ്തു. രണ്ടു ഡിഫന്‍ര്‍മാരെയും ഗോളിയെയും കബളിപ്പിച്ചായിരുന്നു താരത്തിന്റെ സൂപ്പര്‍ ഗോള്‍. പക്ഷെ ഈ മല്‍സരത്തില്‍ തോറ്റ് ഇംഗ്ലണ്ട് ലോകകപ്പില്‍ നിന്നും പുറത്തായി.
ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ ഗോളായി 2013ല്‍ തിരഞ്ഞടുക്കപ്പെട്ടത് അര്‍ജന്റീനയ്‌ക്കെതിരേയുള്ള ഓവന്റെ സോളോ ഗോളായിരുന്നു.
ലൂക്കാസ് പൊഡോള്‍സ്‌കി (ജര്‍മനി, 2006 ലോകകപ്പ്)
21ാം വയസ്സിലാണ് 2006ലെ ലോകകപ്പില്‍ സ്‌ട്രൈക്കര്‍ ലൂക്കാസ് പൊഡോള്‍സ്‌കി ജര്‍മനിക്കു വേണ്ടി അരങ്ങേറിയത്. മിറോസ്ലാവ് ക്ലോസെയ്ക്കു തൊട്ടുപിന്നില്‍ വിങറായി കളിച്ച പൊഡോള്‍സ്‌കി മിന്നുന്ന പ്രകടനമാണ് ടൂര്‍ണമെന്റില്‍ നടത്തിയത്. അസാമാന്യ മെയ്‌വഴക്കത്തോടെ താരം വിങുകളിലൂടെ കുതിച്ച് കയറിയപ്പോള്‍ എതിര്‍ ടീം പ്രതിരോധം വിറകൊണ്ടു. ഗ്രൂപ്പ് മല്‍സരത്തില്‍ ഇക്വഡോറിനെതിരായിരുന്നു പൊഡോള്‍സ്‌കിയുടെ കന്നി ഗോള്‍.
പ്രീക്വാര്‍ട്ടറില്‍ ജര്‍മനി 2-0ന് സ്വീഡനെ തകര്‍ത്തുവിട്ടപ്പോള്‍ രണ്ടു ഗോളും പൊഡോള്‍സ്‌കിയുടെ വകയായിരുന്നു. സെമിയില്‍ ജര്‍മനി ഇറ്റലിയെ വീഴ്ത്തിയപ്പോഴും താരം മിന്നി. ലോകകപ്പിലെ പ്രകടനം താരത്തെ ജര്‍മനിയിലെ വമ്പന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കില്‍ എത്തിക്കുകയും ചെയ്തു.