മോസ്‌കോ: പ്രവചനങ്ങളെയെല്ലാം അസ്ഥാനത്താക്കി കറുത്തുകുതിരകളായി ക്രൊയേഷ്യ ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ ടീമിന്റെ നാവികനായത് ലൂക്കാ മോഡ്രിച്ചാണ്. മധ്യനിരയില്‍ ഭാവനാ സമ്പന്നമായ നീക്കങ്ങളുമായി എതിരാളികളെ വെള്ളംകുടിപ്പിച്ച മോഡ്രിച്ച് ടീമിന്റെ നേട്ടത്തിന് നിര്‍ണായക പങ്കുവഹിച്ചു.
മോഡ്രിച്ചിന്റെ കളിയെ അംഗീകരിച്ചുകൊണ്ട് ഫിഫ അദ്ദേഹത്തെ ആദരിച്ചത് ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള സ്വര്‍ണപ്പന്ത് നല്‍കിയാണ്. ഫൈനലില്‍ ക്രൊയേഷ്യ ഫ്രാന്‍സിനോട് തോറ്റപ്പോള്‍ വേദനയോടെ സ്വര്‍ണപ്പന്തുമായി നില്‍ക്കുന്ന ലൂക്കാ മോഡ്രിച്ചിന്റെ മുഖം ഫുട്‌ബോള്‍ ആരാധകരുടെ മനസില്‍ ഇടംപിടിക്കും.
ടീമിന്റെ തോല്‍വിയില്‍ തനിക്ക് ലഭിച്ച പുരസ്‌കാരം കയ്പും മധുരവും ഒരുപോലെ നിറഞ്ഞതാണെന്നാണ് മോഡ്രിച്ചിന്റെ പ്രതികരണം. എന്നെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. പക്ഷെ, ലോകകപ്പ് നേടാന്‍ എല്ലാ അര്‍ഹതയും തങ്ങള്‍ക്കുണ്ടായിരുന്നെന്നും താരം ചൂണ്ടിക്കാട്ടി.
ഫൈനല്‍വരെ എത്തിയതില്‍ അത്രയേറെ അഭിമാനമുണ്ട്. ഫൈനല്‍ തോല്‍വി വേദനിപ്പിക്കുന്നതാണ്. തങ്ങള്‍ ഇതിനേക്കാള്‍ അര്‍ഹിച്ചിരുന്നു. എന്താണ് ചെയ്തത് എന്നതില്‍ ഓരോ കളിക്കാരനും അഭിമാനിക്കാം. ഒരിക്കലും തങ്ങള്‍ വിട്ടുകൊടുത്തില്ല. അവസാനംവരെ പോരാടുകതന്നെ ചെയ്‌തെന്നും മോഡ്രിച്ച് ഓര്‍മപ്പെടുത്തി. രണ്ടുതവണ പെനാല്‍റ്റി ഷൂട്ടൗട്ട് മറികടന്നാണ് ടീം ഫൈനല്‍വരെ എത്തിയത്. ഫൈനലിലും സുന്ദരമായ ഫുട്‌ബോള്‍ പുറത്തെടുത്തെങ്കിലും നിര്‍ഭാഗ്യവും പ്രതിരോധത്തിലെ ചില വീഴ്ചകളും ക്രൊയേഷ്യയ്ക്ക് ജയം നിഷേധിക്കുകയായിരുന്നു.