റിയോ ഡി ജനീറോ: ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വിലകൂടിയ താരങ്ങളിലൊരാളാണ് ഇപ്പോള്‍ ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മര്‍. മഹാരഥന്മാര്‍ അരങ്ങുവാണ ബ്രസീലിയന്‍ ഫുട്‌ബോളില്‍ നെയ്മറിന്റെ സ്ഥാനവും ഉയരത്തിലാണ്. എന്നാല്‍, താരത്തിന്റെ ജീവിതരേഖതന്നെ മാറിമറിയുന്നത് കുഞ്ഞുനാളിലെ ഒരു കൂടിക്കാഴ്ചയിലാണെന്ന് ആദ്യ പരിശീകന്‍ ബെന്റീന്യോ പറയുന്നു.

അച്ഛനും അമ്മയ്ക്കുമൊപ്പം സൗത്ത് സാവോ പോളോയ്ക്കടുത്തുള്ള ഒരു ബീച്ചില്‍ കളിക്കുകയായിരുന്നു നെയ്മര്‍ അന്ന്. മറ്റുകളിക്കാരില്‍ നിന്നും ഭിന്നമായുള്ള നെയ്മറുടെ വേഗത ബെന്റീന്യോയുടെ ശ്രദ്ധയില്‍പ്പെട്ടു. പിതാവ് നന്നായി ഫുട്‌ബോള്‍ കളിക്കുന്നുണ്ടായിരുന്നു, അമ്മയാകട്ടെ നീളമുള്ളവരും. പിതാവിന്റെ കളിയും അമ്മയുടെ ശരീരപ്രകൃതിയും ഉണ്ടായാല്‍ ഈ കുട്ടി ലോകം കീഴടക്കുമെന്ന് തനിക്ക് അന്നേ ബോധ്യമായിരുന്നെന്ന് ബെന്റീന്യോ വെളിപ്പെടുത്തി.
ബെന്റീന്യോ തന്നെയാണ് അതിനും എട്ടുവര്‍ഷം മുന്‍പ് റോബീന്യോയെ കണ്ടെത്തുന്നതും കളിക്കാരനാക്കി വളര്‍ത്തുന്നതും. നെയ്മറിന്റെ പിതാവിനെ സമീപിച്ച് കുട്ടിയെ തന്റെ ചുമതലയിലുള്ള ഗ്രിമെറ്റല്‍ എന്ന ഫുട്‌സാല്‍ ടീമില്‍ പരിശീലനത്തിനയക്കാന്‍ നിര്‍ദ്ദേശിച്ചു. പിന്നീട് അവിടെ നിന്നും സാന്റോസിലേക്കും ലോകമറിയുന്ന കളിക്കാരനിലേക്കും മാറി. ആറുവര്‍ഷത്തോളം ബെന്റീന്യോയുടെ മേല്‍നോട്ടത്തിലായിരുന്നു നെയ്മര്‍. ഇപ്പോള്‍ അവന്‍ ലോകത്തിന്റെ ഭാഗമായി മാറിയെന്നും ആദ്യ പരിശീകന്‍ അഭിമാനത്തോടെ പറയുന്നുണ്ട്.