
ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ഈ സീസണിലെ മൂന്നാമത്തെ മല്‍സരത്തില്‍ ഈസ്റ്റ് ബംഗാള്‍ എസ്‌സിയും ജംഷഡ്പൂര്‍ എഫ്‌സിയും സമനില സമ്മതിച്ചു പിരിഞ്ഞു. ഈ സീസണിലെ ആദ്യ സമനില കൂടിയാണിത്. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും. 16ാം മിനിറ്റില്‍ ഫ്രാനോ പ്രൈസിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം അക്കൗണ്ട് തുറന്നത്. ഒന്നാപകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് പീറ്റര്‍ ഹാര്‍ട്ട്‌ലിയിലൂടെ ജംഷഡ്പൂര്‍ സമനില പിടിച്ചുവാങ്ങുകയായിരുന്നു.
ആദ്യപകുതിയില്‍ ഈസ്റ്റ് ബംഗാളായിരുന്നു കൂടുതല്‍ മികച്ച ടീം. ഇതു ശരിവച്ചു കൊണ്ടായിരുന്നു അവര്‍ ആദ്യം ലീഡും സ്വന്തമാക്കിയത്. പക്ഷെ ഒന്നാംപകുതി തീരാന്‍ സെക്കന്റുകള്‍ ബാക്കിനില്‍ക്കെ പ്രതിരോധത്തില്‍ വന്ന ഒരു പിഴവ് ഈസ്റ്റ് ബംഗാളിനു വിനയാവുകയും ഇതു ജംഷഡ്പൂര്‍ ഗോളാക്കി മാറ്റുകയുമായിരുന്നു.
ഇരുടീമുകളും വളരെ അഗ്രസീവായിരുന്നു തുടങ്ങിയത്. ഈസ്റ്റ് ബംഗാളായിരുന്നു പന്തടക്കത്തില്‍ മേല്‍ക്കൈ നേടിയത്. 17ാം മിനിറ്റില്‍ അവര്‍ ലീഡ് സ്വന്തമാക്കുകയും ചെയ്തു. വലതു കോര്‍ണറില്‍ നിന്നും ബികാഷ് ജെയ്‌റുവിന്റെ അപകടകരമായ ബോള്‍ ബംഗാള്‍ ഗോളിയുെ മലയാളി താരവുമായ ടിപി രഹനേഷ് കുത്തിയകറ്റി. എന്നാല്‍ ബോള്‍ ലഭിച്ചത് അന്റോണിയോ പെറോസെവിച്ചിനായിരുന്നു. ബോക്‌സിനു കുറുകെ അദ്ദേഹം തൊടുത്ത ഷോട്ട് തകര്‍പ്പനൊരു ഓവര്‍ഹെഡ്ഡ് കിക്കിലൂടെ പ്രൈസ് വലയ്ക്കുള്ളിലാക്കുകയായിരുന്നു.

ലീഡ് വഴങ്ങിയതോടെ സമനിലയ്ക്കായി ജംഷഡ്പൂര്‍ ആക്രമണത്തിനു മൂര്‍ച്ചകൂട്ടി. 27ാം മിനിറ്റില്‍ ജംഷഡ്പൂരിന് നല്ലൊരു ഗോശളവസരം. സെയ്മിന്‍ലെന്‍ ഡൊംഗലിന്റെ ക്രോസ് ബോക്‌സിനുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നെറിയസ് വാല്‍സ്‌കിസിനാണ് ലഭിച്ചത്. ഉജ്ജ്വല ഹെഡ്ഡറിലൂടെ പന്തിനെ വലയിലേക്കു വഴി തിരിച്ചുവിടാനായിരുന്നു വാല്‍സ്‌കിസ് ശ്രമിച്ചത്. എന്നാല്‍ ബംഗാള്‍ താരം മുഹമ്മദ് റഫീഖിന്റെ ദേഹത്ത് തട്ടി ബോള്‍ പുറത്തുപോയി. പക്ഷെ ഇതു റഫറിയുടെ ശ്രദ്ധയില്‍ പെട്ടതുമില്ല. ഈ കാരണത്താല്‍ ജംഷഡ്പൂരിന് കോര്‍ണറും നഷ്ടമായി.
ഒന്നാംപകുതിയുടെ അവസാന മിനിറ്റുകളില്‍ ഈസ്റ്റ് ബംഗാളിന്റെ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ ജംഷഡ്പൂര്‍ ഗോള്‍മുഖത്ത് ഭീതി പരത്തി. ആദ്യ പകുതി 1-0ന് അവസാനിക്കുമെന്നിരിക്കെയായിരുന്നു കളിയുടെ ഗതിക്കു വിപരീതമായി ജംഷഡ്പൂര്‍ സമനില സ്വന്തമാക്കിയത്. കോര്‍ണറില്‍ നിന്നായിരുന്നു ഈ ഗോള്‍. അലെക്‌സാണ്ട്രെ ലിമയായിരുന്നു കിക്കെടുത്തത്. മികച്ചൊരു ഹെഡ്ഡറിലൂടെ ഡിഫന്‍ഡര്‍ കൂടിയായ ഹാര്‍ട്ട്‌ലി ലക്ഷ്യം കാണുകയായിരുന്നു.
രണ്ടാംപകുതിയില്‍ ഇരുടീമുകളും വിജയഗോളിനായി പോരാടിയെങ്കിലും ഫലമുണ്ടായില്ല. ഇരു ഗോള്‍കീപ്പര്‍മാരെയും പരീക്ഷിക്കാന്‍ രണ്ടു ടീമുകളിലെയും താരങ്ങള്‍ക്കു സാധിച്ചില്ല. മല്‍സരഫലത്തില്‍ കൂടുതല്‍ നിരാശ ജംഷഡ്പൂരിനായിരിക്കും. കാരണം കൂടുതല്‍ സമയം ബോള്‍ കൈവശം വച്ചു കളിക്കാന്‍ ജംഷഡ്പൂരിനായെങ്കിലും ഇതു ഗോളാക്കി മാറ്റാന്‍ മാത്രമായില്ല. രണ്ടാംപകുതില്‍ പന്ത് കൂടുതല്‍ സമയമവും മധ്യനിരയിലായിരുന്നു. എക്‌സ്ട്രാ ടൈമില്‍ ഈസ്റ്റ് ബംഗാള്‍ താരം ജാക്കിച്ചാന്ദ് സിങ് തകര്‍പ്പനൊരു ലോങ് റേഞ്ചര്‍ തൊടുത്തെങ്കിലും ലക്ഷ്യം കാണാതെ പുറത്തേക്കു പറന്നു.