
മോസ്‌കോ: ആദ്യ മത്സരത്തില്‍ ജയിച്ച റഷ്യയും, യുറുഗ്വയ്‌ക്കെതിരെ അവസാന നിമിഷം ഗോള്‍ വഴങ്ങി തോറ്റ ഈജിപ്തും ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഏറ്റുമുട്ടും. സൂപ്പര്‍ താരം സല പരിക്ക് ഭേദമായി ഈജിപ്തിനുവേണ്ടി ഇറങ്ങുമെന്നതാണ് കളിയുടെ സവിശേഷത. ഇന്ത്യന്‍ സമയം രാത്രി 11.30ന് ക്രസ്റ്റോവ്‌സ്‌കി സ്‌റ്റേഡയത്തിലാണ് ഗ്രൂപ്പ് എ യിലെ മത്സരം.

ആദ്യ മത്സരത്തില്‍ സൗദി അറേബ്യയ്‌ക്കെതിരെ 5-0 എന്ന മാര്‍ജിനിലുള്ള ത്രസിപ്പിക്കുന്ന വിജയമാണ് റഷ്യയ്ക്ക് ആത്മവിശ്വാസമാകുക. ലോകകപ്പിന് എത്തിയ ടീമുകളില്‍ അവസാന റാങ്കുകാരായ റഷ്യ പ്രതീക്ഷച്ചതില്‍ നിന്നും ഭിന്നമായ കളിയാണ് സൗദിക്കെതിരെ പുറത്തെടുത്തത്. ഇതേ തന്ത്രം തന്നെയാകും ഈജിപ്തിനെതിരെയും പ്രയോഗിക്കുക. ഇരട്ടഗോള്‍ നേടിയ ഡെനിസ് ചെറിഷേവ്, യൂറി ഗസിന്‍സ്‌കി, ആന്റെം സ്യൂബ, അലക്സാണ്ടര്‍ ഗോളോവിന്‍ എന്നിവരും ശ്രദ്ധിക്കേണ്ട താരങ്ങളാണ്.
സൂപ്പര്‍താരം സല തിരിച്ചെത്തുന്നതോടെ ഗ്രൂപ്പില്‍ ആദ്യ ജയം നേടാമെന്ന പ്രതീക്ഷയിലാണ് ഈജിപ്ത്. ജയം മാത്രമാണ് ലക്ഷ്യമെന്ന് ഈജിപ്ത് പരിശീലകന്‍ ഹെപ്റ്റര്‍ കൂപ്പര്‍ വ്യക്തമാക്കിക്കഴിഞ്ഞു. രണ്ടാം മത്സരത്തിലും തോറ്റാല്‍ ഈജിപ്തിന്റെ പ്രീക്വാര്‍ട്ടര്‍ സ്വപ്‌നം ഏതാണ്ട് അവസാനിക്കും. സലയുടെ വരവിനെ റഷ്യയും സ്വാഗതം ചെയ്തുകഴിഞ്ഞു. ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ ജയം പ്രവചിക്കുക അസാധ്യമാണ്. സമനിലയാണ് ഭൂരിഭൂഗം ഫുട്‌ബോള്‍ വിദഗ്ധരും പ്രവചിക്കുന്നത്.