മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ആഫ്രിക്കന്‍ ശക്തികളായ മൊറോക്കോയും ഏഷ്യന്‍ കരുത്തരായ ഇറാനും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 8.30ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളും തുല്യശക്തികളാണെന്നതുകൊണ്ടുതന്നെ മത്സരം ഏകപക്ഷീയമാകില്ലെന്നാണ് പ്രതീക്ഷ.

ആഫ്രിക്കന്‍ ശക്തികളായ മൊറോക്കോയ്ക്ക് ആണ് അല്‍പമെങ്കിലും മേല്‍ക്കൈ ലഭിക്കുക. യോഗ്യതാ റൗണ്ടില്‍ ഒറ്റ ഗോളും വഴങ്ങാതെയാണ് മൊറോക്കോ റഷ്യയിലേക്ക് ടിക്കറ്റെടുത്തത്. അതുകൊണ്ടുതന്നെ ഗോള്‍ നേടുക ഇറാന് ബുദ്ധിമുട്ടാകും. ഡച്ച് ലീഗില്‍ അജാക്സിനു വേണ്ടി കളിക്കുന്ന മധ്യനിരതാരം ഹക്കീം സിയെച്ചിലാണ് മൊറോക്കോയുടെ പ്രതീക്ഷ. ഹെര്‍വി റെനാര്‍ഡിന് കീഴില്‍ മികച്ച ടീം റഷ്യയില്‍ ഇറങ്ങും. ആറുതവണ ലോകകപ്പില്‍ പങ്കെടുത്തെന്ന പരിചയ സമ്പന്നത മൊറോക്കോയ്ക്കുണ്ട്.
അതേസമയം, ശക്തി തെളിയിക്കുകയാകും ഇറാന്‍ നേരിടുന്ന വെല്ലുവിളി. ഏഷ്യയില്‍ ശക്തരാണെങ്കിലും ലോകകപ്പിലെ റെക്കോര്‍ഡുകള്‍ മികച്ചതല്ല. സ്‌ട്രൈക്കര്‍ അലിറേസയിലാണ് ഇറാന്റെ പ്രതീക്ഷ. അല്‍കമാര്‍ ക്ലബിന് വേണ്ടി അവസാന സീസണില്‍ 21 ഗോള്‍ നേടിയ താരം ലോകകപ്പില്‍ എത്രമാത്രം തിളങ്ങുമെന്നത് കണ്ടറിയാം. പോര്‍ച്ചുഗലും സ്‌പെയിനും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ തോല്‍ക്കുന്ന ടീം ഏറെക്കുറെ പുറത്താകും.
20 വര്‍ഷത്തിനുശേഷമാണ് മൊറോക്കോ ലോകകപ്പിനെത്തുന്നത്. ഇറാനെതിരായ കളി അത്ര എളുപ്പത്തില്‍ സ്വന്തമാക്കാന്‍ മൊറോക്കോയ്ക്ക് കഴിയില്ലന്നുറപ്പാണ്. ഒന്നോ രണ്ടോ ഗോള്‍ മാര്‍ജിനില്‍ മൊറോക്കോ ജയിച്ചേക്കുമെന്നാണ് പ്രവചനങ്ങള്‍. അതേസമയം, ആദ്യ മത്സരത്തില്‍ സൗദി അറേബ്യ അഞ്ചു ഗോളുകള്‍ക്ക് റഷ്യയോട് നാണംകെട്ടതോടെ ഏഷ്യയുടെ മാനം കാക്കാന്‍ കാര്‍ലോസ് ക്വയിറോസിയുടെ ഇറാന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.